ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തില്‍ ദല്‍ഹിയിലെ ജനങ്ങള്‍ സംതൃപ്തരെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ബിജെപിയുടെ തോല്‍വിയ്ക്ക് എല്ലാവരും പ്രധാനമന്ത്രി നരേന്ദ്രമോദിയിലേക്കാണ് വിരല്‍ ചൂണ്ടിയിരുന്നത്. എന്നാല്‍ മോദിയുടെ വികസനപ്രവര്‍ത്തനങ്ങളില്‍ ദല്‍ഹി ജനത സംതൃപ്തരാണെന്നാണ് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നത്. ദല്‍ഹി ഭരിക്കാന്‍ കേജ്രിവാളിന് സംസ്ഥാനം ഒരു തവണകൂടി അവസരം നല്‍കുകയായിരുന്നെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.
എന്‍ഡിഎ സര്‍ക്കാരിന്റെ ഒമ്പതുമാസത്തെ പ്രവര്ത്തനഫലമെന്നാണ് ദല്‍ഹി ഫലത്തെ പലരും വിമര്‍ശിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിനിശേഷമുള്ള വിശദമായ കണക്കെടുപ്പില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ 66 ശതമാനം ജനങ്ങള്‍ അനുകൂലിക്കുന്നതായാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. സിഎസ്ഡിഎസ് പഠനത്തില്‍ മൂന്നില്‍ രണ്ടുപേര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ സംതൃപ്തരാണെന്ന് തെളിയുന്നു. സര്‍വ്വേയില്‍ 30 ശതമാനം ആളുകള്‍ മാത്രമാണ് അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളത്. മോദിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്നവരില് ഭൂരിഭാഗം ആളുകളും സാധാരണ ജനങ്ങളാണ്.
ദല്‍ഹിയിലെ 24 നിയമസഭാ മണ്ഡലങ്ങളില്‍ 120 സ്ഥലങ്ങളിലായി 2,060 ആളുകളാണ് സിഎസ്ഡിഎസ് സര്‍വ്വേയില്‍ പങ്കെടുത്തത്. അധികാരത്തിലെത്തി ഒമ്പതാംമാസത്തില്‍ 66 ശതമാനം ആളുകള്‍ പിന്തുണയ്ക്കുന്നുണ്ടെന്നത് മോദിയുടെ വിജയം തന്നെയാണ്. ഇത് പ്രധാനമന്ത്രിയുടെ ബഹുജനസമ്മിതി അളക്കുന്നതിനായി നടത്തിയ സര്‍വ്വേയല്ല, മറിച്ച് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സാധാരണക്കാരായ ജനങ്ങള്‍ സംതൃപ്തരാണോയെന്ന് അറിയുന്നതിനായി നടത്തിയതാണ്. എന്നാല്‍ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നവരെപോലും ആശ്ചര്യപ്പെടുത്തുന്ന രീതിയിലാണ് സാധാരണജനങ്ങള്‍ തെരഞ്ഞെുപ്പിനെ വിലയിരുത്തിയത്.
എന്നാല്‍ 49 ദിവസം മാത്രം നീണ്ടുനിന്ന അരവിന്ദ് കേജ്രിവാളിന്റെ മുന്സര്ക്കാരിനെക്കുറിച്ച് ഒട്ടനവധി വിപരീത അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഉന്നത-മധ്യവര്‍ത്തി വര്‍ഗ്ഗക്കാരില്‍ 68 ശതമാനം ആളുകള്‍ എഎപിയുടെ 49 ദിവസത്തെ സര്‍ക്കാരില്‍ സംതൃപ്തരാണെന്നാണ് റിപ്പോര്‍ട്ട്. 27.4 ശതമാനം മാത്രമാണ് അതൃപ്തര്‍. ഇവരില്‍ 80 ശതമാനം ആളുകളും പണക്കാരും മധ്യവര്ഗ്ഗക്കാരുമാണ്. കൂടാതെ സാധാരണക്കാരായ വോട്ടര്‍മാരില്‍ 80 ശതമാനം പേരും എഎപി ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
കിരണ്‍ ബേദിയുടെ ബിജെപിയിലേക്കുള്ള പ്രവേശനമാണ് പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ കുറിച്ച് അതൃപ്തി രേഖപ്പെടുത്തിയതിന് മുഖ്യകാരണമെന്ന് അഭിപ്രായസര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. സര്‍വ്വേയില്‍ 63 ശതമാനം ആളുകളും കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനത്തെ എതിര്‍ക്കുകയാണ് ചെയ്തത്. തുടര്‍ച്ചയായി ബിജെപിക്ക് പിന്തുണ നല്കിക്കൊണ്ടിരുന്ന വോട്ടര്‍മാരില്‍ 60 ശതമാനം പേരും ഈ തീരുമാനത്തെ അനുകൂലിക്കുന്നില്ല. അത് മുഖ്യവിഷയമാക്കിയെടുക്കാന് എഎപിക്ക് സാധിച്ചതാണ് സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അവരെ നയിച്ചത്.
തെരഞ്ഞെടുപ്പില്‍ ബിജെപി പ്രാദേശിക നേതൃത്വം കേജ്രിവാളിനെതിരെ പോരാടാന്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര വിജയമായില്ല. ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിനേറ്റ ദുരന്തമാണെന്ന പ്രചാരണം തെറ്റാണെന്നാണ് വോട്ടിംഗ് ശതമാനവും സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: