ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്നു വന്നിരുന്ന അഷ്ടമംഗല പ്രശ്നം ഇന്നലെ സമാപിച്ചു. പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ നടത്താനുള്ള നീണ്ട പട്ടിക ജ്യോതിഷികള്‍ ദേവസ്വം അധികൃതര്‍ക്ക് സമര്‍പ്പിച്ചാണ് അഷ്ടമംഗല പ്രശ്നം പൂര്‍ത്തിയാക്കിയത്. കൊടിമരം കേടുപാട് തീര്‍ക്കുന്നതിലോ, മാറ്റുന്നതിലോ ദേവന് വിരോധമില്ലെന്നാണ് പ്രശ്നചിന്തയില്‍ തെളിഞ്ഞത്. തച്ചുശാസ്ത്രം ശില്പിശാസ്ത്രം എന്നിവയില്‍ വിദഗ്ദ്ധരായവരെകൊണ്ട് വിധിയനുസരിച്ച് ഇവ നടത്താവുന്നതാണ്.
കഴിഞ്ഞ ഉത്സവ സമയത്തെ ഉത്സവബലി ദിനത്തില്‍ ക്ഷേത്രത്തിനകത്തുണ്ടായ അടിപിടിയെക്കുറിച്ചും അഷ്ടമംഗലപ്രശ്നത്തില്‍ പ്രതിപാദിച്ചു. കലഹം മൂലം ക്ഷേത്രത്തിനകത്തുണ്ടായിട്ടുള്ള ദോഷത്തിന് പ്രായശ്ചിത്തകര്‍മ്മം നടത്തണമെന്നും ജ്യോതിഷികള്‍ നിര്‍ദ്ദേശിച്ചു. സ്വര്‍ണ്ണംകൊണ്ടുണ്ടാക്കിയ നാവ് വെച്ച് വിളിച്ചുചൊല്ലിയാണ് ഇതിന് പ്രായശ്ചിത്തം വേണ്ടത്.
നാളെകളില്‍ വീണ്ടും കലഹം ഉണ്ടാവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ശ്രമിക്കുകയും വേണം. ക്ഷേത്രജീവനക്കാര്‍ തമ്മില്‍ ഐക്യം ഉണ്ടാവുന്നതിന് ഐകമത്യം സൂക്തം കൊണ്ട് 12000 ഉരു പുഷ്പാഞ്ജലി നടത്തണം. ഗോശാലയുടെ അവസ്ഥയില്‍ ഗുരുവായൂരപ്പന് പരിഭവമുണ്ട്. ഗുരുവായൂരപ്പന്റെ ഗോക്കള്‍ എവിടെയായാലും പരിപാലനം കൃത്യമായിരിക്കണം. ആനകളെ പരിപാലിക്കുന്ന രീതി ശരിയല്ലെന്ന് വീണ്ടും ആവര്‍ത്തിച്ചു. ക്ഷേത്രത്തിലേക്കാവശ്യമായ അരി പൊടിച്ചിരുന്ന പാരമ്പര്യം തുടരണം. യന്ത്രങ്ങള്‍ ഉപയോഗിച്ച് നെല്ല്കുത്തുകയും അരി പൊടിക്കുകയും ചെയ്തിരുന്ന രീതി അവസാനിപ്പിക്കണം. നെല്ല് കുത്തുന്നതിന് സാമ്പത്തിക ചിലവ് നോക്കേണ്ടതില്ല. ശ്രീകോവിലിലേക്കുള്ള മുഴുവന്‍ അപ്പവും പാരമ്പര്യ രീതിയില്‍ തയ്യാറാക്കണം. പടിഞ്ഞാറെ ക്ഷേത്രക്കുളത്തിനടുത്തുള്ള കലവറ വാതിലിന് അടുത്ത് നിന്നാല്‍ നേരത്തെ അഴിവാതില്‍ വഴി ഭഗവതിയെ കാണാമായിരുന്നു.
ഈ രീതി തുടരണം. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പരിസരത്തെ ക്ഷേത്രങ്ങളായ മമ്മിയൂര്‍, പെരുന്തട്ട, പാര്‍ത്ഥസാരത്ഥി തുടങ്ങിയ ക്ഷേത്രങ്ങളിലും വഴിപാട് നടത്തണം. ബ്രാഹ്മണര്‍ക്ക് കല്കഴുകിച്ചൂട്ട് നടത്തണം. 101 ലിറ്റര്‍ പാല്‍കൊണ്ട് ഗുരുവായൂരപ്പന് പാല്പായസം വഴിപാട് നടത്തണം.
വൈദികരെ വിളിച്ചുവരുത്തി പ്രായശ്ചിത്തം നടത്തണം. മഹാസുദര്‍ശന ഹോമം, തിലഹോമം എന്നിവയും നടത്തണം. അഷ്ടമംഗല പ്രശ്നത്തിന്റെ അവസാന ദിവസം ഭക്തര്‍ക്ക് ചോദ്യം ചോദിക്കാന്‍ അവസരം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: