കൊച്ചി: ബംഗളൂരു – എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് കര്‍ണ്ണാടകത്തിലെ ഹൊസൂരിനു സമീപം പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. റോഡുമാര്‍ഗമാണ് മൃതദേഹം കൊണ്ടുവന്നത്.
ബംഗുളുരു വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച രാത്രി തന്നെ മൃതദേഹങ്ങളുമായി സര്‍ക്കാര്‍ പ്രതിനിധികളും ബന്ധുക്കളും ചേര്‍ന്ന് നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. തൃശൂര്‍ ഒലിക്കര കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ കെ.ആര്.ജോര്‍ജ്, പാലക്കാട് വെട്ടത്തുവീട് എഴക്കല് വി.വി.വിപിന്‍, കൊല്ലം ഷാജിലാ മന്‍സിലില്‍ ഇന്ഷാ മനാഫ് എന്നിവരുടെ മൃതദേഹമാണ് നാട്ടിലേക്ക് കൊണ്ടുവന്നത്.
അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി കാലടി സ്വദേശിയും എം.പി പോളിന്റെ ചെറുമകനുമായ ഇട്ടിര ആന്റണിയുടെയും ഒമ്പതുകാരനായ അമന്റെയും മൃതദേഹങ്ങള്‍ ബംഗളുരുവില്‍ തന്നെ സംസ്കരിക്കും. ലോകസഞ്ചാരിയായ ഇട്ടിര വര്‍ഷങ്ങളായി ബംഗളുരുവില്‍ തന്നെയാണ് സ്ഥിരതാമസം.
അപകടത്തില്‍ ആറു മലയാളികള്‍ അടക്കം പതിനൊന്നു പേരാണ് മരിച്ചത്. 60 പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. ഇന്നലെ രാവിലെ ഏഴേമുക്കാലോടെയാണ് ദുരന്തമുണ്ടായത്. പാളത്തിലേക്ക് വലിയ പാറക്കഷണം വീണതാണ് അപകട കാരണം. അപകടത്തില്‍ പെട്ടവരില്‍ വിദേശികളും ഉള്‍പ്പെടുന്നു. പോളണ്ടുകാരനായ കാമിലിന് സാരമായ പരിക്കേല്‍ക്കുകയും അദ്ദേഹത്തിന്റെ വനിതാസുഹൃത്ത് അലക്സാണ്ട്രിയക്ക് കാലുകള്‍ നഷ്ടപ്പെടുകയും ചെയ്തു.
രാവിലെ 6.15ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയിലെ ഹൊസൂരിന് സമീപം വിജനവനമേഖലയായ ആനെയ്ക്കലില് ഏഴേമുക്കാലോടെ പാളം തെറ്റുകയായിരുന്നു. വന്‍ ശബ്ദത്തോടെ പാളത്തില്‍ നിന്ന് ഡി8, ഡി 9 ബോഗികള്‍ തെന്നി മാറി. ഇതോടൊപ്പം ഡി10,11 ബോഗികളും രണ്ട് എ.സി ചെയര്‍ കാറുകളും ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ രണ്ട് ബോഗികളും പാളത്തില്‍ നിന്ന് മറിഞ്ഞു. പാളം തെറ്റിയതിന്റെ ആഘാതത്തില്‍ ഡി 8 ബോഗിക്കു മേലേക്ക് ഡി 9 ബോഗി ഇടിച്ചുകയറി. ഈ ബോഗികളിലുണ്ടായിരുന്നവരാണ് മരിച്ചവരിലേറെയുമെന്നാണ് സൂചന. ഈ രണ്ട് ബോഗികളിലായി 108 റിസര്‍വ് യാത്രക്കാര്‍ ഉണ്ടായിരുന്നു.
ഡി എട്ട് ബോഗിയില്‍ പാലക്കാട് ഇറങ്ങേണ്ട 18 പേരും തൃശൂരില്‍ ഇറങ്ങണ്ടേ 24 പേരും ആലുവയിലേക്കുള്ള 11 പേരും എറണാകുളത്ത് ഇറങ്ങണ്ടേ 14 പേരും ഉണ്ടായിരുന്നു. ഹോസൂര്‍, സേലം തുടങ്ങിയ സ്ഥലങ്ങളില്‍ ജോലിക്കായി പോകുന്നവരും മറ്റുമായി റിസര്‍വ് ചെയ്യാത്ത യാത്രികരും ബോഗിയില്‍ ഉണ്ടായിരുന്നു. മറിഞ്ഞ ബോഗികള്‍ക്കിടയില്‍ കിടന്ന എല്ലാവരെയും പുറത്തെടുത്തതായി റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: