ആലപ്പുഴ: ചെലവു ചുരുക്കലും ലാളിത്യവും വാചകമടിയില്‍ ഒതുങ്ങുന്നു. പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്ന് കൊട്ടിഘോഷിക്കുന്ന സിപിഎം, സംസ്ഥാന സമ്മേളന നടത്തിപ്പിനായി ചെലവഴിക്കുന്നത് കോടികള്‍.
നാലു ദിവസത്തെ സമ്മേളന നടത്തിപ്പിനായി ഒന്നേകാല്‍ കോടിയുടെ ബജറ്റാണത്രെ തയാറാക്കിയിരിക്കുന്നത്. ജില്ലയിലെ പ്രാദേശിക കമ്മറ്റികള്‍ സമ്മേളനത്തിന്റെ കൊഴുപ്പുകൂട്ടാന്‍ നടത്തിയ അലങ്കാര പ്രവര്‍ത്തനങ്ങളും മറ്റും കൂടിയാകുമ്പോള്‍ ഏതാണ്ട് രണ്ടു കോടിയോളം രൂപയാണ് പൊടിക്കുന്നത്. സമ്മേളന പ്രതിനിധികള്‍ക്ക് ബാഗിന് പകരം തുണി സഞ്ചി നല്കുന്നതില് ലാളിത്യം ഒതുങ്ങി. കരിമീന്‍ വറുത്തത്, താറാവു കറി തുടങ്ങിയവ ഉള്‍പ്പെടുത്തിയ വിഭവ സമൃദ്ധമായ ഭക്ഷണമാണ് നാലുദിവസവും നല്‍കുന്നത്. കൂടാതെ അമ്പലപ്പുഴ പാല്‍പ്പായസവും നല്‍കും.
പാടത്തും തൊഴില്‍ശാലകളിലും ചോര നീരാക്കി പണിയെടുക്കുന്ന തൊഴിലാളികളെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളായ സഖാക്കള്‍ക്ക് വിയര്‍ക്കാതിരിക്കാന്‍ സെന്‍ട്രലൈസ്ഡ് ഏസി സംവിധാനമുള്ള ഓഡിറ്റോറിയത്തിലാണ് സമ്മേളനം അരങ്ങേറുക. ഇങ്ങനെ പണം വാരിയെറിഞ്ഞാണ് പുന്നപ്ര-വയലാര്‍ സമരത്തിന്റെ നാട്ടില്‍ സമ്മേളന മാമാങ്കം കൊണ്ടാടുന്നത്.
സമ്മേളനത്തിന്റെ മാറ്റുകൂട്ടാന്‍ ഇന്ന് ‘വിപ്ലവ’ തിരുവാതിരയും അരങ്ങേറും. സംസ്ഥാന സമിതിയംഗം സി.എസ്. സുജാതയുടെ നേതൃത്വത്തിലാണ് വനിതകള്‍ ചുവടുവയ്ക്കുക. മാര്‍ക്സിനെ വാഴ്ത്തി, ജി. സുധാകരനാണ് തിരുവാതിരപ്പാട്ട് എഴുതിയിരിക്കുന്നത്. കോട്ടയത്തും മറ്റും ചില സഭകളുടെ നേതൃത്വത്തില്‍ ക്രിസ്മസ് തിരുവാതിര ആരംഭിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വിപ്ലവ തിരുവാതിരയും നടത്തുന്നത്. ഭഗവാന് പരമശിവന്റെ ജന്മനക്ഷത്രമായ ധനുമാസത്തിലെ ആതിര നാളില്‍ ഹൈന്ദവ സ്ത്രീകള്‍ ഭക്ത്യാദരപൂര്‍വം നൂറ്റാണ്ടുകളായി അനുഷ്ഠിക്കുന്ന തിരുവാതിരയ്ക്കാണ് ഈ ഗതികേട്.
മാര്‍ക്സിനും മാര്‍ക്സിസത്തിനും മുഷ്ടി ചുരുട്ടി സിന്ദാബാദ് വിളിച്ചിട്ട് കാര്യമായ ഗുണം ലഭിക്കാത്തതിനാലാണ് ഹൈന്ദവാചാരങ്ങള്‍ കടമെടുത്ത് പാര്‍ട്ടി സമ്മേളനങ്ങള്‍ കൊഴുപ്പിക്കേണ്ട ഗതികേടില്‍ സിപിഎം എത്തിയതെന്ന് ആക്ഷേപമുയര്‍ന്നുകഴിഞ്ഞു. അമ്പലപ്പുഴ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടായ അമ്പലപ്പുഴ പാല്‍പ്പായസവും സമ്മേളന പ്രതിനിധികള്‍ക്ക് നല്‍കും. നല്ല ഭക്ഷ്യപദാര്ത്ഥമെന്ന നിലയിലാണ് അമ്പലപ്പുഴ പാല്‍പ്പാസയം നല്‍കുന്നതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണം.
തെയ്യക്കോലങ്ങളെയും മറ്റു പതിറ്റാണ്ടുകള്‍ മുമ്പ് തന്നെ സിപിഎം പ്രചരണത്തിനായി ഏറ്റെടുത്തിരുന്നു. പുഷ്പാര്‍ച്ചനയുടെ സ്ഥിതിയും ഇതുതന്നെ. ആഢ്യാചാരങ്ങളെന്നും ജന്മിത്വത്തിന്റെ ആഘോഷമെന്നും മറ്റും അധിക്ഷേപിച്ചിരുന്ന തിരുവാതിരയും സിപിഎം ഏറ്റെടുത്ത സ്ഥിതിക്ക് മാര്‍ക്സ് ചരിത കഥകളിയും മറ്റും താമസിയാതെ പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: