ഗുരുവായൂര്‍:ക്ഷേത്രത്തില്‍ അത്യാഹിതത്തിന് സാധ്യതയെന്ന് അഷ്ടമംഗല്യ പ്രശനത്തിലെ പ്രശന ചിന്തയില്‍ സൂചന. അഷ്ടമംഗല്യപ്രശ്നം മൂന്നാംദിനത്തിലേക്ക് കടന്നപ്പോഴാണ് ക്ഷേത്രത്തില്‍ അശുഭകാര്യങ്ങള്‍ക്ക് സാധ്യയുള്ളതായി തെളിഞ്ഞത്.
ക്ഷേത്രത്തില്‍ നിതാന്തജാഗ്രത പുലര്‍ത്തിയാല്‍ നന്നായിരിക്കുമെന്നും ദേവജ്ഞര്‍ പറഞ്ഞു. ജലത്തില്‍ വീഴുക, പൊള്ളലേല്‍ക്കുക, വൈദ്യുതാഘാതമേല്‍ക്കുക എന്നിവയെല്ലാം സംഭവിക്കാതിരിക്കാന്‍ ജീവനക്കാര്‍ ജാഗരൂഗരാകണം. മൂന്നാം ദിവസത്തിലും പാരമ്പര്യത്തിന്റെയും തനിമയുടേയും പ്രസക്തിക്കുതന്നെയായിരുന്നു ദേവജ്ഞര്‍ ഊന്നല്‍ നല്‍കിയത്.
കൊടിമരചിന്തയെന്ന കടമ്പ വെള്ളിയാഴ്ച്ച പിന്നിട്ടു. കൊടിമരത്തിന് കേടുണ്ട് എന്നത് ഇന്നലെ ഉറപ്പിച്ചു. തലേനാളില്‍ നിഗമനത്തിലെത്തിയ പല നിമിത്തങ്ങള്‍ക്കും പുതിയനിമിത്തം വഴിമാറുകയായിരുന്നു. തച്ചുശാസ്ത്ര വിദഗ്ദരും തന്ത്രിയും ശില്പശാസ്ത്രവിദഗ്ദരും ചേര്‍ന്നാണ് കൊടിമരം ഏത് രീതിയില്‍ പുനരുദ്ധരിക്കണം എന്ന് നിശ്ചയിക്കേണ്ടതെന്നുപറഞ്ഞ് വീണ്ടും ശ്രീകോവില്‍ പുനരുദ്ധാരണത്തിലേക്ക് കടക്കുകയായിരുന്നു.
പ്രാധാന്യം ശ്രീകോവിലിന് തന്നെയാണ് നല്‍കേണ്ടത്. അടിയന്തര പ്രാധാന്യത്തില്‍ ഭരണാധികാരികള്‍ ഇതു നിര്‍വ്വഹിക്കാന്‍ വേണ്ടതുചെയ്യണമെന്നും ആചാര്യന്മാര് നിര്‍ദ്ദേശിച്ചു.വാദ്യരംഗത്തുള്ള പരിശുദ്ധിയുടെ പോരായ്മകള്ക്കുപുറമെ കൃഷ്ണനാട്ടത്തിലേക്കും കടന്നെത്തി. ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യം കൃഷ്ണനാട്ടത്തിലുണ്ടെന്ന് കലാകാരന്മാര് അറിയണമെന്നും ആഹാരാദികളിലും ദേഹശുദ്ധിയിലും കൂടുതല്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശിച്ചു.ചാക്യാര്‍കൂത്ത് വേണ്ടതുപോലെ നടന്നുവരുന്നുണ്ടെന്നും ദേവജ്ഞര്‍ പറഞ്ഞു.
ഗുരുവായൂരില്‍ വേദപാഠശാല തുടങ്ങണമെന്നും ക്ഷേത്രപൂജക്ക് പോകുന്ന ശാന്തിവൃത്തിചെയ്യുന്നവര്ക്ക് ഇത് കൂടുതല്‍ ഉപകരിക്കുമെന്നും പാരമ്പര്യം നിലനിര്‍ത്താന്‍ അത് അത്യാവശ്യമാണെന്നും നിര്‍ദ്ദേശം നല്കി. അമ്പലത്തിലെ ഉപദേവന്മാരുടെ ഭാഗത്ത് വൃത്തി പോരെന്ന് ചിന്തയില്‍ തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: