മുംബൈ: ഗുജറാത്ത് കലാപത്തിന്റെ മറവില്‍ പിരിച്ചെടുത്ത കോടികള്‍ തട്ടിയ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ ഉടന്‍ അറസ്റ്റ് ചെയ്യും. ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ടീസ്റ്റയുടെ ഭര്‍ത്താവ് ജാവേദ് ആനന്ദും ഈ കേസില്‍ പ്രതിയാണ്.
പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാല്‍ തന്നെ ഫണ്ട് തട്ടിപ്പ് നടന്നതായി പ്രഥമദൃഷ്ട്യാ കരുതേണ്ടിയിരിക്കുന്നുവെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പര്‍ദിവാല വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. ടീസ്റ്റയെ കണ്ടെത്തി നല്കാന് അവര്‍ മുബൈ പോലീസിനോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് അവര്‍ മുംബയിലെ വസതിയില്‍ നിന്ന് മുങ്ങി.
2014 ജനുവരി അഞ്ചിനാണ് ടീസ്റ്റ, ജാവേദ് ആനന്ദ്, മുന്‍ കോണ്‍ഗ്രസ് എംപിയും കലാപത്തില്‍ കൊല്ലപ്പെടുകയും ചെയ്ത എഹ്സാന്‍ ജഫ്രിയുടെയും സാക്കിയ ജഫ്രിയുടെയും മകന് തല്‍വീര്‍ ജഫ്രി, ഗുല്‍ബര്‍ഗ് സൊസൈറ്റി സെക്രട്ടറി ഫിറോസ് ഗുല്‍സാര്‍, ചെയര്മാന് സലിം സന്ധി എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചത്. ഇരകള്‍ക്ക് നല്‍കാനായി സബ്രംഗ് ട്രസ്റ്റിന്റെ പേരില്‍ പിരിച്ചെടുത്ത 1.51 കോടി രൂപ തട്ടിയെടുത്തെന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്.
നേരത്തെ ഹൈക്കോടതി ടീസ്റ്റയുടെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞിരുന്നു. തങ്ങള്‍ക്കെതിരായ കോടികളുടെ തിരിമറിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടീസ്റ്റ സെതല്‍വാദും ഭര്‍ത്താവ് ജാവേദ് ആനന്ദും കഴിഞ്ഞ വര്‍ഷം മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് തങ്ങളുടെ പരിധിയില്‍ ഉള്ളതല്ലെന്നും അഹമ്മദാബാദ് ഹൈക്കോടതിയെ സമീപിക്കാനും മുംബയ് ഹൈക്കോടതി ഇവര്‍ക്ക് നിര്‍ദ്ദേശം നല്കി. തുടര്‍ന്നാണ് കേസ് റദ്ദാക്കാന്‍ അഭ്യര്‍ഥിച്ച് ഇവര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത പോലീസ് 80 പേജുള്ള മറുപടിയാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: