ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊടിമരത്തിന് കാലപ്പഴക്കം മൂലമുള്ള സഹജമായ ദോഷമുണ്ടെന്ന് അഷ്ടമംഗലപ്രശ്ന ചിന്തയില്‍ കണ്ടെത്തി.
ധ്വജം സ്ഥാപിച്ചപ്പോള്‍ മുതലുള്ള ദോഷമാണിത്. ഇത് പരിഹരിക്കണമെന്ന് ജ്യോതിഷികള്‍ അറിയിച്ചു. പരിഹാര കര്‍മ്മങ്ങളെക്കുറിച്ച് പ്രശ്നചിന്തയില്‍ അറിയിക്കും. അഷ്ടമംഗലപ്രശ്നത്തില്‍ 12 വെറ്റിലയാണ് എടുത്തത്. പ്രധാനമായും താന്ത്രിക കാര്യങ്ങളെക്കുറിച്ചാണ് പ്രതിപാദിച്ചത്.
കൊടിമരത്തിന് കാര്യമായ ദ്രവിക്കല് ഉണ്ടായിട്ടില്ല. എന്നാല്‍ വളവുകളോ, കേടുപാടുകളോ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് കണ്ടെത്താന്‍ തന്ത്രിയുടെ സാന്നിധ്യത്തില്‍ ശില്പ്പികളുടെ നിര്‍ദ്ദേശം തേടണം. ബിംബം കെട്ടി വാര്‍ത്ത ‘ഭാഗത്ത് ജീര്‍ണ്ണതയുണ്ട്. ഗോശാല, ആനത്താവളം എന്നിവിടങ്ങള്‍ വേണ്ട വിധേന പരിപാലിക്കുന്നില്ല. ഗണപതിക്കു മുന്നിലുള്ള സരസ്വതി അറ പരിശുദ്ധമായി സൂക്ഷിക്കണം.
പൂജാദികാര്യങ്ങളില്‍ ഏകീകരണം നടത്തുന്നതിനായി ശിക്ഷണം നടപ്പിലാക്കണം. ഉത്സവ ചടങ്ങുകളില്‍ അപാകതകള്‍ ഉണ്ട്. ഉത്സവ സമയങ്ങളില്‍ ആനയിടയാന്‍ സാധ്യതയുണ്ട്. ഇവയ്ക്ക് അടിയന്തരമായി പരിഹാരകര്‍മ്മങ്ങള്‍ നടത്തണം. തദ്ദേശവാസികളുടെ നിസ്സഹകരണ മനോഭാവമുണ്ട്, അതിന് ദേവസ്വം അധികൃതര്‍ പരിഹാരം കണ്ടെത്തണം. ക്ഷേത്രാചാരങ്ങളിലെ ഗോപ്യമായ ചടങ്ങുകള്‍ അതേപടി നടത്തണം. പഴയകാലത്തുണ്ടായിരുന്ന പല വഴിപാടുകളും മുടങ്ങിപ്പോയതായി കാണുന്നുണ്ട്. അവ അതേപടി തുടരണമെന്ന് ദേവജ്ഞര്‍ നിര്‍ദ്ദേശിച്ചു.
പാല്പായസം പോലെയുള്ള പല നിവേദ്യങ്ങളിലും കുറവ് വന്നിട്ടുണ്ട്. പാല്പായസം പ്രത്യേകം വെച്ച് ദേവന് മാത്രമായി നിവേദിക്കണം. പാരമ്പര്യമായി തുടര്‍ന്നു വന്നിരുന്ന പല നിവേദ്യ സാധനങ്ങളിലും ആധുനിക രീതിയിലേക്ക് മാറിയതായുള്ള സംശയം ദേവപ്രശ്നത്തില്‍ നിഴലിച്ചു കണ്ടു.
ഇത് ആരാഞ്ഞ് മനസ്സിലാക്കിയ ദേവജ്ഞര്‍ പ്രത്യക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. അപ്പം പോലുള്ള നിവേദ്യത്തിന് പാരമ്പര്യരീതി പ്രകാരം ഉരലിലിടിച്ച് ശുദ്ധമായി തന്നെ ക്ഷേത്രത്തിലേക്ക് എത്തിക്കണം.
നാലമ്പലത്തിനകത്തും പ്രധാന ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളിലും വെച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകള്‍ ദിശ മാറ്റിവെക്കണം. മൂന്ന് ദിവസങ്ങളിലായാണ് അഷ്ടമംഗല പ്രശ്നം നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും പ്രശ്നചിന്ത ഒരു ദിവസം കൂടി തുടരേണ്ടി വരുമെന്നും ജ്യോതിഷികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: