തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പില്‍ ഉപ്പുതിന്നവരുണ്ടെങ്കില് വെള്ളംകുടിക്കട്ടേയെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നടത്തിപ്പില്‍ വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ ഏത് അന്വേഷണം നേരിടുന്നതിലും തനിക്ക് സന്തോഷമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗെയിംസിനായി വാങ്ങിയ സാധനസാമഗ്രികള്‍ ഗെയിംസ് കഴിയുന്നതോടെ ലേലം ചെയ്യും. കായികോപകരണങ്ങള്‍ ഒഴികെ ഗെയിംസ് ഫണ്ടുപയോഗിച്ച് വാങ്ങിയവയാണ് ലേലം ചെയ്യുക. കിട്ടുന്ന തുക ഗെയിംസ് കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് പോവും. ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ച് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ഉറപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗെയിംസിന്റെ ചെലവുകള്‍ സര്‍ക്കാരിന്റെ അധികാരപരിധിയിലുള്ള സമിതിയെ ഉപയോഗിച്ച് ഓഡിറ്റിങ് നടത്തും. ഗെയിംസിന്റെ സമാപന ചടങ്ങിലെ ബജറ്റ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. 2011ല്‍ തീരുമാനിച്ച ബജറ്റിലാണ് ഗെയിംസ് നടക്കുന്നതെന്നും ഇത് നല്ല കാര്യമല്ലേയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
തന്റെ വ്യക്തിപരമായ ഇടപെടല്‍ ഗെയിംസ് നടത്തിപ്പില്‍ ഉണ്ടായതായി ആരും പറഞ്ഞിട്ടില്ല. നടക്കാതെ പോയ ഗെയിംസ് നടത്തിയതാണ് തെറ്റായിപ്പോയത്. ഗെയിംസിനെതിരെ പങ്കെടുത്ത താരങ്ങള്‍ക്കോ സംസ്ഥാനങ്ങള്‍ക്കോ പരാതിയില്ല. സ്ഥിരമായി വാര്‍ത്താസമ്മേളനം നടത്തുന്ന മൂന്നോനാലോ പേരാണ് വിവാദമുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രസ്താവനകള്‍ നടത്തുന്നവര്‍ക്ക് മാത്രമാണ് വിത്യസ്ത അഭിപ്രായമുള്ളത്. വിമര്‍ശനം നിത്യതൊഴിലാക്കിയവരെ നിയന്ത്രിക്കാനാവില്ല. തലപ്പന്തു കളിയിലെങ്കിലും പങ്കെടുക്കാനായി ഗ്രൗണ്ടിലിറങ്ങിയവര് വിമര്ശിക്കട്ടേയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കേരളത്തിലെ കായികതാരങ്ങളോടു കരുണകാണിക്കാന്‍ ഇനിയെങ്കിലും മാധ്യമങ്ങള്‍ തയ്യാറാകണം.
ആരെങ്കിലും എഴുതുന്നതിന് മറുപടി പറയാനാവില്ല. സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രതിപക്ഷ നേതാവ് വി എസിനേയും കോടിയേരി ബാലകൃഷ്ണനേയും നേരിട്ടെത്തി ക്ഷണിച്ചിട്ടുണ്ട്. പിന്തുണയ്ക്കുന്നവരെ കാണാതെ പോവുന്ന മാധ്യമങ്ങള്‍ എതിര്‍ക്കുന്നവരെ നന്നായി പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തിനായി മെഡല്‍ നേടിയ സൈക്ലിങ് താരങ്ങളുടെ അവധി സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: