പാട്ന: ബീഹാറില്‍ മുഖ്യമന്ത്രി നിതന്‍ റാം മാഞ്ചി വിശ്വാസവോട്ടു നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചതോടെ ജെഡിയു നേതാവ് നിതീഷ് കുമാര്‍ ആശയക്കുഴപ്പത്തിലായി. ഒപ്പം നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന 130 എംഎല്‍എമാരെ രാഷ്ട്രപതിഭവനില്‍ കൊണ്ടുപോയി ശക്തിപ്രകടനം നടത്തിയെങ്കിലും അവര്‍ക്കിടയിലും ഭിന്നാഭിപ്രായങ്ങളാണ്. ലാലുപ്രസാദിന്റെയും സിപിഐയുടെയും ഉള്‍പ്പെടെ 90 എംഎല്‍എമാരേ നിതീഷിനൊപ്പമുണ്ടാകൂ എന്നാണ് ഒടുവിലത്തെ സൂചനകള്‍.
ഫെബ്രുവരി 20-ന് ഗവര്‍ണ്ണര്‍ നിയമസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകഴിഞ്ഞാല്‍ മാഞ്ചിയുടെ വിശ്വാസവോട്ടുണ്ടാകും. രഹസ്യ ബാലറ്റോ ലോബി ഡിവിഷന് നോക്കലോ ആയിരിക്കുമെന്ന് രാജ്ഭവന് വൃത്തങ്ങള്‍ അറിയിച്ചു. മാഞ്ചിയെ പിന്തുണക്കാന്‍ കൂടുതല്‍ ജെഡിയു അംഗങ്ങള്‍ തയ്യാറാകുന്നുവെന്ന് ഉറപ്പായതോടെ പ്രധാനമന്ത്രി മോദിക്കെതിരേ ആരോപണങ്ങളമായി നിതീഷ് മാധ്യമങ്ങളില്‍ പ്രചാരണം കടുപ്പിച്ചിട്ടുണ്ട്.
നിതന്‍ മാഞ്ചിക്ക് വിശ്വാസവോട്ടു തേടലില്‍ എന്തു സംഭവിച്ചാലും വിജയമെന്ന നിലപാടാണ്. സഭാ സമ്മേളനം സമാധാനപൂര്‍വം നടക്കുകയാണെങ്കില്‍ തനിക്ക് മുഖ്യമന്ത്രിയായി തുടരാനാവുമെന്ന് മാഞ്ചി പറയുന്നു.
അതല്ല, സഭാ സമ്മേളനം അലങ്കോലപ്പെടുത്താനാണ് ജെഡിയുവിന്റെ ഉദ്ദേശ്യമെങ്കില്‍ ഗവര്‍ണ്ണര്‍ക്ക് തീരുമാനം എടുക്കേണ്ടിവരും. സഭ പിരിച്ചുവിട്ടാലും മരവിപ്പിച്ചാലും മുഖ്യമന്ത്രിയായി മാഞ്ചി തുടരും. അങ്ങനെ വന്നാല്‍ അതും ഗുണകരമാകും. ഈ അപകടസ്ഥിതി അറിയാവുന്ന നിതീഷ് അതുകൊണ്ടുതന്നെ സ്വന്തം എംഎല്‍എമാര്‍ കുഴപ്പമുണ്ടാക്കരുതെന്ന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
എന്നാല്‍, ലാലു പ്രസാദിന്റെ ആര്‍ജെഡി എംഎല്‍എമാര്‍ ഏറെ ആവേശത്തിലാണ്. ഈ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പു വരികയാണെങ്കില്‍ അത് നിതീഷിനു മേല്‍ കൂടുതല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം നടത്തി കാര്യങ്ങള്‍ നേടിയെടുക്കാന്‍ എളുപ്പമാകുമെന്ന് അവര്‍ കരുതുന്നുണ്ട്. എന്തായാലും 20-ന് മുമ്പുള്ള രാഷ്ട്രീയ നീക്കങ്ങള്‍ മാഞ്ചി പക്ഷവും നിതീഷ് പക്ഷവും കരുതലോടെയാണ് നടത്തുന്നത്. ബിജെപിയാകട്ടെ കാര്യങ്ങള്‍ സൂക്ഷ്മമായി വീക്ഷിച്ച് തന്ത്രപരമായ നിലപാടെടുക്കാനാണ് കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: