തൃശൂര്‍: സംസ്ഥാനത്തെ 31 ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ രണ്ടു പേര് അറസ്റ്റില്‍. വര്‍ക്കല ഭജനമഠം വീട്ടില്‍ ജയരഞ്ജനും (55), കൂട്ടാളി 15 വയസ്സുകാരനുമാണ് പിടിയിലായത്. പാലക്കാട് ജില്ലയിലെ ക്ഷേത്രത്തില്‍നിന്നും മോഷ്ടിച്ച തിരുവാഭരണവും രണ്ട് പുലിനഖങ്ങളും 26,000 രൂപയും പിടിയിലാകുമ്പോള്‍ ജയരഞ്ജന്റെ കൈവശമുണ്ടായിരുന്നു.
തൃശൂര്‍ ജില്ലയില്‍ അത്താണി ആനയേടത്ത് ശ്രീമഹാവിഷ്ണു ക്ഷേത്രം, കുന്നംകുളം പന്തല്ലൂര്‍ ഭഗവതിക്ഷേത്രം, പേരാമംഗലം ചീരക്കുഴി ബാലസുബ്രഹ്മണ്യക്ഷേത്രം, കൊടകര, കണ്ടംകുളങ്ങര മഹാവിഷ്ണു ക്ഷേത്രം, ചാലക്കുടി മരത്തുംപിള്ളി ശ്രീകൃഷ്ണ ക്ഷേത്രം, മാള പുരേശ്വര മുകുന്ദകൃഷ്ണസ്വാമി ക്ഷേത്രം, കുന്നംകുളം അഴിയൂര്‍ ശ്രീ വേണുഗോപാല ക്ഷേത്രം, ചൊവ്വൂര്‍ കുറ്റിക്കാട്പറമ്പില് രുധിരമാല ഭഗവതി ക്ഷേത്രം, കൊടുങ്ങല്ലൂര്‍ എടവിലങ്ങ്, കാരയില്‍ ശ്രീഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും തിരുവാഭരണങ്ങള്‍ മോഷ്ടിച്ചതായി ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ്ബ് ജോബ് പറഞ്ഞു.
എറണാകുളം ജില്ലയില്‍ രണ്ടും പാലക്കാട് ജില്ലയില്‍ നാലും മലപ്പുറം ജില്ലയില്‍ മൂന്നും കോഴിക്കോട് ജില്ലയില്‍ എട്ടും കണ്ണൂര്‍ ജില്ലയില്‍ അഞ്ചും ക്ഷേത്രങ്ങളില്‍നിന്ന് നടത്തിയ മോഷണം തെളിഞ്ഞിട്ടുണ്ട്. ആറ് കേസുകളിലായി 340 ഗ്രാം സ്വര്‍ണം പോലീസ് കണ്ടെടുത്തു. പഞ്ചാംഗം നോക്കി ശുഭദിവസവും നിശ്ചയിച്ച് മോഷണത്തിനിറങ്ങുകയെന്നതാണ് ജയരഞ്ജന്റെ രീതി.
ജ്യോതിഷവും പൂജാകര്‍മ്മവും നല്ലവണ്ണം പഠിച്ചിട്ടുള്ള ജയരഞ്ജന് മോഷണങ്ങള്‍ക്ക് അവ സഹായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: