ന്യൂദല്‍ഹി: ആപ്പിന് സ്വന്തം എംഎല്‍എമാര്‍ ‘ആപ്പാ’കുമെന്ന് ആപ് നേതാവിന്റെ മുന്നറിയിപ്പ്. ആം ആദ്മിയുടെ എംഎല്‍എമാരെ നിയന്ത്രിക്കുകയാകും ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആംആദ്മി നേതാവും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണാണ് മുന്നറിയിപ്പു നല്‍കുന്നത്.
കേജ്രിവാള് കളങ്കമുള്ള പണം വാങ്ങിയതായും മദ്യവും പണവും കൊണ്ട് വോട്ട് വാങ്ങുന്നവരെ എംഎല്എമാരാക്കിയതായും ഇന്നലെ തുറന്നടിച്ച ആംആദ്മി സ്ഥാപക നേതാവ് ശാന്തി ഭൂഷണിന്റെ മകനാണ് പ്രശാന്ത് ഭൂഷണ്. വിജയാഹ്ലാദപ്രകടനങ്ങളില്‍ നിന്ന് പ്രശാന്ത് വിട്ടുനില്‍ക്കുകയും ചെ്തിരുന്നു.
എംഎല്‍എമാര്‍ ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ച വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ശ്രമകരം. മറ്റു പാര്‍ട്ടികളില്‍ നിന്ന് വന്ന പലരും അധാര്‍മ്മികരാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക അവര്‍ക്ക് ഒരു കച്ചവടമാണ്. ഇതില്‍ കൂടുതലൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. ഇത്തരം പ്രശ്നങ്ങള്‍ ഞാന്‍ പാര്‍ട്ടിയില്‍ ഉന്നയിക്കും, പ്രശാന്ത് ഭൂഷണ് പറഞ്ഞു.
വളരെയേറെ വിശ്വസ്തതയുള്ളവരെ മാത്രമേ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താവൂ. നയങ്ങള്‍ പ്രഖ്യാപിക്കും മുന്‍പ് അത് നന്നായി പഠിക്കണം. എംഎല്‍എ ഫണ്ട് വിനിയോഗം വിലയിരുത്താന്‍ നിയോഗിക്കുന്ന ഓംബുഡ്സ്മാന്മാരെ നിയമിക്കുമ്പോഴും ശ്രദ്ധവേണം. പ്രവര്‍ത്തനത്തില്‍ സുതാര്യത വേണം. എന്താണ് നടക്കുന്നത്, എന്തു തീരുമാനമാണ് എടുക്കുന്നത് എന്നൊക്കെ ജനങ്ങള്‍ അറിയണം, പ്രശാന്ത് ഉപദേശിച്ചു.
സബ്സിഡി നല്കുന്നതു പോലുള്ള കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയേറെ ശ്രദ്ധവേണം. എംഎല്‍എ ഫണ്ട് ചെലവഴിക്കുന്നതിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ ഓംബുഡ്സ്മാനെ നിയമിക്കണം, പ്രശാന്ത് ഭൂഷണ് തുടര്‍ന്നു.
പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യം കേജ്രിവാള് അട്ടിമറിച്ചതായും സംശയാസ്പദമായി പണം വാരിക്കൂട്ടിയവര്ക്കാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതെന്നും കഴിഞ്ഞ ദിവസം ശാന്തിഭൂഷണ്‍ തുറന്നടിച്ചിരുന്നു.
താന്‍ പാര്‍ട്ടിയുടെ വന്‍ വിജയത്തില്‍ സന്തോഷവാനല്ലെന്നും പാര്‍ട്ടി ശുദ്ധമായ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, സംശയാസ്പദമായ പശ്ചാത്തലമുള്ള ഇരുപതോളം പേരെ മന്ത്രിമാരാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: