ന്യൂദല്‍ഹി: പല പല മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ ദല്‍ഹിയില്‍ അധികാരത്തിലേറിയത്. അവയില്‍ പലതും നടപ്പാക്കുക ദുഷ്ക്കരമാണ്. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി, സൗജന്യമായി കുടിവെള്ളം എന്നിവ നടപ്പാക്കുക അത്ര എളുപ്പമല്ല.
വൈദ്യുതി നിരക്ക് കുറയ്ക്കും മുന്‍പ് കേജ്രിവാള് രണ്ടു വട്ടം ആലോചിക്കും. ഇതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വളരെവലുതാണ്. അത്തരമൊരു ബാധ്യതയുമായി അഞ്ചു വര്‍ഷം ഭരിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
കഴിഞ്ഞ തവണ ആംആദ്മി വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ അവര്‍ രാജിവച്ചൊഴിഞ്ഞതിനാല് അതുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി അവര്‍ക്ക് നേരിടേണ്ടിവന്നില്ല.
ദല്‍ഹിക്ക് വെള്ളം നല്‍കുന്നത് ഹരിയാനയും യുപിയുമാണ്. കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ദല്‍ഹിക്ക് കൂടുതല്‍ വെള്ളമൊന്നും നല്‍കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊടും വേനലില്‍, ദല്‍ഹി ഹൈദര്പ്പൂര് തടാകത്തിലെ വെള്ളം വന്‍തോതില്‍ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. മാത്രമല്ല ഹരിയാന നല്‍കിവരുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്.
അഴിമതി തടയാന്‍ ജന്‍ലോക്പാല്‍ ബില്‍, ജനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്കുന്ന സ്വരാജ് ബില്‍ എന്നിവ കൊണ്ടുവരുമെന്നാണ് കേജ്രിവാളിന്റെ മറ്റു പ്രധാന വാഗ്ദാനങ്ങള്‍. ക്രമമേണ സോളാര്‍ വൈദ്യുതിയിലേക്ക് മാറുമെന്നാണ് മറ്റൊരു വാഗ്ദാനം.
എല്ലാവര്ക്കും കുറഞ്ഞ വിലയ്ക്ക് വെള്ളം, ഇതിനു പുറമേ ഒരോ വീടിനും മാസം 20,000 ലിറ്റര്‍ കുടിവെള്ളം സൗജന്യമായും നല്‍കുമെന്നാണ് വാഗ്ദാനം.
യമുനാ നദിയുടെ പുനരുദ്ധാരണം, ചേരികളില്‍ ഒന്നര ലക്ഷം കക്കൂസുകള്‍, പൊതുസ്ഥലങ്ങളില്‍ 50,000 കക്കൂസുകള്‍, ഇവയില്‍ ഒരു ലക്ഷം സ്ത്രീകള്‍ക്കുള്ള കക്കൂസുകള്‍, 500 പുതിയ സ്കൂളുകള്‍,20 പുതിയ കോളേജുകള്‍ തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍.സ്വകാര്യ സ്കൂളുകളിലെ ഫീസുകള്‍ ഏകീകരിക്കും, കാപ്പിറ്റേഷന്‍ ഫീസ് നിരോധിക്കും, ദല്‍ഹിയില്‍ സൗജന്യമായി വൈഫൈ, ബസുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി പതിനായിരം സിസിടിവികള്‍ എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: