ന്യൂദല്‍ഹി: രാജ്യത്തെങ്ങും ക്രൈസ്തവര്‍ക്ക് എതിരെ അക്രമങ്ങള്‍ അരങ്ങേറുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കത്തോലിക്കാ സഭയുടെ ആസൂത്രിത നീക്കം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അടക്കം നടന്ന മോഷണങ്ങളും അക്രമങ്ങളും മോദി സര്‍ക്കാരിന്റെ തലയില്‍ വെച്ചുകെട്ടാനാണ് നീക്കം.
2014ല്‍ രാജ്യമൊട്ടാകെ 7000 ക്രിസ്ത്യാനികള്‍ക്ക് എതിരെ അക്രമം നടന്നെന്നാണ് കാതലിക് സെക്യൂലര്‍ ഫോറത്തിന്റെ കണ്ടെത്തല്‍.
കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകത്തില്‍ 14 അക്രമങ്ങളും ഉമ്മന്‍ചാണ്ടി ഭരിക്കുന്ന കേരളത്തില്‍ ഒന്‍പത് അക്രമങ്ങളും നവീന്‍ പട്നായിക്ക് ഭരിക്കുന്ന ഒഡീഷയില്‍ 13 അക്രമങ്ങളും അഖിലേഷ് യാദവ് ഭരിക്കുന്ന യുപിയില്‍ 12 അക്രമങ്ങളുമാണ് നടന്നത്. അവയ്ക്കും കാരണം മോദി സര്‍ക്കാരാണത്രേ. എഐഎഡിഎംകെ ഭരിക്കുന്ന തമിഴ്നാട്ടല്‍ ഉണ്ടായത് അഞ്ച് അക്രമങ്ങളാണ്.
ജനതാ ദള്‍ ഭരിക്കുന്ന ബീഹാറില്‍ നാലും മമത ഭരിക്കുന്ന ബംഗാളില്‍ രണ്ടും അക്രമങ്ങളാണ് നടന്നത്. ക്രമസമാധാനം സംസ്ഥാന ചുമതലയാണെന്നിരിക്കെയാണ് ഇവയുടെ പേരില്‍ മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ സഭയുടെ നീക്കം.
പള്ളികളില്‍ നടന്ന മോഷണങ്ങളും അക്രമങ്ങളും വ്യക്തികള്‍ക്കെതിരെ നടന്ന അക്രമങ്ങളും എല്ലാം മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയാണ് സഭ ചെയ്തിരിക്കുന്നത്. ഇത്തരം ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി അത് അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് നല്‍കിയിട്ടുമുണ്ട്. ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകള്‍ക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. സിഎസ്എഫ് സെക്രട്ടറി ജോസഫ് ഡയസ് പറഞ്ഞു. ഈ റിപ്പോര്‍ട്ടിന്റെ മറവിലാണ് ആഗോളതലത്തില്‍ ഭാരതസര്ക്കാരിനെതിരെ ഇവര്‍ നീക്കം നടത്തുന്നത്.
ഫ്രാന്‍സ്, ആസ്ട്രേലിയ, ബ്രിട്ടന്, ഇറ്റലി, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ തേടി തങ്ങളെ സമീപിച്ചിട്ടുണ്ട്. മുന്‍ മുംബയ്, കര്‍ണ്ണാടക ഹൈാക്കോടതി ജഡ്ജി മൈക്കിള്‍ സല്‍ധാന പറഞ്ഞു. ഈ റിപ്പോര്‍ട്ടുമായി ഈ രാജ്യങ്ങള്‍ ഭാരത സര്‍ക്കാരിനെ സമീപിക്കും. അദ്ദേഹം പറയുന്നു. കര്‍ണ്ണാടകത്തില്‍ ക്രിസ്ത്യാനികള്‍ക്ക് എതിരെ ഇത്രയേറെ അക്രമങ്ങള്‍ നടന്നതായി അറിവില്ല. ആഭ്യന്തര മന്ത്രി കെ. ജെ ജോര്‍ജ് പറഞ്ഞു.
ഭാരതത്തിലുടനീളം ക്ഷേത്രങ്ങളിലും പള്ളികളിലും പലപ്പോഴും ആക്രമങ്ങളും മോഷണങ്ങളും നടക്കാറുണ്ട്. എന്നാല്‍ പള്ളിയിലെ അക്രമങ്ങളും വ്യക്തികള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളും മതാടിസ്ഥാനത്തില്‍ തരംതിരിച്ച് വര്‍ഗീയ വൈരം കുത്തിപ്പൊക്കാനും ക്രൈസ്തവര്‍ക്ക് എതിരെ രാജ്യമെങ്ങും അക്രമം നടക്കുന്നുണ്ടെന്ന് വരുത്താനുമുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്ന് വ്യക്തം.
മോദി സര്‍ക്കാര്‍ വന്ന ശേഷമാണ് ഇതെന്ന് വരുത്താനാണ് നീക്കം. ഇതിനു മുന്‍പെങ്ങും ഇത്തരമൊരു റിപ്പോര്‍ട്ട് ഈ സംഘടന ഉണ്ടാക്കിയതായോ അവ വിദേശ രാജ്യങ്ങിലെ മനുഷ്യാവകാശ സംഘടനകള്‍ക്ക് അയച്ചു കൊടുത്തതായോ കേട്ടിട്ടില്ല. ഇതു സംബന്ധിച്ച വാര്‍ത്തകളും മാധ്യമങ്ങളില്‍ കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ട് ദുരൂഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: