ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുന്നതിനിടെ എഐസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രിയങ്ക അനുകൂലികളുടെ പ്രകടനം. പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് കൊണ്ടുവന്ന് കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നായിരുന്നു പ്രകടനക്കാരുടെ ആവശ്യം.
15 വര്‍ഷം അധികാരത്തിലിരുന്ന രാജ്യതലസ്ഥാനത്ത് ഒരു സീറ്റ് പോലും ലഭിക്കാതെ പോയത് കോണ്‍ഗ്രസിന് കടുത്ത ക്ഷീണമായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ നേതൃത്വത്തില്‍ സര്‍വ ആയുധങ്ങളും എടുത്ത് പോരാടിയിട്ടും കോണ്‍ഗ്രസ് 44 സീറ്റിലൊതുങ്ങി. പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിച്ചില്ല. അന്നു മുതല്‍ തന്നെ രാഹുലിന്റെ സഹോദരി പ്രിയങ്കാ ഗാന്ധിയെ പാര്‍ട്ടിയുടെ ചുമതലകളിലേക്ക് കൊണ്ടുവരണമെന്ന് മുറവിളി ഉയര്‍ന്നിരുന്നു.
മുന്‍ മന്ത്രി അജയ് മാക്കന്റെ നേതൃത്വത്തിലാണ് ദല്‍ഹിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയത്. തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും രാജിവെക്കുന്നതായി മാക്കന് പറഞ്ഞു. ഇതോടൊപ്പം ദല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദ് സിംഗ് ലൗലിയും രാജിവച്ചിട്ടുണ്ട്.
2013ലാണ് അജയ് മാക്കന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കേജ്രിവാളിനും അഭിനന്ദനങ്ങളറിയിച്ച അജയ് മാക്കന് അവര്‍ക്ക് ഭാവിയില്‍ നന്നായി ഭരിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ അജയ്മാക്കന് സദാര്‍ ബസാല്‍ മണ്ഡലത്തില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: