പാട്ന: ഭരണപ്രതിസന്ധി രൂക്ഷമായ ബീഹാറില്‍ ഇന്നലെ അരങ്ങേറിയത് നിരവധി നാടകീയ സംഭവവികാസങ്ങള്‍. മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ ജെഡിയുവില്‍ നിന്ന് പുറത്താക്കിയശേഷം നിതീഷ് കുമാര്‍ ഗവര്‍ണ്ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു.
എന്നാല്‍ പാര്‍ട്ടി നിലപാട് തള്ളിയ മാഞ്ചി, തൊട്ടുപിന്നാലെ ഗവര്‍ണ്ണറെ സന്ദര്‍ശിച്ച് തന്റെ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് അറിയിച്ചു. ഇതോടെ എല്ലാ കണ്ണുകളും ഗവര്‍ണ്ണര്‍ കേസരിനാഥ് ത്രിപാഠിയിലേക്ക് നീളുകയാണ്.
ഇന്നലെ രാവിലെയാണ് മാഞ്ചിയെ ജെഡിയുവില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. മാഞ്ചിയെ രാജിവെയ്പ്പിച്ചശേഷം നിതീഷിനെ വീണ്ടും മുഖ്യമന്ത്രിയാക്കാനായിരുന്നു ജെഡിയു നീക്കം.
എംഎല്‍എമാര്‍ക്കും സഖ്യകക്ഷികളായ ലാലുവിന്റെ രാഷ്ട്രീയ ജനതാദള്‍, കോണ്‍ഗ്രസ് എന്നിവയുടെ നേതാക്കള്‍ക്കും ഒപ്പമായിരുന്നു നിതീഷ് ഗവര്‍ണ്ണറെ കണ്ടത്. പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച നിതീഷ് മാഞ്ചിയെ പാര്‍ട്ടി പുറത്താക്കിയെന്നും തനിക്കാണ് ഭൂരിപക്ഷമെന്നും അവകാശപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്നും നിതീഷ് ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു.
നിതീഷ് മടങ്ങിയയുടന്‍ ഗവര്‍ണ്ണറെ കണ്ട മാഞ്ചി ഭൂരിപക്ഷം തനിക്കാണെന്നും അതു തെളിയിക്കാന്‍ സന്നദ്ധമാണെന്നും വ്യക്തമാക്കി. രഹസ്യ വോട്ടെടുപ്പ് വേണമെന്നും ഗവര്‍ണ്ണറോട് മാഞ്ചി അഭ്യര്‍ത്ഥിച്ചു. ഈ മാസം 19, 20, 23 തീയതികളില്‍ ഏതുദിവസവും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണറെ ബോധിപ്പിച്ച മാഞ്ചി നിതീഷിനെ പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് നിയമവിരുദ്ധമാണെന്നും ആരോപിച്ചു.
ഇരുവിഭാഗങ്ങളും ഭൂരിപക്ഷം അവകാശപ്പെട്ട സാഹചര്യത്തില്‍ ഇനി ഗവര്‍ണ്ണറാണ് അടുത്ത തീരുമാനം കൈക്കൊള്ളേണ്ടത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന സാഹചര്യത്തില്‍ ആദ്യം മാഞ്ചിയോടാകും ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുക.
243 അംഗ സഭയില്‍ 115 അംഗങ്ങളാണ് ജെഡിയുവിനുണ്ടായിരുന്നത്. കോണ്‍ഗ്രസിന് അഞ്ചും ആര്‍ജെഡിക്ക് 24ഉം ബിജെപിക്ക് 88 അംഗങ്ങള്‍ വീതമുണ്ട്. മൂന്ന് സ്വതന്ത്രന്മാരും ബിജെപിക്കൊപ്പം നില്ക്കുന്നു. 122 പേരുടെ അംഗബലമാണ് ഭൂരിപക്ഷത്തിന് വേണ്ടത്. തനിക്ക് 130 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് നിതീഷിന്റെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: