ന്യൂദല്‍ഹി: സ്വിറ്റ്സര്‍ലന്‍ഡിലെ എച്ച്എസ്ബിസി ബാങ്കില്‍ രഹസ്യനിക്ഷേപമുള്ള ഒരുലക്ഷത്തോളം പേരുടെ വിവരങ്ങള്‍ അന്താരാഷ്ട്ര പത്രപ്രവര്‍ത്തക സംഘം പുറത്തുവിട്ടു. 2006-2007 വര്‍ഷം സ്വിസ് ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്ന, 200 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പേരുകളാണ് പുറത്തുവന്നിട്ടുള്ളത്. പട്ടികയിലുള്ളവരെല്ലാം കള്ളപ്പണക്കാരാണെന്ന് പറയാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ പട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം 1195 ഭാരതീയരുടെ പേരുകളാണ് ഇടംപിടിച്ചിട്ടുള്ളത്. അക്കൂട്ടത്തില്‍ മലയാളികളുമുണ്ട്. കണ്ണൂര്‍ സ്വദേശി ആനി മെനൗഡ്. 84 കാരിയായ ഇവര്‍ സ്റ്റെനോഗ്രാഫറായിരുന്നു. ആനി ഏതോ പ്രമുഖന്റെ ബിനാമിയായിരുന്നേക്കാമെന്ന് കരുതപ്പെടുന്നു. ഒരു ലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ആനിയുടെ പേരിലുള്ളത്. ദുബായിയില്‍ നിന്നാണ് ഇവര്‍ സ്വിസ്ബാങ്കില്‍ അക്കൗണ്ട് തുറന്നത്.
കോണ്‍ഗ്രസ് നേതാവും യുപിഎ സര്‍ക്കാരിലെ മന്ത്രിയുമായിരുന്ന പ്രണീത് കൗര്‍, മുന്‍ കോണ്‍ഗ്രസ് എംപി അനു ഠണ്ഡന്, കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയുടെ ഭാര്യ നീലം നാരായണ്‍ റാണെ, മകന് നീലേഷ് റാണെ, മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന വസന്ത് സാഠെയുടെ കുടുംബാംഗങ്ങള്‍, ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത താക്കറെ എന്നിവരാണ് പട്ടികയിലുള്ള ചില പ്രമുഖര്‍. ഇവരുടെ നിക്ഷേപകകണക്ക് ലഭിച്ചിട്ടില്ല.
റിലയന്‍സ് ഉടമകളായ അനില്‍ അംബാനി, മുകേഷ് അംബാനി എന്നിവര്‍ പട്ടികയിലെ വ്യവസായ പ്രമുഖര്‍. ഇവര്‍ക്ക് രണ്ടുപേര്‍ക്കും 164.92 കോടി രൂപ വീതം നിക്ഷേപമുണ്ട്. പ്രമുഖ ബിസിനസുകാരായ നരേഷ് കുമാര്‍ ഗോയല്‍ (116 കോടി) ആനന്ദ് ചന്ദ് ബര്മന്(77.5 കോടി), മനു ഛബ്രിയ (874 കോടി), മഹേഷ് തരാനി (251.7 കോടി), എമ്മാര്‍ എം.ജി.എഫ് ഉടമ ശ്രാവണ്‍ ഗുപ്ത (209.56 കോടി) മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എസ്.എം. നന്ദ (14.2 കോടി) യശോവര്‍ദ്ധന്‍ ബിര്‍ള, റഹേജാ ഗ്രൂപ്പുടമ ചന്ദ്രു റഹേജ തുടങ്ങിയവരും പട്ടികയിലുണ്ട്. കോട്ടയം സ്വദേശിയ്ക്ക് കള്ളപ്പണമുള്ളതായും (പട്ടികയില്‍ പേര് ഇല്ല) റിപ്പോര്‍ട്ടിലുണ്ട്.
നിക്ഷേപകരില്‍ നൂറോളം പേര് വിദേശങ്ങളില്‍ സ്ഥിരതാമസമാക്കിയ ഭാരതീയരാണ്. 1195 പേരുടേയും അക്കൗണ്ടുകളിലായി 25,420 കോടി രൂപയാണുള്ളത്. ഫ്രഞ്ച് അധികൃതര്‍ നേരത്തെ 628 പേരുകള്‍ ഭാരതസര്‍ക്കാരിന് കൈമാറിയിരുന്നു. അവയും ഇപ്പോള്‍ ലഭിച്ച 1195 പേരുടെ കൂട്ടത്തിലുണ്ട്. 1195 പേരുകളാണ് ലഭിച്ചതെന്നും ഇവയില്‍ പലതും നേരത്തെയുള്ള പട്ടികയില്‍ ഉണ്ടായിരുന്നതാണെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പുതിയ പേരുകളുടെ നിജസ്ഥിതി അന്വേഷിച്ചു തുടങ്ങി. 60 പേരുടെ കള്ളപ്പണം കണ്ടെത്താനുള്ള നിയമനടപടികള്‍ തുടങ്ങിയിട്ടുമുണ്ട്, അദ്ദേഹം അറിയിച്ചു.
ആദായനികുതി അധികൃതര്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തില്‍ പട്ടികയിലുള്ള 60 പേര്‍ക്ക് കള്ളപ്പണം ഉള്ളതായി കണ്ടെത്തിയിരുന്നു. ഇവരുടെ അക്കൗണ്ടിലുള്ള മൊത്തം തുക 1500 മുതല്‍ 1600 കോടി രൂപവരെ വരും, ജെയ്റ്റ്ലി വെളിപ്പെടുത്തി. കള്ളപ്പണം കണ്ടെത്താനുള്ള തീവ്രശ്രമമാണ് കഴിഞ്ഞ ആറേഴു മാസമായി സര്‍ക്കാര്‍ നടത്തുന്നത്. ഈ 60 പേര്‍ക്കെതിരെ ആദായനികുതിക്കേസുകളുണ്ട്. ഇതുകൂടാതെ 350 അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴ ഈടാക്കാനുള്ള ശ്രമങ്ങളും തുടങ്ങി.
കള്ളപ്പണമുള്ള കൂടുതല്‍പേരെ കണ്ടെത്താന്‍ റവന്യൂ അധികൃതര്‍ വിദേശ ബാങ്കുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പുതിയ വിവരങ്ങള്‍കൂടി ലഭിച്ചതോടെ കള്ളപ്പണക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിപുലമാകും. മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം കള്ളപ്പണം കണ്ടെത്താന്‍ കമ്മീഷനെ നിയമിച്ചിരുന്നു.
പുതിയ പട്ടിക പ്രകാരം മൊത്തം 10,000 കോടി അമേരിക്കന്‍ ഡോളറാണ് സ്വിസ് ബാങ്കിലെ നിക്ഷേപം. ഒരു രാജ്യവുമായും ബന്ധമില്ലാതെയുള്ള 19,000 നിക്ഷേപകരുമുണ്ട് പട്ടികയില്‍.
എച്ച്എസ്ബിസിയിലെ ആകെ നിക്ഷേപത്തുക കണക്കിലെടുത്താല്‍, പട്ടികയില്‍ ഒന്നാമത് സ്വിറ്റ്സര്‍ലന്‍ഡുകാര്‍ (11235 അക്കൗണ്ടുകള്‍) തന്നെ. പതിനെട്ടാമതാണ് ഭാരതം. സ്വിറ്റ്സര്ലന്ഡുകാര്ക്കെല്ലാം കൂടി 3120 കോടി ഡോളര്‍ നിക്ഷേപമുണ്ട്. ബ്രിട്ടനാണ് രണ്ടാമത്. വെനസ്വേല, അമേരിക്ക, ഫ്രാന്‍സ് എന്നിവ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍.
അഴിമതിക്കെതിരെ നിരന്തരം പോരാടുന്ന മുന്‍ എച്ച്എസ്ബിസി ഉദ്യോഗസ്ഥന് ഹെര്വ്വേ ഫല്‍സിയാനിയുടെ ശേഖരത്തില്‍ നിന്നാണ് പത്രപ്രവര്‍ത്തകര്‍ പുതിയ പട്ടികയും തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: