തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയും ജന്‍ധന്‍യോജന പദ്ധതിയും കേരളത്തിന് ആവശ്യമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഷ്ട്രീയ തിമിരം ബാധിച്ച് കേന്ദ്രപദ്ധതികളെ കേരളത്തിനു നഷ്ടപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്.
ദല്‍ഹിയില്‍ നടന്ന നിതി ആയോഗ് യോഗത്തില്‍ പ്രധാനപ്പെട്ട രണ്ട് കേന്ദ്ര പദ്ധതികള്‍ കേരളത്തിന് ആവശ്യമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി കേരള ജനതയെ ആകെ വഞ്ചിച്ചിരിക്കുകയാണെന്നും വി.മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സംരക്ഷണവും പോഷാകാഹാരം ഉറപ്പാക്കലൂം ലക്ഷ്യമിട്ടു നടപ്പിലാക്കുന്നതാണ്. പെണ്‍കുട്ടികളുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും ലിംഗപരമായ വിവേചനം അവസാനിപ്പിക്കലും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ കേരളം ഇപ്പോഴും സ്വയംപര്യാപ്തമായിട്ടില്ല. കേരളത്തില്‍ സ്ത്രീ പുരുഷ അനുപാതത്തില്‍ 2001മുതല്‍ സ്ത്രീകളുടെ എണ്ണം കുറഞ്ഞുവരികയാണ്. 1956 മുതലുണ്ടായിരുന്ന മുന്‍തൂക്കം സ്ത്രീകള്‍ക്ക് പിന്നീട് നഷ്ടപ്പെട്ടുവരികയാണ്. 2026 ആകുമ്പോഴേക്ക് സ്ത്രീകളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലെത്തും.
മുതിര്‍ന്ന സ്ത്രീകളുടെ കണക്കനുസരിച്ചാണ് ഇത് പറയുന്നത്. എന്നാല്‍ ആറ് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കണക്കെടുക്കുമ്പോള്‍ പെണ്‍കുട്ടികളാണ് ആണ്‍കുട്ടികളേക്കാള്‍ ഇപ്പോള്‍ തന്നെ കുറവ്. ഓരോ വര്‍ഷവും വന്‍കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതും. 1961ല്‍ 1000 ആണ്‍കുട്ടികള്‍ക്ക് 972 പെണ്‍കുട്ടികളുണ്ടായിരുന്നത് 2001 ആയപ്പോഴേക്കും 963 ആയി പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞു.
14 വയസ്സുവരെയുള്ള കുട്ടികളുടെ കണക്കെടുത്താല്‍ 1991ല്‍ ആയിരം ആണ്‍കുട്ടികള്‍ക്ക് 969 പെണ്‍കുട്ടികളായിരുന്നത് 2011ല്‍ 938 പെണ്കുട്ടികളായി കുറഞ്ഞു. ഇതെല്ലാം സൂചിപ്പിക്കുന്നത് കേരളത്തില്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള കുറവ് വരുന്നെന്നാണ്. ഭ്രൂണഹത്യ കൂടുന്നതാണോ മറ്റുകാര്യങ്ങളാണോ ഇതിന് കാരണമെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് മുരളീധരന് പറഞ്ഞു.
പോഷകാഹാരക്കുറവും ദാരിദ്ര്യവും അനീമിയ പോലുള്ള രോഗങ്ങളും കേരളത്തില്‍ കുട്ടികളുടെ മരണത്തിന് കാരണമാകുന്നുണ്ട്. അടുത്തകാലത്ത് അത് വളരെ വലിയ തോതിലുണ്ടാകുകയും ചെയ്യുന്നു. അട്ടപ്പാടിയിലും ആദിവാസി പിന്നാക്ക മേഖലകളിലും പെണ്കുഞ്ഞുങ്ങളും അമ്മമാരും പോഷകാഹാരത്തിന്റെ കുറവു മൂലം മരണപ്പെടുന്നു. സ്ത്രീകള്‍ക്കും പെണ്കുഞ്ഞുങ്ങള്ക്കുമെതിരായ പീഡനത്തിലും അതിക്രമങ്ങളിലും കേരളവും മുന്നിലാണ്. പെണ്‍കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം നല്കുന്നതില് നമ്മള് പരാജയപ്പെടുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.
വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്നെന്ന് അവകാശപ്പെടുമ്പോഴും കേരളത്തില്‍ ബാല്യ വിവാഹവും പെണ്‍കുട്ടികള്‍ക്കെതിരായ അനാചാരങ്ങളും വര്‍ദ്ധിച്ചു വരികയാണ്. കേരളത്തില്‍ നടക്കുന്ന വിവാഹങ്ങളില്‍ 9 ശതമാനത്തിലും പെണ്‍കുട്ടികളുടെ പ്രായം 15നു 17നു വയസ്സിനിടയിലാണെന്ന് ആധികാരികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
പഠിക്കാന്‍ പോകാത്ത പെണ്‍കുട്ടികളുടെ എണ്ണത്തിലും കേരളത്തില്‍ വര്‍ധനയാണുള്ളത്. ഇത്തരം സാഹചര്യങ്ങളെയെല്ലാം നേരിടുന്നതിനും പരിഹരിക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനോടുള്ള ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ വിരോധത്താല്‍ കേരളത്തിന് നഷ്ടമാകുന്നത് സ്ത്രീമുന്നേറ്റം ലക്ഷ്യം വയ്ക്കുന്ന ബ്രഹത് പദ്ധതിയാണ്.
ജന്‍ധന്‍ യോജന പദ്ധതി വേണ്ടെന്ന് പറയുമ്പോഴും സമാന സാഹചര്യമാണ് ഉണ്ടാകുന്നതെന്ന് വി.മുരളീധരന് പറഞ്ഞു. ബാങ്കിംഗ് സാര്‍വ്വത്രികമാക്കുന്നതിലൂടെ സാമ്പത്തികരംഗത്തു നിലനില്‍ക്കുന്ന ചൂഷണങ്ങളെ ഇല്ലാതാക്കുകയാണ് പ്രധാനം. സ്വകാര്യ ബാങ്കിംഗ് സ്ഥാപനങ്ങളുടെയും ബ്ലേഡ് പലിശക്കാരുടെയും ചൂഷണത്തിന് ഇരയാകുന്നവരാണ് മലയാളികളിലധികവും. കേരളത്തില്‍ ബാങ്കിംഗ് ഗ്രാമീണ മേഖലയിലും എത്തിയെങ്കിലും സ്വകാര്യ പണമിടപാടുകാരുടെ ചൂഷണം ഇനിയും അവസാനിച്ചിട്ടില്ല.
കടക്കെണിയില്‍ അകപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ കേരളം മുന്നിലാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സമൂഹത്തിന് അപകട ഇന്‍ഷ്വറന്‍സിനും കൈവായ്പയ്ക്കും സഹായം നല്കുന്ന ജന്‍ ധന് പദ്ധതി വേണ്ടെന്ന് വയ്ക്കുന്നതിലൂടെ ഉമ്മന്‍ചാണ്ടി പാവപ്പെട്ടവര്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് നഷ്ടപ്പെടുത്തുന്നത്.
രാഷ്ട്രീയ തിമിരം ബാധിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയലാഭം മാത്രം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതിനു പകരം കേന്ദ്ര സര്‍ക്കാരിനോടുള്ള രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നും വി.മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: