തൃശൂര്‍: ദേശീയ ഗെയിംസ് വനിതാ ഫുട്ബോളിന്റെ സെമിഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ കരുത്തരായ മണിപ്പൂര്‍. നാളെ വൈകീട്ട് 3.30ന് കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ് രണ്ടാം സെമി. രണ്ടാം സെമിഫൈനലിലാണ് കേരളം മണിപ്പൂരുമായി ഏറ്റുമുട്ടുന്നത്.
ഒന്നാം സെമിയില്‍ നാളെ രാവിലെ ഒഡീഷ ഹരിയാനയുമായി ഏറ്റുമുട്ടും. കേരളത്തെ സംബിന്ധിച്ച് ശക്തരായ എതിരാളികളാണ് മണിപ്പൂര്‍. കേരളം ബംഗാളിനെയും ദല്‍ഹിയെയും തോല്‍പ്പിക്കുകയും ഒഡീഷയോട് പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ മണിപ്പൂരാകട്ടെ ഹരിയാനയെയും ജാര്‍ഖണ്ഡിനെയും വ്യക്തമായ മേധാവിത്വത്തോടെ തോല്‍പ്പിച്ചാണ് സെമിയില്‍ എത്തിയിരിക്കുന്നത്. ടീമിലെ ഭൂരിഭാഗം താരങ്ങളും ഇന്ത്യന്‍ ടീമില്‍ കളിക്കുന്നു എന്ന പ്രത്യേകതയാണ് മണിപ്പൂരിന് ഉള്ളത്. അതോടൊപ്പം മികച്ച ശാരീരിക ക്ഷമത പ്രകടിപ്പിക്കുന്ന ടീം ഇന്നലെ ജാര്‍ഖണ്ഡിനെതിരെ മികച്ച കളിയാണ് പുറത്തെടുത്തത്.
മറുപടിയില്ലാത്ത പതിനൊന്ന് ഗോളുകള്‍ക്കാണ് ജാര്‍ഖണ്ഡിനെ മണിപ്പൂര്‍ തകര്‍ത്തുവിട്ടത്. കേരളമാകട്ടെ ഇന്ത്യന്‍ ഫുട്ബോളില്‍ കരുത്തരല്ലെങ്കിലും പശ്ചിമ ബംഗാളിനെയും ദല്‍ഹിയെയും തോല്‍പ്പിച്ച് പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും പൂള് ചാമ്പ്യന്മാരെ നിശ്ചയിക്കാനുള്ള ഒഡീഷയുമായുള്ള മത്സരത്തില്‍ കേരള താരങ്ങളുടെ നിഴല്‍ മാത്രമാണ് കളത്തില്‍ കണ്ടത്. ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്കാണ് ഒഡീഷ കേരളത്തെ തകര്‍ത്തത്. എന്നാല്‍ സെമിഫൈനലില്‍ നല്ല പോരാട്ടം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം താരങ്ങള്‍ക്കുണ്ടെന്ന് കോച്ച് സതീവന്‍ ബാലന് പറഞ്ഞു. ഇന്നത്തെ മത്സരത്തില്‍ ദേശീയ ഗെയിംസ് കളിച്ച് പരിചയമുള്ള പൂവമ്മ കളിച്ചേക്കും. ഇത് ടീമിന് ബലം പകരും. മധ്യനിരയില്‍ ടി. നിഖില ഫോം തുടര്‍ന്നാല്‍ മുന്നേറ്റ നിരക്കാര്‍ക്ക് പന്ത് വേഗത്തില്‍ ലഭിക്കാന്‍ ഇടയാക്കും.
പ്രതിരോധ നിലയില്‍ ക്യാപ്റ്റന്‍ ജിബിഷ മാത്രമാണ് ഒഡീഷക്കെതിരെയുള്ള മത്സരത്തില്‍ ഭേദപ്പെട്ട മത്സരം കാഴ്ചവെച്ചത്. ഇന്നലെ മണിപ്പൂരിന്റെ ബാലാദേവി പുറത്തെടുത്ത പ്രകടനം കേരളത്തിനെതിരായുളള മത്സരത്തിലും പ്രകടിപ്പിച്ചാല്‍ അവരെ തടയാന്‍ പ്രതിരോധ നിരക്ക് ഏറെ വിയര്‍ക്കേണ്ടിവരും. കാണികളുടെ പൂര്‍ണ പിന്തുണയോടുകൂടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലാണ് ടീമംഗങ്ങള്‍ ഇപ്പോഴും പ്രകടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: