കൊച്ചി: ദേശീയ ഗെയിംസ് നടത്തിപ്പില്‍ വന്‍ അഴിമതി നടന്നതായി വ്യക്തമായ സാഹചര്യത്തില്‍ സിബിഐ കേസെടുക്കും. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര-കായിക മന്ത്രാലയങ്ങളുടേയും സിബിഐ ഡയറക്ടറേറ്റിന്റെയും അഭിപ്രായമറിഞ്ഞ ശേഷമാകും അന്തിമതീരുമാനം.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സിബിഐ സംഘം നടത്തിയ പ്രാഥമിക പരിശോധനയില്‍ വന്‍ അഴിമതിയുടെ കഥകള്‍ ബോധ്യപ്പെട്ടതായാണ് വിവരം. സിബിഐക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ തീരുമാനിച്ചാല്‍ മന്ത്രിമാരും ഗെയിംസ് സംഘാടക സമിതി ഭാരവാഹികളുമുള്പ്പെടയുള്ളവര് പ്രതികളാകും.
611 കോടി രൂപയാണ് ഗെയിംസിന്റെ ആകെ ചെലവ്. എന്നാല്‍ ഇതിന്റെ പകുതി പോലും വേണ്ടവിധം ചെലവഴിച്ചിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി മാതൃകയില്‍ സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തിലാണ് വന്‍ ക്രമക്കേട് നടന്നിട്ടുളളത്. 2007 മുതല്‍ ആരംഭിച്ച സ്റ്റേഡിയം നിര്‍മ്മാണങ്ങളുടെ പേരില്‍ കോടികള്‍ ചെലവഴിച്ചിട്ടുണ്ടെങ്കിലും ടെണ്ടര്‍ വിളിക്കുകയോ നടപടി ക്രമങ്ങള്‍ പാലിക്കുകയോ ചെയ്തിട്ടില്ല. സ്വകാര്യ കരാറുകാര്‍ക്ക് യാതൊരു നടപടി ക്രമവും പാലിക്കാതെ വന്‍ തുകയ്ക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്.
പൊതുമരാമത്ത് വകുപ്പിനേയോ നിര്‍മ്മിതികേന്ദ്രം പോലെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെയും മറികടന്നാണ് സ്വകാര്യ കരാറുകാരുമായി ഇടപാട് ഉറപ്പിച്ചത്. മുന്‍ സര്‍ക്കാരിന്റെ കാലത്തും സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ അഴിമതി നടന്നതായി ആരോപണമുണ്ട്. ആലപ്പുഴയിലെ ഇ എം എസ് സ്റ്റേഡിയം, തിരുവനന്തപുരം പേരൂര്‍ക്കടയിലെ സ്റ്റേഡിയം എന്നിവയ്ക്ക് കരാര്‍ നല്‍കിയത് മുന്‍ കായിക മന്ത്രി എം.വിജയകുമാറിന്റെ കാലത്താണ്.
ഗെയിംസിന്റെ നടത്തിപ്പില്‍ വന്‍ ക്രമക്കേടാണ് കണ്ടെത്തിയിട്ടുള്ളത്. വാളണ്ടിയര്‍മാരായി വിദ്യാര്‍ത്ഥികളെ നിയോഗിക്കുന്നതില്‍ പോലും അഴിമതിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ത്രേഷന് വഴിയും സ്പോട്ട് രജിസ്ട്രേഷന് വഴിയും രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയാണ് തട്ടിപ്പ്. കായിക ഉപകരണങ്ങള്‍ വാങ്ങാന്‍ നൂറുകോടിയിലേറെ ചെലവാക്കിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തതയില്ല. ഗയിംസ് പൂര്‍ത്തിയായാല്‍ മാത്രമേ ഇതിന്റെ ശരിയായ കണക്കെടുക്കാന്‍ സാധിക്കൂ.അന്താരാഷ്ട്ര വിപണിയില്‍ നിന്നും ടെണ്ടര്‍ നടപടികള്‍ പാലിക്കാതെയാണ് കായിക ഉപകരണങ്ങള്‍ വാങ്ങിയത്.
ഗെയിംസ് നടക്കാത്ത പാലായിലെ മുനിസിപ്പല്‍ സ്റ്റേഡിയം പുതുക്കിപ്പണിയുന്നതിനായി 35 കോടി ചെലവഴിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ധനമന്ത്രി കെ.എം മാണിയുടെ മണ്ഡലത്തിലുള്ള ഈ സ്റ്റേഡിയത്തില്‍ ഒരു മത്സരവും നടക്കുന്നില്ല. 35 കോടി ചെലവഴിച്ചെന്ന് കണക്കിലുണ്ടെങ്കിലും പത്തുകോടി പോലും യഥാര്‍ത്ഥത്തില്‍ ചെലവഴിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കായിക താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും മറ്റും താമസ സൗകര്യമൊരുക്കിയതിന്റെ മറവിലും ഭക്ഷണം, കിറ്റുകള്‍ എന്നിവ വിതരണം ചെയ്തതിലും വന്‍ ക്രമക്കേട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: