തൃശൂര്‍: മണിപ്പൂരിന്റെ ‘ദേവി പ്രഭയില്‍’ ഝാര്‍ഖണ്ഡ് ചിന്നഭിന്നമായി. ദേശിയ ഗെയിംസ് വനിതാ ഫുട്ബോളില്‍ എകപക്ഷീയമായ 11 ഗോളുകള്‍ക്കാണ് മണിപ്പൂര്‍ ഝാര്‍ഖണ്ഡിനെ തുരത്തിയത്. ഇതോടെ ഈ ഗ്രൂപ്പില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി മണിപ്പൂര്‍ സെമിയിലെത്തി. നാളെ വൈകിട്ട് 3.30ന് നടക്കുന്ന സെമിയില്‍ കേരളമാണ് മണിപ്പൂരിന്റെ എതിരാളി.
ആദ്യസെമിയില്‍ രാവിലെ 7.30.ന് ഒഡിഷ കര്‍ണ്ണാടകയുമായി ഏറ്റുമുട്ടും. മണിപ്പൂരിന് വേണ്ടി ബാലദേവി ഡബിള്‍ ഹാട്രിക്ക് നേടി. പ്രേമേശ്വരിദേവി, റീനറോയി ദേവി, കെഎസ്എച്ച് നവേബി ദേവി, ബെംബെം ദേവി എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. മത്സരം തുടങ്ങി ആദ്യ നിമിഷം മുതല്‍ തന്നെ മണിപ്പൂര്‍ താരങ്ങള്‍ ഝാര്‍ഖണ്ഡ് ഏരിയയിലേക്ക് റെയ്ഡ് ആരംഭിച്ചെങ്കിലും പതിനഞ്ചാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടാന്‍ കഴിഞ്ഞുള്ളു. തുടര്‍ന്നങ്ങോട്ട് ഗോള്‍ മഴയാണ് മണിപ്പൂരി താരങ്ങള്‍ നടത്തിയത്. ഗോളടിയുടെ ആദ്യ ഊഴം ബാലാദേവിക്കായിരുന്നു.
പതിനഞ്ചാം മിനിറ്റില്‍ ബാല ദേവി ജാര്‍ഖണ്ഡിന്റെ വലയില്‍ ആദ്യനിറയൊഴിച്ചു.
തുടര്‍ന്ന് 22, 29, 30, 31, 39 മിനിറ്റുകളില്‍ ഗോളുകള്‍ നേടി ബാലാദേവി തന്റെ പട്ടിക തികച്ചു. 44-ാം മിനിറ്റില്‍ പ്രമേശ്വരി ദേവി ഏഴാമത്തെ ഗോളും നേടി ആദ്യ പകുതിയവസാനിപ്പിച്ചു. മെയിന്‍ റഫറി ഓഫ് വിളിച്ചെങ്കിലും സൈഡ് റഫറി അതു ശരിവയ്ക്കാത്തതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പത്തിനിടെയാണ് ഏഴാമത്തെ ഗോള്‍ ജാര്‍ഖണ്ഡിന്റെ വലയിലേക്കു പതിച്ചത്. ഇതില്‍ പ്രതിഷേധിച്ചു താരങ്ങള്‍ കളത്തില്‍നിന്ന് അല്‍പ്പനേരം ഗാലറിയിലേക്കു കയറിയിരുന്നുവെങ്കിലും പിന്നീട് കളി തുടരുകയായിരുന്നു. രണ്ടാംപകുതിയുടെ ഏഴാം മിനിറ്റില്‍ വീണ്ടും മണിപ്പൂര്‍ തങ്ങളുടെ ഗോള്‍ വേട്ട ആരംഭിച്ചു.
എസ്. റിനാറോയ് ദേവിയും ഇരുപതാം മിനിറ്റില്‍ കെ.എസ്.എച്ച്. നവേബി ദേവിയും എട്ടും ഒമ്പതും ഗോളുകള്‍ നേടി. മുപ്പത്തിനാലാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഒ. ബെംബേം ദേവിയും നാല്‍പ്പതാം മിനിറ്റില്‍ റിനാറോയ് ദേവി പത്തും പതിനൊന്നും ഗോളുകള്‍ നേടിയതോടെ ഝാര്‍ഖണ്ഡ് തളര്‍ന്നിരുന്നു. മത്സരത്തില്‍ ഝാര്‍ഖണ്ഡിന് അനുകൂലമായി ഒരു പെനാല്‍റ്റി ലഭിച്ചെങ്കിലും ഗോളാക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: