ആലപ്പുഴ: പുന്നപ്രയിലെയും വയലാറിലെയും പോരാട്ടങ്ങളുടെ പേരില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മിന് ആലപ്പുഴയില്‍ കൊടികെട്ടാനും ബംഗാളി തൊഴിലാളികള്‍ വേണം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ കൊടിതോരണങ്ങള്‍ കെട്ടുന്നവരില് ബഹുഭൂരിപക്ഷവും ബംഗാളികള്‍ അടക്കമുള്ള അന്യസംസ്ഥാന തൊഴിലാളികളാണ്.
കൊടിതോരണങ്ങള്‍ അലങ്കരിക്കാന്‍ കരാര്‍ ഏറ്റെടുത്തിട്ടുള്ളവരാണ് അന്യസംസ്ഥാന തൊഴിലാളികളെ നിയോഗിച്ചിട്ടുള്ളത്. ‘നന്നായി പണിയെടുക്കും, ന്യായമായ കൂലി നല്കിയാല് മതി’ അന്യസംസ്ഥാന തൊഴിലാളികളില്‍ കരാറുകാര്‍ക്ക് ഏറെ മതിപ്പ്.
തൊഴിലില്ലായ്മയുടെ പേരില്‍ നോക്കുകൂലി വരെ തൊഴിലാളി സഖാക്കള്‍ ഭീഷണിപ്പെടുത്തി വാങ്ങുമ്പോഴാണ് സ്വന്തം പാര്‍ട്ടിയുടെ കൊടികെട്ടാന്‍ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട ഗതികേടുള്ളത്. നേരത്തെ ചെങ്ങന്നൂര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ രക്തസാക്ഷി സ്മാരകങ്ങള്‍ കഴുകി വൃത്തിയാക്കാനും അന്യസംസ്ഥാന തൊഴിലാളികളെ പാര്‍ട്ടി നേതൃത്വം ആശ്രയിച്ചത് വാര്‍ത്തയായിരുന്നു.
കര്‍ഷകത്തൊഴിലാളി പോരാട്ടങ്ങള്‍ ഏറെ നടന്ന കുട്ടനാട്ടിലെ കായല്‍നിലങ്ങളില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം കൃഷിയിറക്കിയപ്പോഴും കാര്‍ഷിക ജോലികള്‍ ചെയ്യാനും ആശ്രയം അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. തൊഴില്‍ കാര്‍ഡ് കിട്ടാത്തതിനാല്‍ അട്ടിമറി മേഖലയിലൊഴിച്ച് ബാക്കി എല്ലാ രംഗത്തും അന്യസംസ്ഥാന തൊഴിലാളികളുടെ ആധിപത്യമാണ് ഇവിടെയുള്ളത്.
നഗരം ചെങ്കൊടികളില്‍ നിറയുമ്പോള്‍ അഭിമാനിക്കേണ്ടത് അന്യസംസ്ഥാന തൊഴിലാളികളുടെ അദ്ധ്വാനശേഷിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: