തിരുവനന്തപുരം: ഇന്ത്യന്‍ ഷൂട്ടിംഗ് രംഗത്തെ അത്ഭുതമായി മാറുകയാണ് എലിസബത്ത് സൂസന് കോശി എന്ന മലയാളിതാരം.
ദേശീയ ഗെയിംസില്‍ ഇരട്ട സ്വര്‍ണ്ണം നേടിയാണ് സൂസന് ഷൂട്ടിംഗ് റേഞ്ചില്‍ വിസ്മയം തീര്‍ത്തത്. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ ഷൂട്ടിങ്ങിലാണ് എലിസബത്തിന്റെ അവിസ്മരണീയ ഡബിള്നേട്ടം. നേരത്തെ 50 മീറ്റര്‍ പ്രോണിലാണ് എലിസബത്ത് സ്വര്‍ണം നേടിയത്.
ദേശീയ ഗെയിംസിന്റെ ചരിത്രത്തില്‍ രണ്ടാം സ്വര്‍ണ്ണമാണ് ഷൂട്ടിംഗ് റേഞ്ചില്‍ നിന്നും കേരളത്തിന് ലഭിക്കുന്നത്. രണ്ടിനും അവകാശി എലിസബത്ത് സൂസന് കോശിയും. രാജ്യാന്തര താരങ്ങളായ അഞ്ജലി ഭഗത്തിനെയും തേജസ്വിനി സിംഗ് സാവന്തിനെയും പിന്തള്ളിയാണ് ദേശീയ ഗെയിംസിന്റെ സുവര്‍ണ്ണ സിംഹാസനത്തില്‍ എലിസബത്തെന്ന ഇടുക്കിയുടെ വേട്ടക്കാരി ഇടംപിടിച്ചത്.
കഴിഞ്ഞ ദിവസം 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഇനത്തില്‍ സ്വര്‍ണ്ണം കൈപിടിയിലൊതുക്കിയ എലിസബത്ത് തന്റെ ഇഷ്ട ഇനമായ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലും പൊന്നണിഞ്ഞാണ് ഇരട്ട സ്വര്‍ണ്ണം സ്വന്തമാക്കിയത്. ആ വെടിയൊച്ച ചരിത്രമായത് ഈശ്വരനിശ്ചയമെന്നു പറയുകയാണ് എറണാകുളംസെന്റ് തെരേസാസ് കോളേജിലെ മൂന്നാം വര്‍ഷ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥിനിയായ എലിസബത്ത് സൂസന് കോശി.
യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനക്കാരിയായാണ് 573 പോയിന്റ് നേടി സൂസന് ഫൈനല്‍ റൗണ്ടിലേക്ക് കയറിയത്. തുടക്കത്തിലെ മൂന്നുറൗണ്ട് പ്രകടനം മോശമാവുക കൂടി ചെയ്തതോടെ കേരളത്തിന്റെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ അസ്തമിക്കാന്‍ തുടങ്ങി.
തമിഴ്നാടിന്റെ സന്ധ്യയും വേദാങ്ക വിരാഗുമൊക്കെ ഡിജിറ്റല്‍ സ്കോര്‍ ബോര്‍ഡില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കയ്യടക്കിയതോടെ എലിസബത്ത് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ അവസാന രണ്ട് റൗണ്ടുകളില്‍ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ എലിസബത്ത് സടകുടഞ്ഞെണീറ്റു. അവസാനത്തെ റൗണ്ടിന് തൊട്ടുമുമ്പുള്ള സ്റ്റാന്‍ഡിംഗ് പൊസിഷനില്‍ 10.1 പോയിന്റ് നേടി എലിസബത്ത് ശക്തമായ തിരിച്ചുവരവു നടത്തി.
അവസാന റൗണ്ടില്‍ 10.6 എന്ന കരിയറിലെ ഏറ്റവും മികച്ച പോയിന്റിലേക്ക് വെടിയുതിര്‍ത്ത് 445.9 പോയിന്റ് അക്കൗണ്ടില്‍ എഴുതിചേര്‍ത്ത് എലിസബത്തെന്ന കോളേജ്കുമാരി 35-ാമത് ദേശീയ ഗെയിംസിന്റെ സ്വര്‍ണ്ണ ചക്രത്തില്‍ മുത്തമിട്ടു.
തൊടുപുഴ മലങ്കര പ്ലാന്റേഷനില്‍ മാനേജരായിരുന്ന കൊല്ലം ചേരില്‍ കോശി എബ്രഹാമിന്റെയും അനിയുടെയും മൂന്നു മക്കളില്‍ ഏറ്റവും ഇളയയാളാണ് എലിസബത്ത്. സ്കൂള്‍ പഠനകാലത്തു തന്നെ ഇടുക്കി റൈഫിള്‍ ക്ലബില്‍ അംഗമായ അച്ഛനൊപ്പം ഷൂട്ടിംഗ് റേഞ്ചിലെ നിത്യ സന്ദര്‍ശകയായി. പിന്നീട് ഇടുക്കിയിലെ ഷൂട്ടിംഗ് റേഞ്ചിലെ പരിശീലനത്തിലൂടെ പ്രതിഭ തെളിയിക്കാന്‍ എലിസബത്തിനായി.
ഇടുക്കിയിലെ വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പി.സി. ജെയിംസും തോമസ് ഫെലിക്സും തെളിച്ച പാതയിലൂടെ ചുവടുവച്ച എലിസബത്തിലെ വേട്ടക്കാരിയെ മിനുക്കിയെടുത്തത് പഴയകാല ഷൂട്ടര്‍ സദ്ഗുരുദാസ് ആയിരുന്നു.
കസാഖിസ്ഥാന്‍ സ്വദേശി സ്റ്റാനിസ്ലാവ് ലാപ്പിഡസിന്റെ ശിക്ഷണം ദേശീയ ഗെയിംസ് റേഞ്ചില്‍ എലിസബത്തിനെ നേട്ടങ്ങളുടെ നെറുകയിലെത്തിച്ചു. ദേശീയ ഗെയിംസ് ക്യാമ്പില്‍ പരിശീലകനായെത്തിയ വിപിന്‍ദാസും ടീം മാനേജറും മുന്‍ അന്താരാഷ്ട്ര ഷൂട്ടിംഗ് താരവുമായ ബിജിയും എലിസബത്തിന്റെ ഇരട്ട സ്വര്‍ണ്ണക്കൊയ്ത്തിന് വീഥിയൊരുക്കി.
എബ്രഹാം, എഡ്വിന് എന്നിവരാണ് എലിസബത്തിന്റെ സഹോദരന്മാര്. മൂന്നു വയസ്സുമുതല്‍ ചിലങ്ക കെട്ടി ശാസ്ത്രീയനൃത്തവേദികളില് ആടിതിമിര്‍ക്കുന്ന എലിസബത്ത് നൃത്തം ശാസ്ത്രീയമായി പഠിക്കുന്നുമുണ്ട്. ഇതിനിടെ മിഴിയറിയാതെ എന്ന സംഗീത ആല്‍ബത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. കൊച്ചി കടവന്ത്രയിലെ ജവഹര്‍ നഗറിലാണ് കേരളം നെഞ്ചേറ്റിയ ഈ ഷൂട്ടര്‍ ഇപ്പോള്‍ താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: