തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിഞ്ഞോ അറിയാതെയോ ചില അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. പലകേസുകളിലും ആരോപണവിധേയരായ ടോമിന് ജെ. തച്ചങ്കരി, ടോം ജോസ് എന്നിവരെ പോലെയുള്ളവര്‍ക്ക് അവരര്‍ഹിക്കാത്ത തരത്തിലുള്ള സഹായം മുഖ്യമന്ത്രി ചെയ്ത് കൊടുത്തിട്ടുണ്ടെന്ന് ഭരത് ഭൂഷണ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഇത്തരം ഇടപെടലുകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും അദ്ദേഹം സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ടോമിന് തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. അതനുസരിച്ച് അദ്ദേഹത്തിനു സ്ഥാനക്കയറ്റം നല്കാന് പാടില്ലെന്ന റിപ്പോര്‍ട്ടാണ് താന്‍ നല്‍കിയത്. എന്നാല്‍ അത് പരിഗണിക്കപ്പെട്ടില്ല. ചില ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് താന്‍ ഉത്തരവാദിയല്ല. ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രി കുറച്ചുകൂടി കര്‍ശന നിലപാട് സ്വീകരിക്കണമെന്നും ഭരത് ഭൂഷണ് പറഞ്ഞു. ഇത്തരം ആള്‍ക്കാരോട് കൂടുതല്‍ കര്‍ശനമായ സമീപനം സ്വീകരിക്കണമെന്നാണ് തനിക്ക് മുഖ്യമന്ത്രിയോട് എളിമയോടെ അഭ്യര്‍ഥിക്കാനുള്ളത്. പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ചില നിര്‍ണായക ഫയലുകള്‍ തന്റെയോ മുഖ്യമന്ത്രിയുടെയോ പക്കലെത്തിയില്ല. പിന്നീടാണ് ഫയലുകള്‍ കാണാതായ കാര്യം ഞങ്ങള്‍ അറിയുന്നത്. എങ്ങനെ ഫയലുകള്‍ നഷ്ടപ്പെട്ടുവെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടിയല്ല അതത് സെക്ഷനുകളില്‍ നിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാറ്റൂര്‍ ഭൂമി ഇടപാടിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെന്ന് ഭരത് ഭൂഷന് നേരത്തെയും വ്യക്തമാക്കിയിരുന്നു. ഇടപാടില്‍ ഉത്തരവിട്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ഭൂമി കൈയേറ്റത്തിനെ കുറിച്ചുള്ള നാലംഗ ഉപസമിതിയുടെ റിപ്പോര്‍ട്ട് കൈമാറുക മാത്രമെ താന്‍ ചെയ്തുള്ളൂ. മറ്റെല്ലാ കാര്യങ്ങളും തീരുമാനിച്ചത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: