കൊച്ചി: റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നടന്നു വരുന്ന റവന്യൂ അദാലത്തിന്റെ സംസ്ഥാനതല സമാപനം 4ന് എറണാകുളത്ത് നടക്കും. ജില്ല ആസ്ഥാനമായ കാക്കനാട് സിവില്‍ സ്റ്റേഷന് പരേഡ് ഗ്രൗണ്ടാണ് റവന്യൂ അദാലത്തിന്റെ വേദി.
അദാലത്തിന് മുന്നോടിയായി വില്ലേജ്, താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും സ്വീകരിച്ച പരാതികളില്‍ ജില്ലാതലത്തില്‍ പരിഹാരം കാണേണ്ടവയില്‍ ഭൂരിഭാഗവും തീര്‍പ്പാക്കിയതായി കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. 28000ലേറെ പരാതികളാണ് അദാലത്തിനായി സമര്‍പ്പിക്കപ്പെട്ടത്. അദാലത്ത് ദിനത്തിലും പരാതി സ്വീകരിക്കാന്‍ സംവിധാനമുണ്ടാകുമെന്ന് കളക്ടര്‍ പറഞ്ഞു.
ഭൂമി സംബന്ധമായ രേഖകള്‍, പട്ടയം, പോക്കുവരവ്, മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, അതിര്‍ത്തി നിര്‍ണയം, ദേശീയ കുടുംബക്ഷേമ പദ്ധതി, പ്രകൃതിക്ഷോഭം തുടങ്ങിയ വിഭാഗങ്ങളിലാണ് പരാതികള്‍ സ്വീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായം അദാലത്ത് ദിനത്തില്‍ വിതരണം ചെയ്യും. അദാലത്തിലേക്ക് ഡിസംബര്‍ 20 വരെ ലഭിച്ച പരാതികളിലെ നടപടിതീര്‍പ്പ് വിലയിരുത്തുന്നതിനുള്ള യോഗം കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ നടന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദാലത്ത് ഉദ്ഘാടനം ചെയ്യും. ജനസമ്പര്‍ക്കപരിപാടിക്ക് സമാനമായ സൗകര്യങ്ങള്‍ അദാലത്തില്‍ ഒരുക്കും. താലൂക്ക് അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളില്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: