കൊച്ചി: എറണാകുളം ലോ കോളേജില്‍ എസ്എഫ്ഐ, എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ എഐഎസ്എഫ് പ്രവര്ത്തകന് കുത്തേറ്റു. എഐഎസ്എഫ് സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ചന്ദ്രബാലു (24) വിനാണ് പരുക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് ആറു പേര്‍ക്കെതിരെ കേസെടുത്തതായി സെന്‍ട്രല്‍ പോലീസ് അറിയിച്ചു.
ഇന്നലെ രാവിലെ 10 ഓടെ കോളേജിലെ പ്രധാന കവാടത്തിനു സമീപത്തായിരുന്നു സംഭവം. യൂണിവേഴ്സിറ്റി ഇലക്ഷനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്കു വഴിതെളിച്ചത്. 29നായിരുന്നു കോളേജില്‍ യൂണിവേഴ്സിറ്റി ഇലക്ഷന് നടന്നത്. എസ്എഫ്ഐ അംഗങ്ങള്‍ മത്സരിക്കുന്ന സീറ്റുകളില്‍ നല്‍കിയിരിക്കുന്ന നോമിനേഷന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഇതിനു കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് ഇലക്ഷനു ശേഷം ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം പതിവായിരുന്നു.
ഇതിനിടെ ചൊവ്വാഴ്ച്ച രാത്രി മദ്യപിച്ചെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജ് ഹോസ്റ്റലില്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ച് മര്‍ദിച്ചു. ഇതിനിടെ ചന്ദ്രബാലുവിനെ വിദ്യാര്‍ഥികള്‍ മുറിക്കുള്ളില്‍ പൂട്ടി സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പൂട്ടു തകര്‍ത്തെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചന്ദ്രബാലുവിനെ വളഞ്ഞു മര്‍ദിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചായിരുന്നു ഇന്നലെ കോളേജില്‍ നടന്നത്. രാവിലെ കോളേജിലെത്തിയ ചന്ദ്രബാലുവിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറയുന്നു. മര്‍ദനത്തിനിടെ പേന കത്തിക്കുള്ള കുത്തേറ്റാണ് ചന്ദ്രബാലുവിനു പരുക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: