തിരുവനന്തപുരം: വ്യാപകമായി കബളിപ്പിക്കല്‍ നടക്കുന്നതിനാല്‍ ഇടപാടുകാര്‍ അക്കൗണ്ട് നമ്പരും പിന് നമ്പരും മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അധികൃതര്‍ അറിയിച്ചു. മൊബൈല്‍ നമ്പര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഇടപാടുകാര്‍ക്കും അവരവരുടെ അക്കൗണ്ടുകളില്‍ നടത്തുന്ന ഇടപാടുകള്‍ സംബന്ധമായ എസ്എംഎസ് സൂചനകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അയയ്ക്കാറുണ്ടെന്ന് ബങ്ക് അധികൃതര്‍ വ്യക്തമാക്കി. ഇടപാടുകാര്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെയും എടിഎമ്മിലൂടെയും നടത്തുന്ന ഇടപാടുകള്‍ക്കും ഈ സൗകര്യം ലഭ്യമാണ്.
ബാങ്കില്‍നിന്ന് ഇടപാടുകാര്‍ക്ക് ലഭ്യമാക്കിയിട്ടുള്ള എടിഎം ഡെബിറ്റ് കാര്‍ഡ് നമ്പര്‍, അക്കൗണ്ട് നമ്പര്‍, പിന് നമ്പര്‍ എന്നിവ സ്വകാര്യ വിവരങ്ങളായതിനാല്‍ ഇടപാടുകാര്‍ അവ മറ്റാരുമായും പങ്കുവയ്ക്കാന്‍ പാടില്ല. പിന്‍നമ്പര്‍ അറിഞ്ഞിരിക്കേണ്ടത് എടിഎം ഡെബിറ്റ് കാര്‍ഡ് ഉടമയായ ഇടപാടുകാരന് മാത്രമാണെന്നതിനാല്‍ ബാങ്ക് ഒരിക്കലും അതേക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെടുന്നതല്ല. കാര്‍ഡ് കൈമോശം വന്നാല്‍ അത് തടഞ്ഞുവെയ്ക്കാനും യഥാര്‍ത്ഥ ഇടപാടുകാരന് പിന്‍നമ്പര്‍ മറന്നുപോയാല്‍ പുതിയതൊന്ന് ലഭ്യമാക്കാനും സൗകര്യമുണ്ട്.
നിലവിലുള്ള കാര്‍ഡിന്റെ കാലാവധി കഴിയുമ്പോള്‍ ഇടപാടുകാരന് ബാങ്ക് പുതിയ കാര്‍ഡ് ലഭ്യമാക്കും. പഴയ കാര്‍ഡിന്റെ കാലാവധി ബാങ്ക് ഒരിക്കലും നീട്ടിക്കൊടുക്കുന്നതല്ല. വിവരങ്ങള്‍ ബാങ്ക് ഫോണിലൂടെയോ എസ്എംഎസ്സിലൂടെയോ ഒരിക്കലും ആവശ്യപ്പെടുന്നതല്ല.
ചിലര്‍ ഇടപാടുകാരെ കബളിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ മൊബൈല്‍ ലാന്‍ഡ്ലൈന്‍ ഫോണുകളില്‍ വിളിച്ച് കാലാവധി തീരാറായ കാര്‍ഡ് പുതുക്കുന്നതിലേക്കെന്ന വ്യാജേനെ പിന്‍നമ്പര്‍, കാര്‍ഡ് നമ്പര്‍, അക്കൗണ്ട് നമ്പര്‍ എന്നിവ ആവശ്യപ്പെടുന്നതായി ബാങ്കിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
അത്തരത്തിലുള്ള സംഭാഷണങ്ങള്‍ക്കുശേഷം വിവിധ ഇ- കോമേഴ്സ് സൈറ്റുകള്‍ വഴി ഒന്നിലേറെ ഇടപാടുകളിലൂടെ തന്റെ അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കപ്പെട്ടതായി ഇടപാടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്.
ഡെബിറ്റ്കാര്‍ഡ് നമ്പര്‍, അക്കൗണ്ട് നമ്പര്‍, പിന്‍നമ്പര്‍ എന്നിവ മറ്റാരുമായും പങ്കുവയ്ക്കരുതെന്ന് ബാങ്ക് അധികൃതര്‍ പത്രപ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: