പട്ടാമ്പി: പട്ടാമ്പിക്കടുത്ത് കുലുക്കല്ലൂരില്‍ അമ്മയെയും രണ്ടു മക്കളെയും പൊള്ളലേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടു. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ നാട്യമംഗലം വടക്കുംമുറി മുക്കാലിക്കുന്നത്ത് വിമേഷിന്റെ ഭാര്യ ജിജി കൃഷ്ണ (28), മക്കളായ വിഷ്ണുപ്രിയ (5), വിഷ്ണുദര്‍ശന്‍ (ഒന്ന്) എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു സംഭവം.
ഇരുനില കോണ്‍ക്രീറ്റ് കെട്ടിടത്തിന് മുകളിലെ വിറക്പുരയ്ക്കടുത്ത് പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. അയല്‍വാസികളാണ് വിറക്പുരയ്ക്ക് തീപിടിച്ച നിലയില്‍ ആദ്യം കണ്ടത്. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും വീട് രണ്ടു ഭാഗത്ത് നിന്നും പൂട്ടിയിട്ടതിനാല്‍ അകത്ത് കടക്കാനായില്ല. കോണി എത്തിച്ച് ടെറസിന് മുകളില്‍ കയറിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയും രണ്ടു കുട്ടികളും പൂര്‍ണ്ണമായും കത്തിക്കരിഞ്ഞിരുന്നു. വിറക്പുരയ്ക്ക് തീവെച്ച ശേഷം കുട്ടികളുടെയും തന്റെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ചു കത്തിച്ചതാകാമെന്നാണ് പോലീസ് നിഗമനം.
വിമേഷിന്റെ അച്ഛന് മോഹനും അമ്മ സുജാതയുമാണ് വീട്ടില്‍ താമസിക്കുന്നത്. സംഭവ സമയം വിമേഷും മാതാപിതാക്കളും വീട്ടിലില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുജാത ചുണ്ടമ്പറ്റ പപ്പടപ്പടിയിലെ ഫര്‍ണിച്ചര്‍ കടയിലെ സെയില്‍സ്ഗേളാണ്. മണല്തൊഴിലാളിയാണ് വിമേഷ്. നാട്യമംഗലം എഎംഎല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച വിഷ്ണുപ്രിയ. എട്ടു വര്‍ഷം മുമ്പാണ് വിമേഷും ജിജികൃഷ്ണയും തമ്മില്‍ വിവാഹിതരാകുന്നത്.
സംഭവത്തെ കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ നിന്നും ഫയര്‍ഫോഴ്സും ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്. സുനീഷ്കുമാര്‍, പട്ടാമ്പി സിഐ ജോണ്സണ്, എസ്ഐ ദീപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും എത്തി. തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ ഫോറന്‍സിക് വിദഗ്ദന് കെ. ഉണ്ണികൃഷ്ണനും എത്തി. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: