ബ്രാഹ്മണ ഉവാച
വിവേകേന ഭവേത്കിംമേ പുത്രാംദേഹി ബലാദപി
നോ ചേത്ത്യജാമ്യഹം പ്രാണാംസ്ത്വദഗ്രേ ശോകമൂര്‍ച്ഛിതഃ
പുത്രാദിസുഖ ഹീനോളയംസന്ന്യാസഃശുഷ്കഏവഹി
ഗൃഹസ്ഥഃസരസോലോകേ പുത്രപൗത്രസമന്വിതഃ
ഇതിവിപ്രാഗ്രഹംദൃഷ്ട്വാ പ്രാബ്രവീത്സതപോധനഃ
ചിത്രകേതുര്ഗ്ഗതഃകഷ്ടംവിധിലേഖവിമാര്ജ്ജനാത്
ന യാസ്യസിസുഖം പുത്രാദ്യഥാദൈവഹതോദ്യമഃ
അതോഹഠേന യുക്തോളസിഹ്യര്ത്ഥിനം കിംവദാമ്യഹം
ബ്രാഹ്മണന് പറഞ്ഞു : ഹേ മഹര്‍ഷേ, വിവേകം കൊണ്ട് എന്തുണ്ടാവാനാണ്? എങ്ങനെയെങ്കിലും എനിക്ക് ഒരു പുത്രനെത്തരിക. അല്ലാത്തപക്ഷം ഞാന്‍ സങ്കടം മുഴുത്ത് അങ്ങയുടെ മുന്നില്‍ പ്രാണത്യാഗംചെയ്യും. പുത്രസുഖമില്ലാത്ത സന്ന്യാസം ശുഷ്ക്കമത്രേ. പുത്രന്മാര് പൗത്രന്മാര്തുടങ്ങിയവരാല് ചുറ്റപ്പെട്ടിരിക്കുന്ന ഗൃഹസ്ഥര്ക്കാണു ലോകത്തില്‍ രസമുള്ളത്. ഇതു കേട്ട് ആ മഹര്‍ഷി പറഞ്ഞു: ബ്രഹ്മാവിന്റെ എഴുത്ത് മായ്ക്കുക കാരണം ചിത്രകേതുകഷ്ടത്തില്പ്പെട്ടു(സന്താനമില്ലാതെ കഷ്ടപ്പെട്ടിരുന്ന ചിത്രകേതുരാജാവിന് അംഗിരസ്സ് മഹര്‍ഷിയുടെ അനുഗ്രഹംമൂലം കൃതദ്യുതി എന്ന പത്നിയില്‍ ഒരു പുത്രനുണ്ടായി. പക്ഷേ കുട്ടി അകാലചരമമടഞ്ഞു. പുത്രഭാഗ്യം വിധിച്ചിട്ടില്ലാത്ത ചിത്രകേതു പക്ഷേ വീണ്ടും അംഗിരസ്സുമഹര്ഷിയുടെ സഹായത്താല്‍ കുട്ടിയെ ജീവിപ്പിച്ചു.
തനിക്ക് പല ജന്മങ്ങളിലായി പല മാതാപിതാക്കളുണ്ടെന്നും ഇവരില്ആരുടെകൂടെയാണു ഞാന്‍ കഴിയേണ്ടതെന്നും പുനരുജ്ജീവിക്കപ്പെട്ട ബാലന് ചോദിച്ചു. ബാലന്റെ ചോദ്യം കേട്ട് ബ്രഹ്മാവും അംഗിരസ്സും നാരദനും കുഴങ്ങി. ഒടുവില്‍ ചിത്രകേതുവിന് ആത്മജ്ഞാനം ഉപദേശിച്ച് ബ്രഹ്മാദികള്‍ മറഞ്ഞു. ജ്ഞാനം ലഭിച്ച ചിത്രകേതുവും കൃതദ്യുതിയും ഗന്ധര്വ്വരായിത്തീര്ന്നു. ആകാശത്തിലൂടെ സഞ്ചരിക്കവേചിത്രകേതു കൈലാസത്തില്‍ പരമശിവന്റെ മടിയില്‍ സ്ഥിതിചെയ്യുന്ന പാര്‍വ്വതീദേവിയെ പരിഹസിക്കുകയും കുപിതയായ ദേവി ചിത്രകേതുവിനെ ശപിച്ച് അസുരനാക്കുകയും ചെയ്തു. ചിത്രകേതുവാണ് വൃത്രാസുരനായി മാറിയത്.) ഭവാന് പുത്രസുഖമുണ്ടാവുകയില്ല. പുത്രസുഖഭാഗ്യമില്ലാത്ത അങ്ങ് അതിനുവേണ്ടി വാശി പിടിക്കുന്നതെന്തിനാണ്? ഞാനെന്തു പറയാനാണ്?
തസ്യാഗ്രഹംസമാലോക്യ ഫലമേകം സ ദത്തവാന്
ഇദം ഭക്ഷയ പത്ന്യാത്വംതതഃ പുത്രോ ഭവിഷ്യതി
സത്യംശൗചംദയാദാനമേകഭക്തംതുഭോജനം
വര്‍ഷാവധി സ്ത്രിയാകാര്യംതേന പുത്രോ ളതി നിര്‍മ്മലഃ
ഏവമുക്ത്വായയൗയോഗീവിപ്രസ്തുഗൃഹമാഗതഃ
പത്ന്യാഃ പാണൗ ഫലംദത്വാസ്വയംയാതസ്തുകുത്രചിത്
ഒടുവില്‍ ബ്രാഹ്മണന്റെ ആഗ്രഹം കണ്ട് സന്ന്യാസി ഒരു പഴം നല്കി ഇങ്ങനെ പറഞ്ഞു :
‘ആത്മദേവാ ഇത് അങ്ങയുടെ ഭാര്യയ്ക്ക് നല്‍കുക. ഇതുകഴിച്ചാല്‍ അങ്ങേയ്ക്ക് പുത്രനുണ്ടാകും. പഴംകഴിച്ചാല്‍ പത്നി ഒരുവര്‍ഷം മുഴുവന്‍ സത്യം, ശൗചം, ദയ, ദാനം തുടങ്ങിയവയോടെ ഒരു നേരംമാത്രം ഉണ്ട് കഴിയേണ്ടതാണ്. അപ്രകാരം ചെയ്താല്‍ പുത്രന് അതിദിവ്യനായിത്തീരുന്നതാണ്’ ഇത്രയുംപറഞ്ഞ് പഴം നല്കി സന്ന്യാസി യാത്രയായി. ആത്മദേവന് ഗൃഹത്തിലെത്തി പത്നിയായ ധുന്ധുലിയുടെ കയ്യില്‍ പഴം നല്കിഎങ്ങോട്ടോ പോയി.
തരുണീകുടിലാതസ്യസഖ്യഗ്രേ ച രുരോദ ഹ
അഹോചിന്താമമോത്പന്നാ ഫലംചാഹം ന ഭക്ഷയേ
ഫലഭക്ഷേണഗര്ഭഃസ്യാദ്ഗര്ഭേണോദര വൃദ്ധിതാ
സ്വല്പ ഭക്ഷം തതോ ളശക്തിര്ഗൃഹകാര്യംകഥം ഭവേത്
ദൈവാദ്ഘാടീ വ്രജേദ് ഗ്രാമേ പലായേദ്ഗര്ഭിണീകഥം
ശുകവന്നിവസേദ് ഗര്ഭസ്തംകുക്ഷേഃ കഥമുത്സൃജേത്
തിര്യക്ചേദാഗതോ ഗര്‍ഭസ്തദാ മേ മരണം ഭവേത്
പ്രസൂതൗദാരുണംദുഃഖംസുകുമാരീകഥംസഹേ
മന്ദായാംമയിസര്വ്വസ്വം നനാന്ദാ സംഹരേത്തദാ
സത്യശൗചാദി നിയമോദുരാരാധ്യഃ സ ദൃശ്യതേ
ലാളനേ പാലനേ ദുഃഖം പ്രസൂതായാശ്ചവര്ത്തതേ
വന്ധ്യാവാവിധവാ നാരീസുഖിനീ ചേതി മേ മതിഃ
ഏവംകുതര്ക്ക യോഗേന തത്ഫലംനൈവ ഭക്ഷിതം
പത്യാ പൃഷ്ടം ഫലം ഭുക്തം ഭുക്തംചേതിതയേരിതം
പഴം കിട്ടിയ കുടിലയായ ധുന്ധുലിയാവട്ടെ കൂട്ടുകാരിയുടെ അടുത്തുചെന്ന് കരച്ചിലും പിഴിച്ചിലുമാരംഭിച്ചു. ”അയ്യോ, മഹാകഷ്ടപ്പാടായി. ഞാന്‍ പഴം കഴിച്ചില്ല. പഴം തിന്നാല്‍ ഗര്‍ഭമുണ്ടാകും. ഉടനേ വയര്‍വീര്‍ത്തുവരും. ഭക്ഷണത്തോടുള്ള താല്പര്യം കുറയും. ശരീരം മെലിയും. വീട്ടുകാര്യമൊന്നും നേരാംവണ്ണം നടക്കുകയില്ല. അത്യാവശ്യത്തിനു പുറത്തേക്കിറങ്ങേണ്ടി വന്നാല്‍ ഗര്‍ഭിണികള്‍ എങ്ങനെയാണു വേഗം നടക്കുക. വയറ്റിലെ ഗര്‍ഭത്തെ എങ്ങനെയാണ് പുറത്താക്കുക. ഗര്‍ഭം ഇടയ്ക്കെങ്ങാന്‍ അലസിയാല്‍ മരണം പോലും സംഭവിക്കാം.
പൂപോലെ മൃദുലമായ എന്റെ ശരീരം ഈ ഭാരം താങ്ങുന്നതെങ്ങനെ? എനിക്കു വയ്യാതായാല്‍ സമ്പത്തെല്ലാം നാത്തൂന് കൊണ്ടുപോകില്ലേ? ദയ, സത്യം, ശൗചം, ദാനം എന്നിവ പാലിക്കുവാനും വളരെ പ്രയാസമാണ്. പ്രസവിച്ചുകഴിഞ്ഞാലോ കുട്ടിയേ നോക്കാനും വളരെ പ്രയാസമാണ്. ഒന്നോര്‍ത്താല്‍ ഭൂമിയില്‍ വിധവകള്‍ക്കും വന്ധ്യകള്ക്കുമാണ് സുഖമുള്ളത് എന്നാണ് എനിക്ക് തോന്നുന്നത്. ഈ വിധം തര്‍ക്കങ്ങള്‍ ഉന്നയിച്ച് ധുന്ധുലി പഴം കഴിച്ചില്ല. പഴംകഴിച്ചോ? എന്നു ഭര്‍ത്താവു ചോദിച്ചപ്പോള്‍ കഴിച്ചുഎന്ന്മറുപടിയും പറഞ്ഞു.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: