അദ്വൈതസിദ്ധാന്തത്തിന്റെ ആധികാരിക കേന്ദ്രമായ കൊളത്തൂര്‍ അദ്വൈതാശ്രമം ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയ വേദാന്തരത്നം പ്രഥമ പുരസ്കാരം ചെന്നെത്തിയത് നീലഗിരി പര്‍വ്വതനിരകളില്‍ വര്‍ദ്ധിതശോഭയോടെ പ്രദീപ്തമായിരിക്കുന്ന പരമ പൂജനീയ ദയാനന്ദ സരസ്വതി സ്വാമി പാദങ്ങളാകുന്ന ജ്ഞാനസൂര്യനെത്തേടിയായിരുന്നു.
തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള ആനക്കട്ടിയില്‍ നീലഗിരി പര്‍വ്വതനിരകളുടെ താഴ്വാരത്ത് വര്‍ത്തിക്കുന്നു ആര്‍ഷവിദ്യാ ഗുരുകുലം. വേദാന്തശാസ്ത്രം സാമ്പ്രദായികമായും വിട്ടുവീഴ്ചയില്ലാതെയും അഞ്ചു ദശകങ്ങളോളം ലോകത്ത് വിശ്രമലേശമെന്യേ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന, സംസ്കൃതഭാഷയിലും ഭാരതീയ ശാസ്ത്രങ്ങളിലും അടിയുറച്ച ധൈഷണ്യം കൈവന്ന അനേകശതം ആചാര്യന്മാരെ ലോകത്തിനു നല്കിയ ആര്‍ഷവിദ്യാ ഗുരുകുലം മഠാധിപതി പൂജനീയ ദയാനന്ദ സരസ്വതി സ്വാമികള്‍ക്ക് അദ്വൈതാശ്രമാധിപതി പൂജനീയ ചിദാനന്ദ പുരി സ്വാമികള്‍ വേദാന്തരത്നം പുരസ്കാരം സമര്‍പ്പിച്ച അനര്‍ഘനിമിഷത്തെ സാക്ഷ്യം വഹിക്കാനിടയായത് ചാരിതാര്‍ത്ഥ്യമായി കണക്കാക്കുന്നു.
അദ്വൈതവേദാന്തത്തെ തന്റെ അറിവിന്റെ ആഴങ്ങളുടെ ശേഖരത്തില്‍നിന്ന് ചികഞ്ഞെടുത്ത് ഭാരത മണ്ണിലും വിദേശരാജ്യങ്ങളിലും വിതറി പരിപോഷിപ്പിച്ച്, ലോകത്തിന്റെ നിസ്സീമമായ ആദരം നേടിയിരിക്കുന്ന ജ്ഞാനവൃദ്ധന്‍.
പരിപക്വത നേടിയ ജിജ്ഞാസുവിന് മാത്രം രുചിപ്രദായകമായ ശുദ്ധവേദാന്ത തത്ത്വങ്ങളെ അതിന്റെ ശുദ്ധത ഒട്ടും ചോര്‍ന്നുപോകാതെ തന്നെ സരസവും ലളിതവുമായി സമൂഹത്തില്‍ അവതരിപ്പിച്ച് അനുവാചകമനസ്സിലേക്ക് പ്രവേശിപ്പിച്ച്, ജിജ്ഞാസയുടെ അങ്കുരം വളര്‍ത്തിയെടുക്കാന്‍ പ്രചോദിപ്പിക്കാനുള്ള സ്വാമിജിയുടെ വൈദഗ്ദ്ധ്യം അപാരവും വര്‍ണ്ണനാതീതവുമാണ്.
അഞ്ചു ദശകങ്ങളോളം നിഷ്ഠയോടെയുള്ള വേദാന്ത പ്രചാരണം നിത്യനിരന്തരമായി വര്‍ദ്ധിതവീര്യത്തോടെ തുടരുന്ന സ്വാമിജി 1976 മുതല്‍ വിദേശരാജ്യങ്ങളിലും തന്റെ പ്രവര്‍ത്തനങ്ങളിലൂടെ വലിയൊരു ശിഷ്യവൃന്ദത്തിന്റെ പ്രകാശവലയംതന്നെ സൃഷ്ടിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു. തന്റെ വൈജ്ഞാനിക മൂശയില്‍ സ്ഫുടംചെയ്തെടുത്ത ആയിരത്തിലേറെ ശിഷ്യഗണങ്ങള്‍ സ്വാമിജിയുടെ അനുജ്ഞ ശിരസാ വഹിച്ച് ലോകത്തെമ്പാടും ഭാരതീയശാസ്ത്രരത്നങ്ങള് വാരിവിതറിക്കൊണ്ടേയിരിക്കുന്നു.
‘നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ’ (ഇവിടെ പവിത്രീകരിക്കാന്‍ ജ്ഞാനത്തിനു സദൃശമായി മറ്റൊന്നും തന്നെ ഇല്ല എന്നു മനസ്സിലാക്കുന്നു) എന്ന ഗീതാവാക്യം മുറുകെ പിടിച്ച് ആര്‍ഷപരമ്പര നമുക്കു പ്രദാനംചെയ്ത ഗുരു-ശിഷ്യ പരമ്പരയിലൂടെയുള്ള ഗുരുകുല വിദ്യാഭ്യാസരീതിയാണ് ആര്‍ഷവിദ്യാ ഗുരുകുലത്തില്‍ അവലംബിച്ചുവരുന്നത്. നിത്യനിരന്തരമായ പഠന-പാഠനങ്ങളിലൂടെ ശാസ്ത്രം പ്രചലിക്കവേ, സമാന്തരമായിത്തന്നെ ഗ്രാമീണ ജനതയിലേക്കും സ്വാമിജിയുടെ ശ്രദ്ധ തിരിഞ്ഞു.
വേദാന്തശാസ്ത്രപ്രചാരണം അനവരതം നടക്കുകയും അതേസമയം ദുഷ്ടലാക്കോടെ ബാഹ്യമായ വിവിധ ശക്തികളുടെ കടന്നുകയറ്റം മൂലം സമൂഹത്തില്‍ നിലനിന്നിരുന്ന ദാരിദ്ര്യത്തെയും അജ്ഞതയെയും ചൂഷണം ചെയ്യുന്നതിലൂടെ തങ്ങളുടെ തനതുസംസ്കാരമായ സനാതനധര്‍മ്മത്തെ ഉള്‍ക്കൊണ്ട് ജീവിക്കുന്നവരുടെ കൊഴിഞ്ഞുപോക്കിനെയും അതില്‍നിന്നും ധര്മ്മശാസ്ത്രാവലംബികളായ ഗ്രാമീണരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സ്വാമിജി വളരെ ഗൗരവമായിത്തന്നെ നിരീക്ഷിക്കുന്നു.
സേവാപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി 2000 നവംബര്‍ മാസത്തില്‍ ഓള് ഇന്ത്യാ മൂവ്മെന്റ് ഫോര്‍ സേവ (അകങട) എന്ന പേരില്‍ ഒരു പ്രസ്ഥാനം ഉദ്ഘാടനം ചെയ്യപ്പെട്ടു. കുട്ടികള്‍ക്കായി ധാര്‍മ്മികതയിലൂന്നിയ വിദ്യാഭ്യാസം ലഭിക്കത്തക്ക വിദ്യാഭ്യാസം നല്കുന്നതിനുവേണ്ടിയുള്ള അനേകം ഛാത്രാലയങ്ങള്‍, ഗ്രാമീണര്‍ക്ക് ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാര ലഭ്യത, അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങിയ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും ഗ്രാമീണരെ ഉദ്ധരിക്കാനുതകുന്ന പ്രവര്‍ത്തനങ്ങളിലൂടെ അകങട എന്ന പ്രസ്ഥാനം സ്വാമിജിയുടെ നേതൃത്വത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. പശുസംരക്ഷണവും, ആതുരാലവും വിദ്യാലയവും നടത്തുന്നു.
ആചാര്യപരമ്പരയുടെ ഉന്നതശ്രേണിയില്‍ നിലകൊള്ളുന്ന സ്വാമിജി വിദേശരാജ്യങ്ങളില്‍ പ്രഭാഷണങ്ങളിലൂടെയും പാഠനങ്ങളിലൂടെയും ശാസ്ത്രപ്രചാരണം ചെയ്യുന്നതു സൂചിപ്പിച്ചു. ലോകപ്രശസ്തമായ പല അമേരിക്കന്‍ യൂനിവേഴ്സിറ്റികളിലും അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളിലും യുനെസ്കോയുടെ വേദികളിലും അമേരിക്കന്‍ ഐക്യനാടുകളില്‍ സഹസ്രാബ്ധ സമാധാന ഉച്ചകോടിയിലും സംബന്ധിച്ച് തന്റെ സ്വതഃസിദ്ധമായ ധിഷണാവൈഭവത്താല് അവിടങ്ങളില്‍ ഭാരതീയ ശാസ്ത്രചിന്തകളുടെ സ്ഫുരണങ്ങള്‍ വിതറി ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്നതും സ്മരണീയമാണ്.
ആചാര്യരുടെ പരമാചാര്യനായി ലോകാദരം പിടിച്ചുപറ്റിയ സ്വാമിജി ആനക്കട്ടിയിലുള്ള ആര്‍ഷവിദ്യാ ഗുരുകുലത്തെ കൂടാതെ, ഋഷീകേശിലുള്ള ആര്‍ഷ വിദ്യാപീഠം, നാഗപ്പൂരിലുള്ള ആര്ഷവിജ്ഞാന ഗുരുകുലം, അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള സൈലോസ്ബര്ഗിലെ ആര്‍ഷവിദ്യാ ഗുരുകുലം എന്നിവ സ്വാമിജിയുടെ പരിശ്രമഫലമായി രൂപംകൊണ്ടതും വളരെ നല്ല നിലയില്‍ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നതുമാകുന്നു. സ്വേച്ഛയാലും അര്‍പ്പണബോധത്താലും ഇവിടെ വരുന്ന അന്വേഷണകുതുകികളായ ജിജ്ഞാസുക്കള്‍ക്ക് സംസ്കൃതം, പ്രസ്ഥാനത്രയം (ശ്രീമദ് ഭഗവദ്ഗീത, ഉപനിഷത്തുക്കള്‍, ബ്രഹ്മസൂത്രം) എന്നിവയിലൂടെയുള്ള പഠനങ്ങള്‍ ലഭിക്കാനും അങ്ങനെ ഗുരു-ശിഷ്യ പരമ്പരയും ആര്ഷവിദ്യയും നിലനില്ക്കാനും ഉതകുന്നു.
കൊളത്തൂര്‍ അദ്വൈതാശ്രമം ഇതുവരെ ആറ് വര്‍ഷങ്ങളിലായി കേരളത്തില്‍ സനാതനധര്മ്മപ്രചരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിവരുന്ന പണ്ഡിതരെ വേദാന്തരത്നം നല്കി ആദരിച്ചുവരുന്നു. ഈ വര്‍ഷം മുതല്‍ ഇത് ദേശീയ തലത്തിലേക്ക് ഉയര്‍ത്താന്‍ നിശ്ചയിച്ചപ്പോള്‍ ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് പൂജനീയ ദയാനന്ദ സരസ്വതി സ്വാമിജിയുടെ പേരുതന്നെയായിരുന്നു വന്നതെന്നതിനാല്‍ ഇതിന്റെ മഹത്വം വലിയതുതന്നെയെന്നു വേണം കരുതാന്‍. ഇതില്‍ എന്റെ ചിന്തയുണര്‍ത്തിയത് പുരസ്കാരം സമര്‍പ്പിക്കാന്‍ എത്തിയ പൂജനീയ ചിദാനന്ദ പുരി സ്വാമികളെ പട്ടുപുടവ അണിയിച്ച് സമാദരിക്കുന്ന ദൃശ്യമായിരുന്നു. ഇതിന്റെ അര്‍ത്ഥതലം വ്യാഖ്യാനിക്കാവുന്നതല്ല.
വിജ്ഞാനത്തിന്റ ഉന്നതമണ്ഡലത്തില് വിരാജിക്കുന്ന രണ്ടു ധ്രുവനക്ഷത്രങ്ങളുടെ ഒത്തുചേരല്‍ അതിര്‍വരമ്പുകളെ ലംഘിച്ച് ആചാര്യപരമ്പര ഒന്നാണെന്ന ആശയം നമ്മെ ബോദ്ധ്യപ്പെടുത്താനായിരിക്കണം എന്നുവേണം മനസ്സിലാക്കാന്‍. ഏതായാലും വേദാന്തരത്നം പുരസ്കാരം മഹാപണ്ഡിതനായ പൂജനീയ ചിദാനന്ദ പുരി സ്വാമികളുടെ കൈകളാല്‍ത്തന്നെ മഹാപണ്ഡിതനായ പൂജനീയ ദയാനന്ദ സരസ്വതി സ്വാമികളുടെ പാദങ്ങളില്‍ സമര്പ്പിതമായത് നാടിനും അദ്വൈതസിദ്ധാന്തത്തിന്റെ മൂലകേന്ദ്രങ്ങളായിരിക്കുന്ന അദ്വൈതാശ്രമത്തിനും ആര്‍ഷവിദ്യാ ഗുരുകുലത്തിനും എടുത്തുപറയത്തക്ക നാഴികക്കല്ലായി നിലകൊള്ളും. മാത്രവുമല്ല, വേദാന്തരത്നം സ്വാമിജിയുടെ കൈകളിലെത്തുകവഴി അതു സഫലമാവുകയും സാര്‍ത്ഥകമാവുകയും ചെയ്തു. ഇനിയും ഈ രണ്ടു കേന്ദ്രങ്ങളും ഉത്തരോത്തരം ഉയരാന്‍ സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഈ അക്ഷരപുഷ്പങ്ങള്‍ ആചാര്യപരമ്പരയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: