ആലപ്പുഴ: രാജ്യത്തെ കയര്‍മേഖലയുടെ സമഗ്ര വികസനത്തിന് 68 കോടി രൂപ നീക്കിവച്ചിട്ടുള്ളതായി കയര്‍ ബോര്‍ഡ് ചെയര്മാന്സുരേന്ദ്രനാഥ് ത്രിപാഠി. അന്താരാഷ്ട്ര കയര്‍ പ്രകൃതിദത്ത നാരുത്പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ചു നടന്ന ദേശീയ സെമിനാറിന്റെ ഉദ്ഘാടനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കയര്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് കയര്‍ ബോര്‍ഡിന്റെ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം ബോര്‍ഡ് ആവിഷ്കരിച്ചിട്ടുള്ള കയര്‍ ഉദ്യമി യോജന, കയര്‍ വികാസ് യോജന എന്നീ പദ്ധതികള്‍ കയര്‍ തൊഴിലാളികള്‍ പ്രയോജനപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു. കയര്‍മേഖലയിലെ യന്ത്രവല്‍ക്കരണം ഉല്‍പ്പാദനക്ഷമത വര്ദ്ധിപ്പിക്കുന്നതിനുതകണമെന്ന് കയര്‍ബോര്‍ഡ് സെക്രട്ടറി കുമാര രാജ വ്യക്തമാക്കി. അസംസ്കൃത വസ്തുവായ ചകിരിനാരിന്റെ അപര്യാപ്തത പരിഹരിക്കാമെന്നുറപ്പു നല്കിയ അദ്ദേഹം കയര്‍ മേഖലയില്‍ വൈവിധ്യവല്‍ക്കരണം കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടു.
കയര്മേഖലയിലേയ്ക്ക് പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിനായി തീരദേശ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ ഒരു മണിക്കൂര്‍ കയര്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കണമെന്ന് കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എ.കെ. രാജന് അഭിപ്രായപ്പെട്ടു.
കയര്‍മേഖലയുടെ ഭാവി ഭദ്രമാക്കുന്നതിന് പൊതുസ്വകാര്യ പങ്കാളിത്തം ഉപകരിക്കുമെന്നും കയറിന്റെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതികള്‍ നടപ്പാക്കണമെന്നും കയര്‍ കോര്പ്പറേഷന് എംഡി: ജി.എം. നായര്‍ അഭിപ്രായപ്പെട്ടു. തെങ്ങിന്റെ എല്ലാഭാഗങ്ങളും ഉപയോഗപ്രദമാണ് എന്നാല്‍ ഇവ പ്രയോജനപ്പെടുത്തുന്നതിനുവേണ്ട സാങ്കേതികവിദ്യ വേണമെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ. സി.കെ. പീതാംബരന് ആവശ്യപ്പെട്ടു. തൊണ്ടിന്റെ സംഭരണം വര്‍ദ്ധിപ്പിക്കണമെന്നും കയര്‍മേഖലയിലെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം നല്കുന്ന സ്ഥിതി സംജാതമാകണമെന്നും പാനല്‍ ചെയര്മാന് വി.എസ്. മണി പറഞ്ഞു. സംസ്ഥാന കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിഇഒ: എം. അബ്ദുള്‍ സലിം മോഡറേറ്ററായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: