തിരുവനന്തപുരം: ദേശീയ ഗെയിംസിനെത്തിയ മഹാരാഷ്ട്രയുടെ നെറ്റ്ബോള്‍ താരം മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ കടാവ് താലൂക്കില്‍ മയാനി വില്ലേജില്‍ ഭാഗേന്‍ പവന്റെ മകനായ മയൂരേഷ് പവാര്‍ (19) ആണ് മരിച്ചത്.
ശംഖുമുഖം കടപ്പുറത്ത് കൂട്ടൂകാര്ക്കൊപ്പമെത്തിയ മയൂരേഷ് ഫോട്ടോ എടുക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു. കൂട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മയൂരേഷിനെ ഉടന്‍ സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ശ്വാസകോശത്തില്‍ വെള്ളവും മണലും നിറഞ്ഞാണ് മരണം സംഭവിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
മയൂരേഷിന്റെ മൃതദേഹം ഇന്നുരാവിലെയുള്ള മുംബൈ വിമാനത്തില്‍ ജന്മനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍നിന്നുള്ള മൂന്നു പ്രതിനിധികളും കേരള നെറ്റ്ബോള്‍ അസോസിയേഷന് പ്രതിനിധിയും മൃതദേഹത്തെ അനുഗമിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ വിമാനമാര്ഗ്ഗമായിരിക്കും മൃതദേഹം ജന്മനാട്ടിലെത്തിക്കുക.
ഇന്നലെ രാവിലെ ശംഖുമുഖത്ത് ടീമിനൊപ്പം നെറ്റ്ബോള്‍ പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മയൂരേഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വെള്ളായണി കാര്‍ഷിക കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നെറ്റ്ബോള്‍ മല്‍സരങ്ങള്‍ നടക്കുന്നത്. മയൂരേഷ് പവാറിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് എന്‍. രാമചന്ദ്രന് അനുശോചനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: