കൊച്ചി: ശബ്ദവീചികളെ വേഗത്തില്‍ ആഗിരണം ചെയ്ത് പ്രതിധ്വനി കുറയ്ക്കുന്നതിന് ഇന്ത്യയിലെ ഗവേഷകര്‍ കണ്ടെത്തിയ കയര്‍ ഉല്‍പ്പന്നമായ ജൈവ ശബ്ദനിയന്ത്രണ പാനല്‍ ‘അക്കൊയര്’ പുറത്തിറക്കി. കയറിനെ ജൈവ മിശ്രിതങ്ങളുമായി സംയോജിപ്പിച്ചാണ് ഈടുറ്റ ഈ ഉല്‍പ്പന്നം നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ നിര്‍മ്മാണ, വാസ്തു ശില്പ, എഞ്ചിനീയറിംഗ് മേഖലയില്‍ ഉപയോഗിക്കുന്ന കൃത്രിമ നാരുകള്‍കൊണ്ടുള്ള ശബ്ദ നിയന്ത്രണ സംവിധാനങ്ങള്‍ക്ക് പകരം വയ്ക്കാനാവുന്നതാണ് പരിസ്ഥിതി സൗഹാര്‍ദ്ദവും തീപിടിക്കാത്തതുമായ അക്കൊയര്.
ഞായറാഴ്ച ആലപ്പുഴയില്‍ ആരംഭിച്ച അന്താരാഷ്ട്ര കയര്‍, പ്രകൃതിദത്ത നാരുല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയായ കയര്‍ കേരളയുടെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അക്കൊയര് പുറത്തിറക്കിയത്. രണ്ടു വര്‍ഷത്തെ ഗവേഷണ ഫലമായാണ് ചുമരില്‍ പതിപ്പിക്കുന്ന ടൈലുകളുടേയും സീലിങ്ങിന്റേയും മാതൃകയിലുള്ള അക്കൊയര് രൂപപ്പെടുത്തിയിരിക്കുന്നത്.
അകത്തളങ്ങളില്‍ അലങ്കാരത്തിനായും പുറത്തുനിന്നുള്ള അനാവശ്യ ശബ്ദങ്ങള്‍ തടയുന്നതിനുമുള്ള മികച്ച ഉല്‍പ്പന്നമാണ് അക്കൊയറെന്നും കയറില്‍ നിന്നും വേര്‍തിരിച്ചടുത്ത ഈ ഉല്‍പ്പന്നം വാണിജ്യ മേഖലയില്‍ ചലനം സൃഷ്ടിക്കുമെന്നും കയര്‍, റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കയര്‍മേഖലയെ ശക്തിപ്പെടുത്താന്‍ നൂതന ഉല്‍പ്പന്നമായ അക്കൊയറിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കയറിന്റെ ശബ്ദ ആഗീരണ ശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല കയറിഴകളുടെ പരുപരക്കന് പ്രകൃതവും തീപിടിക്കുന്ന പ്രവണതയും തരണം ചെയ്യുകയുമായിരുന്നു പ്രധാന വെല്ലുവിളിയെന്ന് എന്‍സിആര്‍എംഐ ഡയറക്ടര്‍ ഡോ. കെ.ആര്. അനില്‍ പറഞ്ഞു.
മച്ചില്‍ പിടിപ്പിക്കാവുന്ന 25 എംഎം കനത്തിലുള്ളതും ചുമരില്‍ പതിപ്പിക്കാവുന്ന 40 എംഎം കനത്തിലുള്ള പാനലുകളെ ശബ്ദ ക്രമീകരണം ആവശ്യമായ തിയേറ്ററുകള്‍, സമ്മേളന ഹാളുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്.
അക്കൊയറിന് ഇതേവരെ വില നിശ്ചയിച്ചിട്ടില്ലെങ്കിലും വിപണിയിലെ സമാന ഉല്‍പ്പന്നങ്ങളുടെ വിലയേക്കാള്‍ കുറഞ്ഞ വിലയിലായിരിക്കും വില്‍പ്പന നടത്തുക. ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്നു വരുന്ന കയര്‍ കേരളയുടെ പ്രത്യേക സ്റ്റാളില്‍ കയര്‍ കേരളയുടെ മുഖ്യ സംഘാടകരായ എന്‍സിആര്‍എംഐ അക്കൊയര് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: