തിരുവനന്തപുരം:പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി 35-ാംദേശീയ ഗെയിംസിന് ആവേശത്തിരയിളക്കി തുടക്കം. ദേശത്തിനാകെ അഭിമാനമുണ്ടാക്കുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കായിക മത്സരത്തിന് തിരിതെളിഞ്ഞപ്പോള്‍ മാനത്ത് വര്‍ണ്ണങ്ങളുടെ മായാപ്രപഞ്ചം തന്നെ സൃഷ്ടിക്കപ്പെട്ടു. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറെ സാക്ഷിനിര്‍ത്തി കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡുവാണ് ഗെയിംസ് ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനചടങ്ങിന് ഒരു മണിക്കൂര്‍ മുമ്പ് പരിപാടികള്‍ ആരംഭിച്ചു.കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് മൈതാനത്ത് എത്തിച്ചേര്‍ന്ന ഗെയിംസ് ദീപശിഖ കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സോണോവാളിന്റെ നേതൃത്വത്തില്‍ വിശിഷ്ടാതിഥികള്‍ ഏറ്റുവാങ്ങി. എയര്‍ഫോഴ്സിന്റെ പുഷ്പവൃഷ്ടിക്കുശേഷം ആര്‍മിയുടെ ബാന്‍ഡ് മേളം. നാല്പതോളം ശംഖുകളില്നിന്ന് ഒരേസമയം ഗെയിംസിന്റെ വരവറിയിച്ചുള്ള കാഹളമുയര്‍ന്നു. കരുണാമൂര്‍ത്തിയും ഇരുപതു കലാകാരന്മാരും തകില് മുഴക്കി. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 101 കലാകാരന്മാരുടെ ചെണ്ടമേളമായിരുന്നു പിന്നീട്. ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമായിരുന്ന ടെണ്ടുല്‍ക്കര്‍ ചെണ്ടമേളം ശരിക്ക് ആസ്വദിക്കുന്നുണ്ടായിരുന്നു. ഉറുമിയുമായി ഇരുപതംഗ കളരിസംഘത്തിന്റെ പ്രകടനവും ചടങ്ങിന് മിഴിവേകി.
മേളം കൊട്ടിക്കലാശിച്ചപ്പോള്‍ മാര്‍ച്ച് പാസ്റ്റ് ആരംഭിച്ചു.സംസ്ഥാനങ്ങള്‍ അക്ഷരമാലാക്രമത്തില്‍ അണിനിരന്നപ്പോള്‍ അച്ചടക്കത്തിന്റെയും ഒരുമയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ദൃശ്യവിരുന്നായി.നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസാണ് ആദ്യം സ്റ്റേഡിയത്തിലെത്തിയത്. ഏറ്റവും അവസാനം ആതിഥേയരായ കേരളവും. മാര്‍ച്ച്പാസ്റ്റില്‍ ഏറ്റവും വലിയസംഘത്തെ അണിനിരത്തിയതും കേരളമായിരുന്നു. വനിതാതാരങ്ങള്‍ ചന്ദനനിറമുള്ള കസവുസാരിയും പുരുഷ താരങ്ങള്‍ക്ക് കസവുമുണ്ടും ജുബ്ബയുമായിരുന്നു വേഷം.
മാര്‍ച്ച്പാസ്റ്റിനെ തുടര്‍ന്ന് ഉദ്ഘാടനചടങ്ങ്. കായിക പഠനത്തിന് പ്രാമുഖ്യം നല്കുന്നതാവും പുതിയ കേന്ദ്രവിദ്യാഭ്യാസ നയമെന്ന് പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സോനാവാള്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റ് എം.രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിന്റെ ക്യാപ്റ്റന്‍ പ്രീജ ശ്രീധരന് കായികതാരങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഉദ്ഘാടനത്തിന്റെ തൊട്ടുപിന്നാലെ കായികരംഗത്ത് കേരളത്തിന്റെ അഭിമാനസ്തംഭങ്ങളായ ഷൈനി വില്സന്, തോമസ് മാഷ്, വി.ദിജു, ജോസ് ജേക്കബ്, സണ്ണി തോമസ്, സെബാസ്റ്റ്യന്‍ സേവിയര്‍, റോബര്‍ട്ട് ബോബി ജോര്‍ജ്, കെ.ടി. ഇര്ഫാന്, ഐ.എം. വിജയന്, ബോബി അലോഷ്യസ്, ജോസഫ് അബ്രഹാം, ടി.സി. യോഹന്നാന് എന്നിവര്‍ ദീപശിഖ ഏന്തി സ്റ്റേഡിയം വലംവച്ചു. ഒളിംപ്യന്‍ കെ.എം.ബീനാമോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്കി. ഉമ്മന്‍ചാണ്ടി ദീപശിഖ സച്ചിന് ടെണ്ടുല്‍ക്കറെ ഏല്‍പ്പിച്ചു. സച്ചിന് ദീപശിഖ ഉഷയ്ക്കും അഞ്ജുവിനും കൈമാറി. ഇരുവരും ചേര്‍ന്ന് സ്റ്റേഡിയത്തില്‍ സ്ഥാപിച്ച കൂറ്റന്‍ ആട്ടവിളക്കിന് തിരികൊളുത്തി. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഗെയിംസിന് അങ്ങനെ തുടക്കമായി.
തുടര്‍ന്ന് മോഹന്‍ലാല്‍ നേതൃത്വം നല്കിയ ‘ലാലിസം’എന്ന സാംസ്കാരിക ദൃശ്യാവിഷ്കാരം മൂന്നുമണിക്കൂര്‍ നീണ്ടു. പരിപാടി നടക്കുന്ന കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയം ജനങ്ങളെ കൊണ്ടു നിറഞ്ഞുകവിഞ്ഞിരുന്നു. വലിയ ആവേശമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായത്.സ്റ്റേഡിയം നിറഞ്ഞതിനെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ പുറത്തു കാത്തുനില്ക്കുകയായിരുന്നു.
ഏഴ് ജില്ലകളിലായി 29 വേദികളിലാണ് മത്സരങ്ങള്‍. 33 ഇനങ്ങളിലായി 414 സ്വര്‍ണമടക്കം 1,369 മെഡലുകള്‍ക്കായാണ് കായികതാരങ്ങളുടെ രണ്ടാഴ്ച നീളുന്ന പോരാട്ടം. ഓവറോള്‍ ചാംപ്യന്‍ഷിപ്പ് ലക്ഷ്യമിട്ട് എല്ലാ ഇനങ്ങളിലും മത്സരിക്കുന്ന കേരളം 744 താരങ്ങളെയാണ് കളത്തിലിറക്കുന്നത്.മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ശനസുരക്ഷാ സന്നാഹങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് കേരളം ദേശീയ ഗെയിംസിന് വേദിയാകുന്നത്. 1987ലെ ആദ്യ അവസരത്തില്‍ ഓവറോള്‍ ചാപ്യന്മരായ കേരളത്തിന് പിന്നീടൊരിക്കലും ആ നേട്ടം കൈയെത്തിപ്പിടിക്കാനായിട്ടില്ല. 28 സ്വര്‍ണവും 21 വെള്ളിയും 18 വെങ്കലവും ഉള്‍പ്പെടെ 67 മെഡലുകളായിരുന്നു അന്ന് കേരളത്തിന്റെ സമ്പാദ്യം.അവസാനം നടന്ന 2011ലെ ഗെയിംസില്‍ 87 മെഡലുകള്‍ നേടി ഏഴാം സ്ഥാനത്തെത്താനേ കേരളത്തിനായുള്ളൂ. അന്നുനേടിയ 30 സ്വര്‍ണം ഇരട്ടിയിലേറെയായി ഉയര്‍ത്തിയാലേ ചാമ്പ്യന്പട്ടമെന്ന കേരളത്തിന്റെ സ്വപ്നം പൂവണിയൂ.മുഴുവന്‍ ഇനങ്ങളിലും മത്സരാര്‍ഥികളെ അണിനിരത്തി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാമെന്ന വിശ്വാസത്തിലാണ് കേരളം. എപ്പോഴത്തേയും പോലെ അത്ലറ്റിക്സില് തന്നെയാണ് പ്രധാന പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: