ആലപ്പുഴ: കോടികള്‍ ചെലവഴിച്ച് നടത്തുന്ന അന്താരാഷ്ട്ര കയര്പ്രദര്ശനം കയര്‍കേരള 2015 ന് ഇന്ന് തുടക്കമാകും. അഞ്ചാമത് കയര്മേളയാണ് ഇത്തവണത്തേത്. എന്നാല്‍ ഇത്തരം മേളകള്‍ കൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കാര്യമായ യാതൊരു നേട്ടവും ഇല്ലെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയിലെ വന്‍കിട കയറ്റുമതി സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവില്‍ അന്താരാഷ്ട്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
2013-14 സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ കയര്‍ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 1,476 കോടിയായിരുന്നു. ഇതില്‍ 830 കോടിയും കേരളത്തിന്റെ സമ്പാദ്യമാണ്. ഈ 830 കോടിയില്‍ കേവലം മൂന്നര കോടി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ളത്. ബാക്കി മുഴുവന്‍ ഇവിടുത്തെ സ്വകാര്യ കുത്തകകളുടെ വിറ്റുവരവാണ്. മന്ത്രിയും ഉദ്യോഗസ്ഥരും വിദേശരാജ്യങ്ങളില്‍ കയറിന്റെ പേരില്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടും പൊതുമേഖലാ സ്ഥാപനങ്ങളുടെ ദുര്‍ഗതിക്ക് കാര്യമായ മാറ്റമില്ല.
200 കോടി കയറ്റുമതി ഓര്‍ഡറുകളാണ് ഇത്തവണത്തെ കയര്‍ മേളയില്‍ പ്രതീക്ഷിക്കുന്നത്. ഇതില്‍ ഒരു കോടിയുടെ ഓര്‍ഡര്‍ എങ്കിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല.
നാലുകോടിയോളം രൂപയാണ് മേള നടത്തിപ്പിനായി ചെലവഴിക്കുന്നത്. ഇതില്‍ 1.75 കോടിയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണ്. അടുത്ത വര്‍ഷത്തെ കയര്‍മേള നടത്തിപ്പിനായി രണ്ടു കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു. പക്ഷേ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് രൂപ പരമ്പരാഗത കയര്‍ത്തൊഴിലാളികള്‍ക്കും കയര്‍ മേഖലയ്ക്കും ഗുണകരമായി ചെലവഴിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന ആക്ഷേപവും വ്യാപകമാണ്.
തൊണ്ടുസംഭരണം, ചകിരി ഉത്പാദനം, കയര്‍ ഉത്പാദനം എന്നീ കാര്യങ്ങളില്‍ വര്‍ഷങ്ങളായി നടത്തുന്ന പ്രഖ്യാപനം പോലും യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ചകിരിയും കയറും തമിഴ്നാട്ടില്‍ നിന്നെത്തിയില്ലെങ്കില് കേരളത്തിലെ കയര്‍ മേഖല ചലിക്കില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: