കേന്ദ്ര സര്‍ക്കാര്‍ ഒരനുഷ്ഠാനം പോലെ എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി നല്‍കിവരുന്ന ആദരവാണ് പദ്മ പുരസ്കാരങ്ങള്‍. എല്ലാക്കാലത്തും പദ്മ പുരസ്കാരം കിട്ടുന്നതിനായി നടത്തുന്ന ചരടുവലികളും സമ്മര്‍ദ്ദങ്ങളുമെല്ലാം വാര്‍ത്തകളില്‍ നിറയാറുണ്ട്. ഓരോ സംസ്ഥാന സര്‍ക്കാരും പുരസ്കാരത്തിന് തങ്ങളുടെ സംസ്ഥാനത്തു നിന്ന് ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടിക കേന്ദ്രസര്‍ക്കാരിന് നല്‍കുകയാണ് പതിവ്. പട്ടികയിലിടം നേടിയവരും അല്ലാത്തവരും എങ്ങനെയെങ്കിലും നേടിയെടുക്കുന്നതിനായി കേന്ദ്രസര്‍ക്കാരില്‍ സ്വാധീനമുള്ളവരെക്കൊണ്ട് സമ്മര്‍ദ്ദം ചെലുത്തുന്നതും പതിവാണ്.
പദ്മ പുരസ്കാരം ലഭിക്കുന്നതിലൂടെ എന്തെങ്കിലും ഗുണം കിട്ടുന്നതായി അറിയില്ല. മുമ്പ് പദ്മശ്രീ ലഭിച്ചിട്ടുള്ള കവയിത്രി സുഗതകുമാരി പറഞ്ഞത് ഇത് ലഭിച്ചതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടായിട്ടില്ല എന്നാണ്. രാഷ്ട്രപതിയില്‍ നിന്ന് മുളങ്കുഴലില്‍ അടക്കം ചെയ്ത പ്രശസ്തിപത്രം വാങ്ങാം എന്നു മാത്രം.
ചിലപ്പോള്‍, തീവണ്ടി ടിക്കറ്റിനും വിമാനടിക്കറ്റിനും മുന്‍ഗണന കിട്ടിയേക്കും. അതല്ലെങ്കില്‍ പ്രധാനമന്ത്രിയോ, രാഷ്ട്രപതിയോ പ്രമുഖരാരെങ്കിലുമോ പങ്കെടുക്കുന്ന ചടങ്ങില്‍ മുന്നിലൊരു കസേരയും കിട്ടിയേക്കാം. കൂടാതെ പേരിനൊപ്പം ആവശ്യമുള്ളിടത്തും അല്ലാത്തിടത്തുമെല്ലാം ‘പദ്മശ്രീ’ എന്നും ചേര്‍ക്കാം. ഒരു പക്ഷേ, പേരിനൊപ്പം ചേര്‍ക്കുന്ന വിശേഷണത്തിനായിട്ടാകണം പദ്മ പുരസ്കാരം എങ്ങനെയും കൈക്കലാക്കാന്‍ സമ്മര്‍ദ്ദവുമായി പലരും രംഗത്തു വരുന്നത്.
പദ്മശ്രീയും പദ്മഭൂഷണുമെല്ലാം നേടുന്നതിന് പണമടങ്ങിയ വലിയ ചാക്കുകെട്ടുമായി ദല്‍ഹിയിലെയും സംസ്ഥാനങ്ങളിലെയും അധികാരത്തിന്റെ ഇടനാഴികളില്‍ കറങ്ങിനടക്കുന്നവര്‍ സജീവമാണ്. പദ്മപുരസ്കാരം വാങ്ങി നല്‍കാമെന്ന വാഗ്ദാനവുമായി കോടികള്‍ കൈക്കാലാക്കുന്ന ഏജന്റന്മാരുമുണ്ട്. വലിയ കച്ചവടമായി ഇത് മാറുകയും ചെയ്യുന്നുണ്ട്.
ദല്‍ഹിയിലെ ഭരണത്തില്‍ ഏതു സര്‍ക്കാര്‍ വന്നാലും ഇത്തരം ഏജന്റന്മാന് സജീവമാണ്. അവര്‍ വഴി പദ്മപുരസ്കാരം കിട്ടുമോ ഇല്ലയോ എന്നത് വേറെകാര്യം. എന്തായാലും ഇതിന്റെ പേരില്‍ പണം പിടുങ്ങുന്ന തട്ടിപ്പുകാരെ അമര്‍ച്ച ചെയ്യാന്‍ ഒരു സര്‍ക്കാരും നടപടി സ്വീകരിച്ചിട്ടില്ല. കഴിവില്ലാത്തവരും ആദരിക്കപ്പെടുകയും പുരസ്കൃതരാകുകയും ചെയ്യുന്നകാലമാണിത്.
അത്തരക്കാര്‍ പുരസ്കാരങ്ങള്‍ സംഘടിപ്പിക്കുന്നതെങ്ങനെയാണെന്നതും പരസ്യമാണ്. കമ്പോളത്തില്‍ ലേലം ചെയ്യാനോ വില്പനയ്ക്കോ വച്ചിരിക്കുന്നപോലെയായി പരമോന്നത ബഹുമതികള്‍.
രഞ്ജിത്ത് സംവിധാനം ചെയ്ത ‘പ്രാഞ്ചിയേട്ടന് ആന്റ് ദി സെയ്ന്റ്’ എന്ന പ്രശസ്ത ചലച്ചിത്രത്തില്‍ പദ്മപുരസ്കാരത്തിനായി കോടികള്‍ കോഴ കൊടുത്ത ശേഷം ടെലിവിഷന്‍ പെട്ടിക്കുമുന്നിലിരുന്ന് വാര്‍ത്തയ്ക്കു കാതോര്‍ക്കുകയും തന്റെ പേര് ഇപ്പോള്‍ വാര്‍ത്തയില്‍ കേള്‍ക്കാമെന്ന് ആഗ്രഹിക്കുകയും എന്നാല്‍ പേരു വരാതിരുന്നപ്പോള്‍ ശബ്ദം നിലച്ച് പുറകിലേക്ക് മലയ്ക്കുകയും ചെയ്ത അരിപ്രാഞ്ചി എന്ന കഥാപാത്രത്തെയാണ് ഓര്‍മ്മ വരുന്നത്. ഇക്കഴിഞ്ഞ 25ന് ടെലിവിഷനു മുന്നിലിരുന്ന് വാര്‍ത്തകേട്ട ശേഷം നിരാശരായി ഹൃദയം തകര്‍ന്ന എത്രയോ ആള്‍ക്കാരുണ്ടാകും.
കേരളത്തില്‍ നിന്ന് ഇത്തവണയും വലിയൊരു പട്ടിക കേന്ദ്രത്തിനയച്ചു. പട്ടികയിലുള്‍പ്പെട്ടവരെല്ലാം പിറകെ സമ്മര്‍ദ്ദങ്ങളുമായി പായുകയും ചെയ്തു. സമ്മര്‍ദ്ദങ്ങള്‍ ഫലവത്താക്കാത്തതോ, കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ പട്ടിക അവഗണിച്ചതോ എന്തോ ആകട്ടെ, കേരളം നല്കിയ പട്ടികയിലുള്പ്പെട്ടവര്ക്കൊന്നും പദ്മപുരസ്കാരം ലഭിച്ചില്ല.
ഒരു പക്ഷേ, കേരളത്തിലാകും പുരസ്കാരങ്ങള്‍ വളഞ്ഞവഴിയിലൂടെ നേടിയെടുക്കുന്നതിന് ഇത്രയധികം ലേലംവിളികള്‍ നടത്തുന്നത്. സംസ്ഥാനത്തിന്റെ പട്ടികയിലുള്പ്പെടുന്നതിനും വന്‍തോതില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. പട്ടികയിലുള്പ്പെട്ടുകഴിഞ്ഞാല് പുരസ്കാരം നേടിയെടുക്കാനുള്ള സമ്മര്‍ദ്ദം.
സാമ്പത്തികമായും രാഷ്ട്രീയപരമായുമുള്ള സമ്മര്‍ദ്ദങ്ങളാണ് കൂടുതലും. ഒരു സമ്മര്‍ദ്ദത്തിനും പോകാതെ പദ്മപുരസ്കാരം ലഭിക്കില്ലെന്ന ദയനീയാവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. അര്‍ഹതകൊണ്ടുമാത്രം പദ്മപുരസ്കാരങ്ങള്‍ നേടിയവരെ മറന്നുകൊണ്ടല്ല ഇതു കുറിക്കുന്നത്. ആരുടെ മുന്നിലും ഒരുവിധ സ്വാധീനങ്ങള്‍ക്കും പോകാതെ, സമ്മര്‍ദ്ദവും ചെലുത്താതെ സാഹിത്യപ്രവര്‍ത്തനവും സമൂഹ്യപ്രവര്ത്തനവും തന്റെ ധര്‍മ്മമാണെന്ന് മനസ്സിലാക്കി ജീവിക്കുന്നവരെ തേടി ഒരു പുരസ്കാരവും എത്തുന്നില്ല. പുരസ്കാരങ്ങള്‍ അവരെ ഭ്രമിപ്പിക്കുന്നുമില്ല.
അര്‍ഹതയുണ്ടായിട്ടും, തനിക്കു പിന്നില്‍ നില്ക്കുന്ന പലര്‍ക്കും ലഭിച്ചിട്ടും നിഷ്കരുണം തഴയപ്പെട്ടയാളാണ് മഹാകവി അക്കിത്തം. സംസ്ഥാനം മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരുകള്‍ക്ക് പ്രിയപ്പെട്ടവനല്ല അദ്ദേഹം. അവരുടെ സംഘടനകളില്‍ അദ്ദേഹം വിശ്വസിക്കുന്നുമില്ല. അതിനാല്‍ സംസ്ഥാനം നല്കുന്ന പട്ടികയില്‍ അക്കിത്തം ഒരിക്കലും ഉള്‍പ്പെട്ടിട്ടില്ല. നേരത്തെ പറഞ്ഞതുപോലെ, പദ്മപുരസ്കാരം ലഭിക്കുന്നതിലൂടെ മഹാകവി അക്കിത്തത്തിന് പ്രത്യേകിച്ച് ഗുണമെന്തെങ്കിലും കിട്ടുമെന്നുകരുതുന്നില്ല. രാജ്യം നല്കുന്ന വലിയ ബഹുമതി, അര്‍ഹതപ്പെട്ടവരെ അവഗണിച്ച് അനര്‍ഹരായ ചിലര്‍ക്കെങ്കിലും നല്‍കുമ്പോഴുള്ള വേദനയാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്.
മലയാള കവിതയില്‍ ആധുനികതയുടെ ആദ്യസ്വരം കേള്‍പ്പിച്ച കവിയാണ് അക്കിത്തം അച്യുതന് നമ്പൂതിരി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെയും ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിലൂടെയും നമ്മുടെ കാലത്തിന്റെ കോലവും ലോകത്തിന്റെ അവസ്ഥയും അകൃത്രിമമായ ശൈലിയില്‍ അവതരിപ്പിച്ചുകൊണ്ട് മലയാളകവിതയെ അദ്ദേഹം മണ്ണില്‍ ചുവടുറപ്പിച്ചുനിര്‍ത്തി. പാരമ്പര്യത്തിന്റെ ആഴങ്ങളില്‍ വേരോടിച്ചുനില്ക്കുന്ന അക്കിത്തത്തിന്റെ കവിത സമകാലികയാഥാര്ത്ഥ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ധ്യാനമാണ്.
‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ എഴുതി കവിതയില്‍ ആര്‍ജ്ജവത്തിന്റെ മിന്നല്‍പ്പിണര്‍തീര്‍ത്ത മഹാകവിയാണ് അക്കിത്തം. 1948-49ല്‍ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവാസത്തില്‍ നിന്നുമാണ് ഈ വരികള്‍ ഉള്‍ക്കൊള്ളുന്ന ‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം’ എന്ന കവിത അക്കിത്തം എഴുതുന്നത്. ആ കാലഘട്ടത്തിലെ ഇടതുപക്ഷഇടപെടലകളോടുള്ള വിയോജിപ്പില്‍ നിന്നുമാണ് ആ കവിത പിറക്കുന്നതും.
കവിത പുറത്തുവന്നതോടുകൂടി ഇഎംഎസ് തുടങ്ങിയ നിരവധി കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അക്കിത്തം കമ്യൂണിസ്റ്റ് വിരുദ്ധനായി. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായി മഹാകവി അക്കിത്തം അറിയപ്പെട്ടു.
മാനവികതയിലൂന്നിനിന്നുള്ള ആത്മീയതയും ആഴത്തിലുള്ള ദാര്‍ശനികതയുമാണ് അക്കിത്തം കവിതയിലും ജീവിതത്തിലും പുലര്‍ത്തുന്നത്. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനങ്ങളുമായി ആത്മബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിനായതും അതിനാലാണ്.
സംസ്ഥാനം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്കും കേന്ദ്രത്തില്‍ ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കും അക്കിത്തം അനഭിമതനായതും അദ്ദേഹത്തിന്റെ ആര്‍എസ്എസ് ബന്ധം മൂലമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പേര് നിര്‍ദ്ദേശിക്കേണ്ട ഒരു പുരസ്കാരത്തിനും അക്കിത്തം അച്യുതന് നമ്പൂതിരിയുടെ പേര് എഴുതിച്ചേര്‍ക്കാന്‍ അവര്‍ വിമുഖത കാട്ടി. കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ മഹാകവിയോട് നന്ദികേടും വെറുപ്പും അവഹേളനവും കാട്ടി.
ഇത്തവണയെങ്കിലും അക്കിത്തം പദ്മപുരസ്കാരത്തിനായി പരിഗണിക്കപ്പെടുമെന്നും പുരസ്കൃതനാകുമെന്നും പ്രതീക്ഷിച്ചവര്‍ നിരവധിയാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ അതു സംഭവിക്കുമെന്ന് ആഗ്രഹിച്ചവര്‍ക്ക് പക്ഷേ, നിരാശരാകേണ്ടിവന്നു. സംസ്ഥാനം പേരു നല്കിയില്ലെങ്കിലും കേന്ദ്രസര്‍ക്കാരിന് നേരിട്ട് അക്കിത്തത്തെ പദ്മപുരസ്കാരം നല്കി ആദരിക്കാമായിരുന്നു. കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന വലിയ തെറ്റിന് പ്രായശ്ചിത്തമെന്ന നിലയില്‍ ഇത്തവണ പദ്മപുരസ്കാരം പ്രഖ്യാപിക്കേണ്ടതായിരുന്നു.
കേരളത്തില്‍ നിന്ന് കഴിഞ്ഞ പതിമൂന്ന് തവണയായി പദ്മപുരസ്കാരത്തിന് വേണ്ടി കേന്ദ്രത്തിന് നല്കിയ പട്ടികയില്‍ ഇടം പിടിച്ചിട്ടും ഇതുവരെ പദ്മ പുരസ്കാരം ലഭിച്ചിട്ടില്ലാത്ത പ്രമുഖ സാഹിത്യകാരന് ജോര്‍ജ്ജ് ഓണക്കൂറിനോട് റിപ്പബ്ലിക് ദിനത്തില്‍ സംസാരിക്കാനിടയായി. പട്ടികയില്‍ ഇടം നേടിയെങ്കിലും ഒരിക്കലും സമ്മര്‍ദ്ദവുമായി ഒരു സര്‍ക്കാരിനു മുന്നിലും അദ്ദേഹവും പോയിട്ടില്ല.
പതിമൂന്നു തവണയും തഴയപ്പെട്ടത് അക്കാരണത്താലാണെന്ന് അദ്ദേഹം പറഞ്ഞു. ”….എങ്കിലും ഒട്ടും വിഷമമില്ല. മഹാകവി അക്കിത്തത്തിന് ഇനിയും ലഭിച്ചിട്ടില്ലാത്ത പദ്മപുരസ്കാരം എനിക്കു വേണ്ട. അദ്ദേഹത്തേക്കാള്‍ എത്രയോ പിന്നില്‍ നില്‍ക്കുന്നയാളാണ് ഞാന്‍. അദ്ദേഹത്തിനു നല്കിയ ശേഷമേ എനിക്കതിനര്ഹതയുള്ളു. അക്കിത്തത്തിന് കിട്ടാത്ത പദ്മശ്രീ എനിക്കു വേണ്ട”. ഓണക്കൂര്‍ സാര്‍ പറഞ്ഞവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: