തിരുവനന്തപുരം: മലയാളകവിതയുടെ ആത്മാവില്‍ ഭാരതീയത കാത്തുസൂക്ഷിക്കുന്നയാളാണ് കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2014 ലെ എഴുത്തച്ഛന് പുരസ്കാരം വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മനുഷ്യനേയും പ്രകൃതിയേയും ഈശ്വരനേയും ഒന്നായിക്കണ്ട മഹത്തായ സാംസ്കാരിക പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ലോകചരിത്രത്തില്‍തന്നെ അപൂര്‍വ്വതയുള്ള ഈ ആര്‍ഷഭാരത സംസ്കൃതിയെ കേരള സംസ്കൃതിയുമായി ഇഴചേര്‍ത്ത് അടുപ്പിച്ച സാഹിത്യ പ്രതിഭയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി.
ആയിരത്താണ്ടുകള്‍ പഴക്കമുള്ള ഭാരതസംസ്കാരത്തിന് കവിതയില്‍ നൂതനമായ പിന്തുടര്ച്ച സാധ്യമാക്കിയ മഹാകവി. വനനശീകരണം കേരളത്തില്‍ സജീവചര്‍ച്ചയാവും മുമ്പ് വനസംരക്ഷണത്തെപ്പറ്റിയുള്ള ആശയങ്ങള്‍ സമൂഹമദ്ധ്യത്തില്‍ അവതരിപ്പിക്കുന്നതിന് വിഷ്ണുനാരായണന്‍ നമ്പൂതിരി മുന്നില്‍ നിന്നു. പരിസ്ഥിതിപ്രശ്നങ്ങള്‍ മലയാളിയുടെ മുന്നില്‍ അടിയന്തരപ്രാധാന്യമുള്ള അജണ്ടയായിവരുന്നത് വിഷ്ണുനാരായണന്‍ നമ്പൂതിരി അടക്കമുള്ളവരുടെ നിരന്തരമായ ശ്രമഫലമായിട്ടാണ്.
കാട്, പുഴ, ജലം, മണ്ണ് എന്നിവയുടെ പേരില്‍ നാട് നേരിടുന്ന വെല്ലുവിളികളെ കവിതയില്‍ അദ്ദേഹം പ്രവചനാത്മകതയോടെ ആവിഷ്കരിച്ചു. കളങ്കമേല്ക്കാത്ത വാക്കും പ്രവൃത്തിയും കവിയെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ മിതത്വം പാലിക്കുന്ന എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമാണ് അദ്ദേഹം.
ഉച്ചത്തില്‍ വിളിച്ചുപറയുകയല്ല, ഉള്ള കാര്യം ഉചിതമായ സന്ദര്‍ഭത്തില്‍ ഉറപ്പിച്ചുപറയുക എന്നതാണ് അദ്ദേഹത്തിന്റെ ശൈലി. അറിവുകൊണ്ടും ജ്ഞാനംകൊണ്ടും ഋഷിതുല്യമായ പക്വതയും ആത്മനിയന്ത്രണവും നേടിയ അദ്ദേഹം അനാവശ്യവിവാദങ്ങളില്നിന്നും അകന്നുനിന്നു. അതേസമയം, അദ്ദേഹത്തിന്റെ വിവേകം തുളുമ്പുന്ന വാക്കുകള്‍ക്കും കവിതകള്‍ക്കുമായി കേരളീയര്‍ കാത്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപാരമായ മനുഷ്യത്വവും വിശ്വമാനവികതയും കാത്തുസൂക്ഷിക്കുന്ന മഹദ വ്യക്തിത്വമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന സാംസ്ക്കാരിക മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഭാഷയുടെ വികാസ പരിണാമങ്ങളും പുതിയ മാറ്റങ്ങളുമുണ്ടാകുന്ന കാലത്ത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് വിഷ്ണു നാരായണന് നമ്പൂതിരി നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ് പ്രശസ്തിപത്ര പാരായണം നടത്തി. പുരസ്ക്കാര നിര്‍ണയ സമിതി ചെയര്മാന് പെരുമ്പടവം ശ്രീധരന് ആദരഭാഷണം നടത്തി. നിയുക്ത ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്. ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് ഏറ്റുവാങ്ങി വിഷ്ണുനാരായണന്‍ നമ്പൂതിരി മറുപടി പ്രസംഗം നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: