തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള എല്ലാ പരാതികളും പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതുക്കല്‍ നടപടികളില്‍ ജനങ്ങള്‍ക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നതായി വ്യാപക പരാതിയുണ്ട്. ഫോട്ടോയെടുക്കാനും മറ്റുമായി മണിക്കൂറുകളോളം ജനങ്ങള്‍ക്ക് ക്യാമ്പുകളില്‍ കാത്തുനില്‍ക്കേണ്ടിവരുന്നുണ്ട്. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഫോട്ടോയെടുകല് ക്യാമ്പുകളില്‍ കൂടുതല്‍ ക്യാമറാ യൂണിറ്റുകളും ആവശ്യത്തിന് ജീവനക്കാരെയും നിയമിക്കും. ക്യാമ്പിലെത്തുന്നവര്‍ക്ക് കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും. ക്യാമ്പുകളില്‍ അതാത് സമയങ്ങളില്‍ ഉണ്ടാകുന്ന പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടാക്കും.
റേഷന്‍ കാര്‍ഡുകള്‍ വനിതകളുടെ പേരിലാക്കണമെന്നാണ് നിര്‍ദ്ദേശം. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന വനിതാ അംഗത്തിന് ക്യാമ്പിലെത്താന്‍ ബുദ്ധിമുട്ടാണെങ്കില്‍ തൊട്ടു താഴെയുള്ള വനിതാ അംഗത്തിന്റെ ഫോട്ടോ കാര്‍ഡില്‍ ഉള്‍പ്പെടുത്തും. ഇതിനായി ഒരു സമ്മതപത്രം ഹാജരാക്കിയാല്‍ മതി. കുടുംബത്തില്‍ പ്രായപൂര്‍ത്തിയായ വനിത ഇല്ലെങ്കില്‍ പുരുഷന്മാരുടെ പേരില്‍ കാര്‍ഡ് അനുവദിക്കും.
മാര്‍ച്ച് നാലിന് ക്യാമ്പുകള്‍ അവസാനിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എല്ലാവരുടെയും ഫോട്ടോ എടുത്തുവെന്ന് ഉറപ്പാക്കിയ ശേഷമേ നടപടിക്രമങ്ങള്‍ അവസാനിപ്പിക്കൂ. നിലവില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഈ സമയം വിനിയോഗിക്കാം. ഫെബ്രുവരി മുതല്‍ ഇതിനുള്ള അപേക്ഷാഫോറങ്ങള്‍ വിതരണം ചെയ്യും. ആനുകൂല്യം ഇല്ലാത്ത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാത്രം രേഖപ്പെടുത്തിയാല്‍ കാര്‍ഡ് ലഭ്യമാക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ചുള്ള നിയമവശങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്താന്‍ നിശ്ചയച്ചിരിക്കുന്ന പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണ്. ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അതിന്മേല് തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതാണ്. ശമ്പള പരിഷ്ക്കരണ തീയതിക്ക് ഏഴുമാസം മുമ്പാണ് സര്‍ക്കാര്‍ ശമ്പള കമ്മീഷനെ നിയോഗിച്ചത്.
എന്നാല്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ശമ്പള കമ്മീഷനെ വെച്ചത് ശമ്പള പരിഷ്ക്കരണ തീയതി കഴിഞ്ഞ് ഏഴുമാസവും 20 ദിവസത്തിന് ശേഷവുമാണ്. അക്കാര്യം അറിയാതെയല്ലല്ലോ അവര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡയസ്നോണ്‍ ഉള്‍പ്പെടെയുള്ള നടപടി പിന്നീട് പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: