ന്യൂദല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കൃഷ്ണ തീര്‍ഥ് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്ത് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും സംഘടനാ ജനറല്‍ സെക്രട്ടറി രാംലാലും കൃഷ്ണ തീര്ഥിനെ സ്വീകരിച്ചു. ദല്‍ഹി ബിജെപി അദ്ധ്യക്ഷന്‍ സതീഷ് ഉപാദ്ധ്യായയും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുത്തു.
മന്മോഹന് മന്ത്രിസഭയില്‍ ക്യാബിനറ്റ് റാങ്കോടെ വനിതാ ശിശുക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നു. വടക്കു പടിഞ്ഞാറന്‍ ദല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്ന കൃഷ്ണ തീര്ഥിന്റെ ബിജെപി പ്രവേശനം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. സംസ്ഥാനത്തെ ദളിത് വോട്ടുബാങ്കില്‍ നിര്‍ണ്ണായക സ്വാധീനമുള്ള നേതാവുകൂടിയാണ് 59കാരിയായ കൃഷ്ണ തീര്‍ഥ്.
പാര്‍ട്ടിയിലെ തന്റെ ചുമതലകള്‍ ദേശീയ അദ്ധ്യക്ഷനാണ് തീരുമാനിക്കുന്നതെന്നും ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനം ബിജെപി അംഗമെന്ന നിലയില്‍ ആരംഭിച്ചതായും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഫെബ്രുവരി 7ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ സംവരണമണ്ഡലങ്ങളിലൊന്നില് കൃഷ്ണ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചനയുണ്ട്. കിരണ്‍ ബേദി, ഷാസിയ ഇല്‍മി, വിനോദ്കുമാര്‍ ബിന്നി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പരമ്പരയായി ബിജെപിയില്‍ ചേരുന്നത് എഎപി, കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: