ന്യൂദല്‍ഹി: ദല്‍ഹിക്കാരുടെ ഏറ്റവും പ്രിയപ്പെട്ട പോലീസുകാരി കിരണ്‍ബേദി ബിജെപിയില്‍ ചേര്‍ന്നു.
രാജ്യത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ നേതാവുമായ കിരണ്‍ ബേദി ബിജെപിയില്‍ ചേര്‍ന്നതോടെ അടുത്ത മാസം ഏഴിന് നടക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ അന്തരീക്ഷം തന്നെ പൊടുന്നനെ മാറി. പ്രധാനമന്ത്രി നരേന്ദ്രമോദി ഏല്‍പ്പിച്ച ദൗത്യവുമായാണ് താന്‍ പാര്‍ട്ടിയില്‍ അണിനിരക്കുന്നതെന്ന് കിരണ്‍ ബേദി മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി ആസ്ഥാനത്ത് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ മൊബൈല്‍ സന്ദേശത്തിലൂടെ പാര്‍ട്ടിയുടെ അംഗത്വം സ്വീകരിച്ച കിരണ്‍ ബേദി തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. അമിത് ഷായ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു കിരണ്‍ ബേദിയുടെ പാര്‍ട്ടി പ്രവേശനം. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ഡോ.ഹര്ഷവര്ദ്ധന്, സതീഷ് ഉപാദ്ധ്യായ, വിജയ് ഗോയല്‍, പ്രഭാത് ഝാ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പൂര്ണ്ണദൗത്യവുമായാണ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് കിരണ്‍ ബേദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദല്ഹിക്കാവശ്യം സ്ഥിരതയും സുതാര്യതയും അനുഭവസമ്പത്തുമുള്ള നേതൃത്വത്തെയാണ്. സുശക്തവും അഴിമതിരഹിതവും സ്ഥിരതയുമുള്ള സര്‍ക്കാരാണ് ദല്‍ഹിയുടെ പ്രധാന ആവശ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങള്‍ നല്കുന്ന പ്രേരണയാണ് ബിജെപിയില്‍ ചേരാന്‍ കാരണം.
സ്ഥാനങ്ങള്‍ക്ക് വേണ്ടിയല്ല, രാജ്യത്തിനു വേണ്ടിയാണ് ഇതുവരെയും പ്രവര്‍ത്തിച്ചത്. യഥാര്‍ത്ഥ രാജ്യസ്നേഹിയായി ജീവിക്കുന്നയാളാണ് താന്‍. കഴിഞ്ഞ 40 വര്‍ഷമായി രാഷ്ട്രത്തെ സേവിച്ചതിന്റെ അനുഭവ പരിചയമുണ്ട്. ഇത്തരത്തിലൊരു അവസരം നല്കിയ ബിജെപി നേതൃത്വത്തോട് നന്ദി പറയുന്നതായും കിരണ്‍ബേദി അംഗത്വം സ്വീകരിച്ചുകൊണ്ട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: