കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ മഞ്ജുള്‍ കൃഷ്ണ താക്കൂര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. മമതാ സര്‍ക്കാരില്‍ അഭയാര്‍ഥി പുനരധിവാസ മന്ത്രിയായിരുന്നു. മന്ത്രിയുടെ മകന് സുബ്രതോ താക്കൂറും തൃണമൂല്‍ വിട്ടു.
ശാരദാ ചിട്ടി തട്ടിപ്പു കേസില്‍ മമതയുടെ അടുത്തയാളും പാര്‍ട്ടിയില്‍ രണ്ടാമനുമായ മുകുള്‍ റോയിയെ ചോദ്യം ചെയ്യാന്‍ സിബിഐ വിളിച്ചതിനെത്തുടര്‍ന്നാണ് കോടികളുടെ ക്രമക്കേടില്‍ പാര്‍ട്ടിക്കുള്ള പങ്കില്‍ അതൃപ്തി രേഖപ്പെടുത്തി മഞ്ജുള്‍ രാജിവച്ചത്. തൃണമൂല്‍ മന്ത്രി, രണ്ട് എംപിമാര്‍, പാര്‍ട്ടി വൈസ് പ്രസിഡന്റ് തുടങ്ങിയവര്‍ കേസില്‍ ഇപ്പോള്‍ അറസ്റ്റിലാണ്. അഴിമതിയില്‍ പാര്‍ട്ടിക്കുള്ള പങ്ക് അനുദിനം വ്യക്തമായി വരികയാണ്.
ഇനി ഈ പാര്‍ട്ടിയില്‍ വയ്യ. തൃണമൂലില്‍ നിന്ന് രാജിവച്ച് മഞ്ജുള്‍ കൃഷ്ണ താക്കൂര്‍ പറഞ്ഞു. നല്ലയാള്ക്കാര്ക്ക് ഇനി അവിടെ സ്ഥാനമില്ല. പിന്നോക്ക ജാതിക്കാരനായ മഞ്ജുളിന് നോര്‍ത്ത് 24 പര്‍ഗാനയില്‍ വന്‍ സ്വാധീനമാണ് ഉള്ളത്. മഞ്ജുളിന്റെ സഹോദരനും ബൊംഗാവില് നിന്നുള്ള തൃണമൂല്‍ എംപിയുമായിരുന്ന കപില്‍ കൃഷ്ണ ഒക്ടോബറില്‍ മരണമടഞ്ഞിരുന്നു. കപിലിന്റെ മരണം ദുരൂഹമാണ്. മഞ്ജുള്‍ പറയുന്നു.
ഇവിടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മഞ്ജുള്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: