ന്യൂദല്‍ഹി: പ്രവാസി വോട്ടവകാശം അനുവദിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. പ്രവാസികള്‍ക്ക് മുക്ത്യാര്‍ വോട്ടും (പ്രോക്സി വോട്ട്) ഇലക്ട്രോണിക് തപാല്‍ വോട്ടും അനുവദിക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി വിശദപഠനം നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് എട്ടാഴ്ച സമയം നല്കി. ചീഫ് ജസ്റ്റിസ് എച്ച്. എല്‍. ദത്തു, ജസ്റ്റിസ് എ.കെ. സിക്രി എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
മുക്ത്യാര്‍ വോട്ടോ ഇ-തപാല്‍ വോട്ടോ പ്രവാസികള്‍ക്ക് അനുവദിക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടി അനുകൂലനിലപാട് സ്വീകരിച്ചതോടെ പ്രവാസി വോട്ടവകാശമെന്ന ഏറെക്കാലത്തെ ആവശ്യം യാഥാര്‍ത്ഥ്യത്തിലേക്കടുത്തു.
പ്രോക്സി വോട്ടാണ് നടപ്പാക്കുന്നതെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തേണ്ട കാലതാമസമുണ്ടെന്നും ഇ-തപാല്‍ വോട്ടാണെങ്കില്‍ വിജ്ഞാപനം ഇറക്കിയാല്‍ മതിയെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. അന്യസംസ്ഥാനത്തു ജോലി ചെയ്യുന്നവര്‍ക്ക് അവിടെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ബോധിപ്പിച്ചു.
സ്വന്തം മണ്ഡലത്തിലെ വോട്ടാണ് അന്യസംസ്ഥാനത്ത് ജോലിചെയ്യുന്നവര്‍ക്ക് വേണ്ടതെന്ന് കേസിലെ ഹര്‍ജിക്കാരനായ പ്രവാസി വ്യവസായി ഡോ. ഷംഷീര്‍ വയലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ കോടതിയെ അറിയച്ചതിനെ തുടര്‍ന്ന് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു മാസത്തിനകം മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍
ഇ-തപാല്‍ വോട്ട് പ്രകാരം ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ പ്രവാസി വോട്ടര്‍ക്ക് ലഭിക്കുന്ന ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് വോട്ട് രേഖപ്പെടുത്തി തപാല്‍ വഴി റിട്ടേണിംഗ് ഓഫീസര്‍ക്ക് തിരിച്ചയക്കണം. പ്രോക്സി വോട്ടാണെങ്കില്‍ പ്രവാസി വോട്ടര്‍ സ്വന്തം മണ്ഡലത്തിലെ വോട്ടറായ പകരക്കാരനെ നിര്‍ദ്ദേശിക്കണം.
പകരക്കാരന് ആരെന്നതു സംബന്ധിച്ച് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റോ നോട്ടറിയോ സാക്ഷ്യപ്പെടുത്തി വേണം അപേക്ഷിക്കാന്‍. നിലവില്‍ സൈനികര്‍ക്ക് 2002 മുതല്‍ പ്രോക്സി വോട്ടുണ്ട്. സൈനികര്‍ അവരുടെ അടുത്ത ബന്ധുക്കളെയാണ് പ്രോക്സി വോട്ടറാക്കുന്നത്. മുക്ത്യാര്‍ വോട്ട് ചെയ്യുന്നയാളുടെ നടുവിരലിലാണ് മഷി രേഖപ്പെടുത്തുക.
പ്രോക്സി വോട്ടോ ഇ-തപാല്‍ വോട്ടോ ചെയ്യാത്ത പ്രവാസിക്ക് നാട്ടിലെത്തി സ്വന്തം പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തനാകും. ഇന്റര്‍നെറ്റിലൂടെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നത് സുരക്ഷിതമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. വോട്ടിംഗ് സൈറ്റുകളില്‍ വൈറസ് കടത്തി ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനും മറ്റും സാധ്യതയുണ്ട്.
ഇ-തപാല്‍, പ്രോക്സി വോട്ടിംഗ് സമ്പ്രദായം ആദ്യഘട്ടത്തില്‍ ഏതെങ്കിലും ചില നിയോജനമണ്ഡലങ്ങളിലും പിന്നീട് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും പരീക്ഷിച്ച ശേഷം മാത്രം ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചാല്‍ മതിയെന്നാണ് കമ്മീഷന് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: