തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ജന്മനക്ഷത്ര വൃക്ഷപരിപാലന പദ്ധതിയില്‍ ചേരാന്‍ സന്നിധാനത്ത് പോലീസ് സ്റ്റേഷനുതാഴെയുള്ള കൗണ്ടറില്‍ പണമടയ്ക്കാം. അങ്ങനെ ചേരുന്നവരുടെ ജന്മനക്ഷത്രവൃക്ഷം ശബരിമലയിലോ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള മറ്റു ക്ഷേത്രങ്ങളിലോ നട്ട് പരിപാലിക്കും!
3000 രൂപാ അടച്ചാല്‍ മൂന്നുവര്‍ഷം പദ്ധതിയില്‍ അംഗമാകാം. 10000 രൂപാ അടച്ചാല്‍ പേരുവിവരം അഞ്ച് കൊല്ലം മരത്തിനുസമീപം എഴുതിവക്കും. ഇതിന്റെ ചിത്രം ദേവസ്വം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. വിദേശ മലയാളികള്‍ക്ക് 500 ഡോളര്‍ അടച്ചാല്‍ 10 വര്‍ഷത്തേക്ക് പദ്ധതിയില്‍ അംഗമാകാമെന്ന് അറിയിക്കുന്നു.
2015 ലെ ഏറ്റവും ജനശ്രദ്ധയാകര്ഷിക്കാവുന്ന വാര്‍ത്തയാണിത്. ഒപ്പം പരിഹാസവും. കാരണം ഒരു ക്ഷേത്രഭരണവും കുറ്റമറ്റ രീതിയില്‍ നടത്താന്‍ ഇന്നുവരെ ബോര്‍ഡിനു കഴിഞ്ഞിട്ടില്ല. ശബരിമലയില്‍ 18 പ്രാവശ്യം മലകയറിയിറങ്ങുന്ന ഭക്തര്‍ ഒരു തെങ്ങിന് തൈ അഥവാ ഒരു കന്നുക്കുട്ടിയെ നടക്കുവക്കാറുണ്ട്. നൂറ്റാണ്ടുകളായി ഇതാവര്‍ത്തിക്കുന്നു.
കൃത്യമായി പാലിച്ചിരുന്നെങ്കില്‍ ഒരു നൂറ്റാണ്ടില്‍ മാത്രം ശരാശരി ഉണ്ടാകുമായിരുന്ന തെങ്ങിന് തൈ 60 ദിവസംഃ1000 പേര് വീതം ഃ 100 വര്‍ഷം (മിനിമം)=60 ലക്ഷം തൈകള്‍ (തെങ്ങ്) ഉണ്ടാകണം. ഒന്നിന് ഒരിടീലിന് 30 നാളികേരം വച്ച് 8 ഇടീല്=240ഃ6 ലക്ഷം നാളികേരം കാണണ്ടേ? ഒറ്റ തെങ്ങിന് തൈ എങ്കിലും പൂങ്കാവനത്തിലെവിടെയെങ്കിലും വച്ചുപിടിപ്പിച്ചതായി കാണാനില്ല. കന്നുക്കുട്ടികളുടെ കഥയും വിചിത്രമാണ്. വര്‍ഷാവര്‍ഷം കശാപ്പുകാര്‍ കൊണ്ടുപോകുന്നതിന്റെ വാര്‍ത്തയും ചിത്രങ്ങളും പത്രങ്ങളില്‍ വരാറുണ്ട്.
ഗുരുവായൂര്‍ ഗോശാലയില്‍ എല്ലുന്തി ദാരിദ്ര്യമനുഭവിക്കുന്ന കന്നുകാലികളെ കാണാം. ഹിന്ദുക്കള്‍ പൊതുവേ മൃഗസ്നേഹികളാണ്. കാരണം പ്രാചീനകാലം മുതല്‍ മൃഗങ്ങളെ പ്രതീകാത്മക ബിംബകല്‍പ്പനകളിലൂടെ ആരാധിച്ചവരാണ് ഹിന്ദുക്കള്‍. എന്നാലിപ്പോള്‍ പശുമാംസം ഭക്ഷിച്ചിട്ട് സോപാനപടിയുടെ മുന്നില്‍നിന്ന് കര്പ്പൂരാരാധനയ്ക്ക് ദീപത്തട്ടുഴിയുമ്പോള് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നവരില്‍ എത്രപേര്‍ മത്സ്യമാംസാദികള്‍ കഴിക്കാത്തവരുണ്ട്? അവരോട് അകത്തിരിക്കുന്ന കൃഷ്ണന് ചോദിക്കുന്നു.”സുഹൃത്തേ എന്റെ പശു എവിടെ? ഈ അവസ്ഥ ഹിന്ദുവിന്റെ സാംസ്കാരിക പൈതൃകത്തെ എത്ര ദുഷിപ്പിച്ചു എന്നുപറയേണ്ടതില്ലല്ലോ.
ഒരു ക്ഷേത്രത്തിലും ഒരു കന്നുകാലിയെയോ ഒരു ജന്മനക്ഷത്ര വൃക്ഷത്തെയോ പരിപാവനമായി സംരക്ഷിക്കുകയും പ്രാധാന്യം കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്താതിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് വൃക്ഷരക്ഷ വെബ്സൈറ്റിലൂടെ തട്ടിപ്പാക്കുന്നത് ആഭാസം തന്നെ. ഭക്തര്‍ ഇതില്നിന്നൊഴിയുകയും അവ അവര്ക്കാവശ്യമായവിധം ഒന്നോ രണ്ടോ ജന്മനക്ഷത്ര വൃക്ഷങ്ങള്‍ (കുടുംബാംഗങ്ങളുടെ എണ്ണ അനുസരിച്ച്) സംരക്ഷിക്കുകയും ചെയ്താല്‍ 20-25 വര്‍ഷം കൊണ്ട് പണം കായ്ക്കുന്ന മരമാകുമെന്നറിയുക.
വൃക്ഷരക്ഷാ പുരാണകഥ ഉണ്ടായത് പാര്‍വതിയില്‍ നിന്നാണെന്നതും പറയാന്‍ ഹിന്ദു അറക്കുന്നു.
മക്കള്‍ക്ക് ഉപനയനകര്മത്തിന് സപ്തര്ഷികളെ വരുത്തി. കര്‍മങ്ങള്‍ തീര്‍ന്നപ്പോള്‍ യാത്രികനായി തയ്യാറായ സപ്തര്‍ഷികളോട് പാര്‍വതി പറയുന്നു. ഞാന്‍ നിത്യവും വെള്ളമൊഴിച്ച് വളര്‍ത്തുന്ന ഏതാനും മരങ്ങള്‍ക്കുകൂടി ഈ കര്‍മം ചെയ്യണം. ഇതുകേട്ട് അത്ഭുതത്തോടെ സപ്തര്‍ഷികള്‍
പാര്‍വതിയെ നോക്കി.
പാര്‍വതി ഉവാച-
”ദശകൂപസമോ വാപി
ദശവാപി സമോ ഹൃദ
ദശഹൃദ സമപുത്രോ
ദശപുത്ര സമോദ്രുമ!”
ഇതാണ് വനംവകുപ്പും മറ്റും നെല്ലിയാമ്പതിയിലും പറമ്പിക്കുളത്തും തേക്കടിയിലും തെന്മലയിലും ചില മരങ്ങളില്‍ എഴുതിവച്ചിരിക്കുന്നത്.
ഭക്തജനങ്ങള്‍ ഇത്തരം തട്ടിപ്പുകള്ക്കുകൊടുക്കുന്ന പണം അവരവരുടെ നാട്ടിന്‍പുറ ക്ഷേത്ര കേന്ദ്രീകൃത വ്യവസ്ഥയില്‍ പാവങ്ങള്‍ക്കു ഭവനനിര്മാണത്തിനുപയോഗിച്ചാല് അത്രയ്ക്ക് പുണ്യം മറ്റൊന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: