ശബരിമല: ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഇടയാകുംവിധം ശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു. ഇവയുടെ ശേഖരണത്തിലും നിര്‍മാര്‍ജനത്തിലും പുരോഗതിയില്ലാത്തതാണ് കാരണം.
ഒരു തീര്‍ത്ഥാടനക്കാലം അവസാനിക്കുമ്പോള്‍ 1800 ടണ്ണിലധികം മാലിന്യമാണ് സന്നിധാനത്തുമാത്രം ഉണ്ടാകുന്നത്. ഇതില്‍ 1000 ടണ്‍ കത്തിച്ചുകളയും. 500 ടണ്‍ ഭക്ഷ്യാവശിഷ്ടങ്ങള്‍ കുഴിച്ചുമൂടും. ശേഷമുള്ള 300 ടണ്‍ മാലിന്യത്തില്‍ 120 ടണ്‍ പ്ലാസ്റ്റിക് മാത്രമാണ്. ഇതില്‍ ഭൂരിഭാഗവും കുപ്പികളാണ്.
നാല് വര്‍ഷംമുമ്പ് നടത്തിയ ഒരു പഠനപ്രകാരം സന്നിധാനത്ത് തീര്‍ത്ഥാടനക്കാലത്ത് 16 ലക്ഷം പ്ലാസ്റ്റിക് കുപ്പികളാണ് എത്തിയത്. ഈ കണക്കിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ 80 ലക്ഷം പ്ലാസ്റ്റിക് കുപ്പികള്‍ എങ്കിലും സന്നിധാനത്ത് അവശേഷിക്കും.
കുടിവെള്ളവും ശീതളപാനീയങ്ങളുമടങ്ങിയ കുപ്പികളാണ് ഇതിലേറെയും. ഇത് നീക്കം ചെയ്യാന്‍ ആദ്യമൊക്കെ പണം നല്കി ആളുകളെ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് ഇത് ശേഖരിക്കാന്‍ ഏജന്‍സികളാണ് മുന്നോട്ടുവന്നിരുന്നത്. ഇപ്പോള്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കാനുള്ള കരാര്‍ വ്യക്തികള്‍ക്ക് നല്‍കിയിരിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികള്‍ റീ-സൈക്കിള്‍ ചെയ്യാന്‍ സന്നിധാനത്ത് സംവിധാനമില്ല. അതിനാല്‍ കരാര്‍ നേടിയവര്‍ പിന്മാറുകയാണ്. പ്ലാസ്റ്റിക് കുപ്പികള്‍ ഉടച്ച് ഒരുകിലോ 30 രൂപയ്ക്കാണ് വില്‍ക്കുക. ശബരിജലം വില്‍ക്കുന്ന കുപ്പികള്‍ ഒരുരൂപ നല്കി തിരിച്ചെടുക്കുന്ന പദ്ധതി മുമ്പുണ്ടായിരുന്നു. ഇപ്പോഴതും നിലച്ചു.
ശബരിമലയിലേക്കുള്ള വഴികളും പ്ലാസ്റ്റിക് മുക്തമല്ല. തീര്‍ത്ഥാടനത്തിനുശേഷം വനം വകുപ്പ് ഈ വഴികള്‍ ശുചിയാക്കാറുണ്ടെങ്കിലും ഉള്‍വനത്തിലേക്ക് ആരും ശ്രദ്ധിക്കാറില്ല. വെള്ളം കുടിച്ചശേഷം സ്വാമിമാര്‍ കുപ്പികളും മറ്റും വനത്തിലേക്ക് വലിച്ചെറിയും. പമ്പാ നദിയിലും കുപ്പികളും മറ്റ് പ്ലാസ്റ്റിക് സാധനങ്ങളും തള്ളുന്നത് വ്യാപകമാണ്. ഇവ നീക്കം ചെയ്യാന്‍ തൊഴിലാളികള്‍ ഉണ്ടെങ്കിലും ഒഴുക്കില്പ്പടുന്ന പ്ലാസ്റ്റിക് പലപ്പോഴും നീക്കാനാകുന്നില്ല.
ഇപ്പോള്‍ അഞ്ച് ഏജന്‍സികള്‍ ചേര്‍ന്നാണ് തീര്‍ത്ഥാടനകാലത്ത് പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനത്തിന് ചുക്കാന്‍ പിടിക്കുന്നത്. ലക്ഷക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളാണ് ദിനംപ്രതി ശബരിമലയില്‍ എത്തുന്നത്. സന്നിധാനത്ത് മികച്ചരീതിയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിഞ്ഞാല്‍ പ്ലാസ്റ്റിക് കുപ്പികളെ പടിക്ക് പുറത്തുനിര്‍ത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: