പത്തനംതിട്ട: ആറന്മുളയില് വിമാനത്താവള നിര്‍മ്മാണത്തിന് വീണ്ടും കെജിഎസ് ഗ്രൂപ്പ് നല്കിയ അപേക്ഷ തള്ളണമെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മ സമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ഡേക്കറോട് ആവശ്യപ്പെട്ടു.
ദേശീയ ഹരിത ട്രൈബ്യൂണലും സുപ്രീംകോടതിയും വിമാനത്താവള നിര്‍മ്മാണത്തിനെതിരെ വിധി പ്രസ്താവിച്ചിട്ടും അതിനെ മറികടന്നുകൊണ്ട് വീണ്ടും പദ്ധതിയ്ക്ക് വേണ്ടി നടത്തുന്ന ശ്രമങ്ങളില്‍ ദുരൂഹതയുണ്ട്. സര്‍ക്കാരിന്റെ എന്‍ഒസി ഇന്നേവരെ ലഭിച്ചിട്ടില്ലാത്ത പദ്ധതിയാണിത്. തത്വത്തില്‍ അംഗീകരിച്ച് കേരള സര്‍ക്കാര്‍ നല്കിയ ഉത്തരവ് എന്‍ഒസി യാണെന്ന് കേന്ദ്ര സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോള്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.
ആറന്മുളയെ നശിപ്പിക്കുക എന്ന ദുരുദ്ദേശൃമാണ് കെജിഎസ് ഗ്രൂപ്പിനുള്ളത്. ആറന്മുളയുടെ പൈതൃക സമ്പത്തിനും പാരിസ്ഥിതിക ഘടനക്കും ആവാസവ്യവസ്ഥയ്ക്കും പുരാവസ്തു സങ്കേതങ്ങള്‍ക്കും വിമാനത്താവള നിര്‍മ്മാണം ഹാനികരമാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു.
പത്തനംതിട്ട ജില്ലയില്‍ വിമാനത്താവളത്തിന് അനുയോജ്യമായ ഒട്ടേറെ സ്ഥലങ്ങള്‍ വേറെ ഉണ്ടായിരിക്കെ, അവയെക്കുറിച്ചൊന്നും പഠനമോ അവിടങ്ങളില്‍ പദ്ധതി പ്രവര്‍ത്തനമോ നടത്താന്‍ കമ്പനിയ്ക്ക് താല്പര്യമില്ല. വര്‍ഷത്തില്‍ രണ്ട് മാസം മാത്രം തീര്‍ത്ഥാടനം നടക്കുന്ന ശബരിമല ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് സൗകര്യപൂര്‍വ്വം എത്തുന്നതിനു വേണ്ടി ആറന്മുളയില് വിമാനത്താവളം നിര്‍മ്മിക്കാമെന്നാണ് കേന്ദ്രത്തെ ധരിപ്പിച്ചിട്ടുള്ളത്.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതും ജനവാസമില്ലാത്തതും ശബരിമലയില്‍ വേഗത്തില്‍ എത്താവുന്നതുമായ ഒട്ടേറെ സ്ഥലങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും കെജിഎസ് ഗ്രൂപ്പിന് അവയൊന്നും സ്വീകാര്യമല്ല. വിമാനയാത്ര നടത്തുന്ന അയ്യപ്പ തീര്‍ത്ഥാടകര്‍ വളരെ കുറവാണ്. നെയ്ത്തേങ്ങയും കര്‍പ്പൂരവും മറ്റ് വഴിപാട് സാധനങ്ങളുമായി വിമാനയാത്ര നടത്തുന്നതിന് തടസ്സങ്ങളുണ്ടെന്നതാണ് കാരണം.
ആറന്മുള വിമാനത്താവളത്തിനെതിരെ 13 കേസുകള്‍ വിവിധ കോടതികളില്‍ നിലവിലുണ്ട്.പദ്ധതി പ്രദേശത്ത് ഇട്ട മണ്ണ് നീക്കം ചെയ്യണമെന്നും മേലില്‍ മണ്ണിടരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. മണ്ണിട്ട് നികത്തിയതിലും ഭൂമി കൈമാറ്റത്തിലും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി. 232 ഏക്കര്‍ മിച്ചഭൂമിയായി ലാന്‍ഡ് ബോര്‍ഡ് പ്രഖ്യാപിക്കുകയും സ്ഥലം കെജി.എസ്. ഗ്രൂപ്പിന്റെ പേരില്‍ പോക്കുവരവ് നടത്തിയത് കളക്ടര്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ഇത്രയേറെ നിയമ വിരുദ്ധമായ നടപടി ക്രമങ്ങളിലൂടെ വിമാനത്താവള നിര്‍മ്മാണത്തിന് തുനിയുന്ന കെജിഎസ് ഗ്രൂപ്പിനെതിരെ നിയമലംഘനങ്ങള്‍ക്ക് നടപടി സ്വീകരിച്ച് കരിമ്പട്ടികയില്‍ പെടുത്തേണ്ടതിന് പകരം മുഖ്യമന്ത്രി വിമാനത്താവളത്തിന് എല്ലാവിധ ഒത്താശകളും നല്‍കുകയാണെന്ന് കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: