ആലപ്പുഴ:സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടു ഇടതുപക്ഷം നടത്തിയ രാപ്പകല്‍ സമരം അഡ്ജസ്റ്റ്മെന്റു സമരമാണെന്നു വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സിപിഎം ജില്ലാ സമ്മേളനത്തില്‍ പൊതുചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴാണു സോളാര്‍ സമരത്തിലെ ഇരട്ടത്താപ്പു പിണറായി വിജയന് വ്യക്തമാക്കിയത്.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം രാഷ്ട്രീയ ആവശ്യം മാത്രമായിരുന്നുവെന്നു അദ്ദേഹം സമ്മേളന പ്രതിനിധികള്‍ മുമ്പാകെ പറഞ്ഞതോടെ ബിജെപിയും സിപിഐയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉന്നയിച്ച ആരോപണം ശരിയാണെന്നു വ്യക്തമായിരിക്കുകയാണ്. രാപ്പകല്‍ സമരം മുഖ്യമന്ത്രി രാജിവച്ച ശേഷമേ പിന്‍വലിക്കുകയുള്ളൂവെന്നു പ്രഖ്യാപിച്ച് പതിനായിരക്കണക്കിനു ആളുകളെ തിരുവനന്തപുരത്ത് എത്തിച്ച ശേഷമാണു സമരം പൊടുന്നനെ പിന്‍വലിച്ച് സിപിഎം രംഗത്തുനിന്നു പിന്മാറിയത്.
ആദ്യംതന്നെ ബിജെപിയാണു സോളാര്‍ സമരം കോണ്‍ഗ്രസുമായുള്ള അഡ്ജസ്റ്റ്മെന്റു സമരം മാത്രമാണെന്ന് ആരോപണം ഉന്നയിച്ചത്. പിന്നീട് സിപിഐയും ഇക്കാര്യം പരസ്യമായി ഉന്നയിച്ചു.
ഉമ്മന്‍ചാണ്ടി രാജിവയ്ക്കുക സമരത്തിന്റെ ലക്ഷ്യമല്ലായിരുന്നുവെന്നും അതു രാഷ്ട്രീയ ആവശ്യം മാത്രമായിരുന്നുവെന്നും പിണറായി തന്നെ വ്യക്തമാക്കിയതോടെ ഇത്രയും നാള് നേതൃത്വം കബളിപ്പിക്കുകയായിരുന്നുവെന്ന ഞെട്ടലിലാണു സ്വന്തം അണികളും. സോളാര്‍ സമരം വന്‍വിജയമായിരുന്നുവെന്നാണ് ഇന്നലെയും പിണറായി പറഞ്ഞത്.
ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ സാധിച്ചത് സമരത്തിന്റെ വിജയമാണ്. പാര്‍ട്ടി ഏറ്റെടുത്ത മുഴുവന്‍ സമരങ്ങളും വിജയിച്ചെന്നും മറിച്ചുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നും പിണറായി അവകാശപ്പെട്ടു. പി.കൃഷ്ണപിള്ള സ്മാരകവുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം സംസ്ഥാന സമ്മേളനത്തിനു ശേഷം സംസ്ഥാന കമ്മറ്റി പരിശോധിക്കും.
ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിക്കുള്ളില്‍ അരുതാത്തതാണു നടക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. വി.എസ്. അച്യുതാനന്ദനും ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവിനെതിരെയും ഇന്നലെയും പ്രതിനിധികള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. വി.എസ്. അച്യുതാനന്ദന് പാര്‍ട്ടിയിലെ ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹത്തിന്റെ പല പ്രസ്താവനകളും ക്രൂരമാണെന്നും വരെ വിമര്‍ശനമുയര്‍ന്നു. ജില്ലാ സമ്മേളനം ഇന്നു സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: