കണ്ണൂര്‍: സിപിഎം രാഷ്ട്രീയ ഭീകരതക്കെതിരെ നടന്ന ദിനരാത്ര സത്യഗ്രഹത്തിന് ലഭിച്ചത് വലിയ ജന പിന്തുണ. ജീവിക്കാനും സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുമുള്ള അവകാശത്തിന് ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ദിനരാത്ര സത്യഗ്രഹത്തില്‍ അണിനിരക്കാന്‍ ആയിരങ്ങളാണ് എത്തിയത്. സത്യഗ്രഹപ്പന്തലിലെത്തിയ സന്ദര്‍ശകരും കാണികളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.
ഇന്നലെ രാവിലെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് സമരം ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സമരത്തില്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ആദ്യദിനത്തില്‍ ഉയര്‍ന്നത്. സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന പൗരാവകാശലംഘനത്തിനും മനുഷ്യാവകാശ ധ്വംസനത്തിനുമെതിരേയുളള ശക്തമായ താക്കീതായി.
രാവിലെ മുതല്ക്കേ ബിജെപിയുടെ പഞ്ചായത്ത് ഉപരി ഭാരവാഹികളായ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തിലേക്കെത്തിത്തുടങ്ങിയിരുന്നു.
സാമൂഹ്യ, സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ സമര പന്തലിലെത്തി സത്യഗ്രഹത്തെ അഭിസംബോധന ചെയ്തു. വിവിധ മണ്ഡലം കമ്മിറ്റികളില്‍ നിന്നുളളവര്‍ സത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനമായാണ് സമരപ്പന്തലില്‍ എത്തിയത്. യുവമോര്‍ച്ച, കര്‍ഷക മോര്‍ച്ച, മഹിളാമോര്‍ച്ച എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്് പ്രകടനം നടത്തി. പ്രതിഷേധ സംഗമം ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ. പത്മനാഭന് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സംഗമം പ്രശസ്ത സാഹിത്യകാരന് പെരുന്താറ്റില്‍ ഗോപാലന് ഉദ്ഘാടനം ചെയ്തു. വനിതാ സംഗമവും നടന്നു.
ദിനരാത്ര സത്യഗ്രഹം ഇന്ന് രാവിലെ 11 മണിയ്ക്ക് സമാപിക്കും. സിപിഎം നേതാവും കാവുമ്പായി സമരനായകനുമായിരുന്ന രയരപ്പന്റെ മകള്‍ പുഷ്പയും സത്യഗ്രഹത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: