02പെരുന്ന (ചങ്ങനാശ്ശേരി): റിട്ട. മേജര്‍ ജനറല്‍ എസ്.ആര് സിന്‍ഹു ചെയര്‍മാനായുള്ള ദേശീയ സാമ്പത്തിക പിന്നാക്ക വിഭാഗ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഭാരതത്തില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ – തൊഴില്‍ സംവരണ വ്യവസ്ഥകള്‍ പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാത്ത മറ്റ് ജനവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പഠനങ്ങള്‍ നടത്താനും ആ വിഭാഗങ്ങളുടെ സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ-ആരോഗ്യ പുരോഗതിക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്.
റിപ്പോര്‍ട്ട് ലഭിച്ച് മൂന്നരവര്‍ഷം അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. പുതിയ ബിജെപി സര്‍ക്കാരില്‍നിന്ന് അനുകൂലനടപടികളുണ്ടാവുമെന്നും ഡയറക്ടര്‍ബോര്‍ഡ് മെമ്പര്‍ എന്‍.വി അയ്യപ്പന്‍പിള്ള അവതാരകനും ഡയറക്ടര്ബോര്ഡ്മെമ്പര് വി. രാഘവന് അനുവാദകനുമായ പ്രമേയം പ്രത്യാശ പ്രകടിപ്പിച്ചു.
എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന നിയമവിരുദ്ധവും അപ്രായോഗികവുമായ ഉത്തരവുകളും നിയമഭേദഗതികളും പിന്‍വലിക്കണമെന്ന് പ്രമേയവും നായര്‍ പ്രതിനിധി സമ്മേളനം പാസാക്കി. കരയോഗം രജിസ്ട്രാര്‍ കെ.എന്‍ വിശ്വനാഥപിള്ള അവതാരകനും ഡയറക്ടര്‍ബോര്‍ഡ് മെമ്പര്‍ എം.എം ഗോവിന്ദന്‍കുട്ടി അനുവാദകനുമായിരുന്നു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ച് ദേവസ്വംബോര്‍ഡിലെ നിയമനം സംബന്ധിച്ച് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കണമെന്ന് എന്‍എസ്എസ് നായകസഭാംഗം ഹരികുമാര്‍ കോയിക്കല്‍ അവതരിപ്പ പ്രമേയം ആവശ്യപ്പെട്ടു. ദേവസ്വംബോര്‍ഡില്‍ സംവരണ വ്യവസ്ഥ നടപ്പാക്കുന്ന പക്ഷം ഭരണഘടന പ്രകാരം 50 ശതമാനം സംവരണം നല്‍കേണ്ടിവരും.
ബാക്കിയുള്ള 50ശതമാനം ഹൈന്ദവരിലെ എല്ലാവിഭാഗങ്ങള്‍ക്കും മെറിറ്റ് അടിസ്ഥാനത്തില്‍ നല്‍കണം. സംവരണത്തിന് അര്‍ഹതപ്പെട്ട ഹിന്ദുക്കള്‍ക്ക് 32ശതമാനമായാണ് നിലവില്‍ നിജപ്പെടുത്തിയിട്ടുള്ളത്. മുസ്ലിം, ലാറ്റിന്‍ക്രിസ്ത്യന്‍, ആഗ്ലോ ഇന്ത്യന്‍, നാടാര്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് നിയമപ്രകാരം 18 ശതമാനം സംവരണം അവകാശപ്പെടാം.
ദേവസ്വംബോര്‍ഡില്‍ ഇത് നല്‍കാനാവാത്തതിനാല്‍ ആയത് ഹൈന്ദവരിലെ സംവരണം ലഭിക്കാത്ത മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കണമെന്നാണ് എന്‍എസ്എസ് ആവശ്യപ്പെടുന്നതെന്നും ഇത് സാമൂഹ്യനീതി മാത്രമാണെന്നും പ്രമേയം പറയുന്നു. നായകസഭാംഗം പന്തളം ശിവന്‍കുട്ടിയാണ് പ്രമേയത്തിന്റെ അനുവാദകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: