തിരുവനന്തപുരം: ദേശീയ ഗെയിംസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനുവരി 20ന് നടത്തുന്ന കൂട്ടയോട്ടത്തി (റണ്‍ കേരള റണ്‍) ന്റെ പ്രചാരണത്തിനായി മലയാള മനോരമ പത്രത്തിന് 10.6 കോടിയുടെ കരാര്‍ നല്‍കിയത് ടെന്‍ഡര്‍ ക്ഷണിച്ചാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം ജനുവരി 20ന് നടത്തുന്ന ‘റണ്‍ കേരള റണ്‍’ കൂട്ടയോട്ടത്തിന്റെപേരില്‍ മലയാള മനോരമയ്ക്ക് 10.61 കോടിയുടെ കരാര്‍ നല്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് മന്ത്രി വിളിച്ച വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്കരിച്ചിരുന്നു.
ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിയായ മനോരമ കെ ജങ്ഷന് കരാര്‍ നല്‍കുകയാണ് ചെയ്തത്. വിശദമായ പരിശോധനയ്ക്കുശേഷമാണ് കരാറിന് അന്തിമരൂപം നല്‍കിയത്. ആഗസ്ത് 25നാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. മൂന്നുതവണ കാലാവധി നീട്ടിനല്‍കി. പെര്‍സപ്റ്റ്, ഡിസ്കാസ്റ്റ്, ഇംപ്രസാരോ, മനോരമ കെ ജങ്ഷന്, തുടങ്ങിയ അഞ്ചു കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. പിന്നീട് മൂന്നു കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെത്തി.
ഒക്ടോബര്‍ 13ന് സാങ്കേതിക ബിഡ് തുറന്നപ്പോള്‍ 22.5 കോടി കോട്ട് ചെയ്ത ഇംപ്രസാരോയും 10.6 കോടി കോട്ട് ചെയ്ത മനോരമ കെ ജങ്ഷനുമാണ് പരിഗണനയിലുണ്ടായിരുന്നത്. 20ലെ അന്തിമബിഡ്ഡില് ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയ മനോരമയ്ക്ക് കരാര്‍ നല്കാന് തീരുമാനിക്കുകയായിരുന്നു. ഇവന്റ് മാനേജ്മെന്റിനും പരസ്യത്തിനുമായാണ് കരാര്‍ നല്‍കിയിരിക്കുന്നത്. പിആര്‍ഡിയും ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് വഴിയുമായിരിക്കും പരസ്യം നല്‍കുക.
റണ്‍ കേരള റണ്ണിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 14 ജില്ലകളിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. കായിക മേളയുടെ ഒരുക്കങ്ങള്‍ക്ക് നാന്ദി കുറിച്ച് ഇന്ന് മുപ്പതോളം അര്‍ജുന-ദ്രോണാചാര്യ അവാര്‍ഡ് ജേതാക്കള്‍ ദീപം തെളിക്കും. ഇതോടെ ’30 ഡേയ്സ് കൗണ്ട് ഡൗണ്‍’ ചടങ്ങുകള്‍ക്കു തുടക്കമാകും.
ഗെയിംസ് ജേതാക്കള്‍ക്കു സമ്മാനിക്കുന്ന മെഡലുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്യും. 200 ഗ്രാം തൂക്കം വരുന്ന മെഡലുകള്‍ ഇന്ത്യാ ഗവണ്മെന്റിന്റെ മുംബയ് മിന്റില്‍ നിന്നുമാണ് നിര്‍മ്മിച്ച് എത്തിച്ചിട്ടുള്ളത്. ഗെയിംസിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെടുന്ന ആറായിരത്തോളം വോളന്റിയര്‍മാര്‍ക്കായി ഡിസൈന്‍ ചെയ്തിട്ടുള്ള യൂണിഫോമിന്റെ പ്രകാശനം മന്ത്രി പി.കെ. അബ്ദു റബ്ബ് നിര്‍വ്വഹിക്കും. സുപ്രസിദ്ധ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്ക്കറും പ്രശസ്ത ചെണ്ട വിദ്വാന് ശ്രീരാജും അവതരിപ്പിക്കുന്ന അവതരിപ്പിക്കുന്ന ‘ജുഗല്‍ബന്ദി’ ചടങ്ങിനു മാറ്റു പകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: