കല്‍പ്പറ്റ: അറബിക്കല്യാണത്തിന്റെ മറവില്‍ അടിമപ്പണി ചെയ്യേണ്ടിവന്ന് നിത്യരോഗിയായി മാറിയ യുവതി അധികൃതരുടെ കരുണ തേടുന്നു. മാനന്തവാടി തരുവണ ഏഴെനാലില്‍ പരേതനായ ചോമ്പാളല് ആലിയുടെ മകള്‍ നബീസ(42) ആണ് കനിവ് തേടുന്നത്. ഏഴ്മാസം മുന്‍പ് സഹോദരന് ഇബ്രായിയോട് അടുപ്പമുള്ള കുറ്റ്യാടി പാലേരി സ്വദേശി കെ.എസ്.ഉമ്മര്‍ മുഖേനയാണ് ഒമാന്‍ സ്വദേശിയായ അറബിയുമായി ഇവരുടെ വിവാഹം നടത്തിയത്.
നാല്‍പ്പത് ദിവസം മാത്രമാണ് ഇവര്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചത്. അറബിയുടെ പേര് മാസൂദ് കാല്ഫാന് സലീം അലി സാദി എന്നാണ് പറയപ്പെടുന്നത്. വിവാഹത്തിന് ശേഷം മാത്രമാണ് ഇവര്‍ അറബിയെ കണ്ടത്. 35000 രൂപ മഹറായി ഇവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഒമാനിലെത്തിയപ്പോള്‍ അറബി ഇവരെ അടിമപ്പണിക്ക് നിയോഗിക്കുകയായിരുന്നു.
പത്ത് മക്കളുടെ പിതാവായ അറബി വീട്ടിലെ മുഴുവന്‍ ജോലികളും ഇവരെകൊണ്ടാണ് ചെയ്യിപ്പിച്ചത്. തന്നെ വിവാഹം കഴിച്ചത് ശമ്പളമില്ലാതെ വീട്ടുവേല ചെയ്യിപ്പിക്കാനാണെന്ന് അറബി മറ്റുള്ളവരോട് പറഞ്ഞതായി നബീസ പറയുന്നു.
പരാതിപ്പെട്ടാല്‍ തന്നെ കഷണങ്ങളാക്കി ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് അറബി ഭീഷണിമുഴുക്കിയതായും നബീസ പറഞ്ഞു. ഒമാന്‍ പോലീസ്സേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ അറബി അടിവയറില്‍ ചവിട്ടിയും കരണത്തടിച്ചും കാലുകളില്‍ പിടിച്ച് റൂമിലൂടെ വലിച്ചിഴച്ചും തന്നെ പീഡിപ്പിച്ചതായി നബീസ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒരിക്കല്‍ ചവിട്ടി വീഴ്ത്തിയതിനെതുടര്ന്നുണ്ടായ രക്തസ്രാവത്താല്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോവുകയും തന്റെ കരച്ചില് കണ്ട് മലയാളിയും തൃശ്ശൂര്‍ സ്വദേശിയുമായ വനിതാ ഡോക്ടര്‍ കാര്യം അന്വേഷിക്കുകയും ഉണ്ടായകാര്യങ്ങള്‍ നബീസ ഡോക്ടറോട് തുറന്നുപറയുകയും ചെയ്തു.
വനിതാ ഡോക്ടര്‍ തന്റെ സ്ഥിതി ഗുരുതരമാണെന്ന് അറബി ഭാഷയില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പിറ്റെദിവസം തന്നെ തനിക്ക് നാട്ടിലേക്ക് വരാനും കുറച്ചുനാള്‍ക്കുശേഷം തിരിച്ചെത്താനുമുള്ള ടിക്കറ്റ് നല്‍കിയും അറബി തന്നെ യാത്രയാക്കിയതായി ഇവര്‍ പറഞ്ഞു.
വിവരങ്ങള്‍ കാണിച്ച് വെള്ളമുണ്ട പോലീസിന് നബീസ പരാതി നല്‍കിയിരുന്നു. വയനാട്ടിലെത്തി ആശുപത്രിയില്‍ അഡ്മിറ്റാവുകയും പിന്നീട് ഉമ്മറുമായി സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 50000 രൂപ ആശുപത്രിചിലവിനായി വെള്ളമുണ്ട പോലീസ് സ്റ്റേഷന് വഴി ലഭിച്ചിരുന്നു. ഉമ്മറിന്റെ നേതൃത്വത്തില്‍ ചില കടലാസുകളില്‍ തന്നെകൊണ്ട് ഒപ്പിടിക്കുകയുമുണ്ടായി. അതെന്താണെന്ന് തനിക്കറിയില്ല.
തന്നെപോലെ നൂറ്കണക്കിന് യുവതികളെ ഇയാള്‍ പറ്റിച്ചതായി സംശയിക്കുന്നു. ഇടയ്ക്ക് ചില ഫോണ്‍ നമ്പറുകളില്‍ നിന്ന് തനിക്ക് ഭീഷണി നേരിടേണ്ടിവരുന്നതായും യുവതി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് വനിതാകമ്മീഷനിലും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. എട്ട് സെന്റ് സ്ഥലവും ഇഎംഎസ് ഭവനപദ്ധപ്രകാരം ലഭിച്ച പണിതീരാത്ത വീടും മാത്രമാണ് ഇവര്‍ക്കുള്ളത്. 85 വയസ്സായ ഉമ്മ ആമിനയോടൊപ്പമാണ് നബീസയുടെ താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: