തിരുവനന്തപുരം: പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് നിയമോപദേശം തേടാനും യോഗത്തില്‍ തീരുമാനമായി.
മദ്യനയം സംബന്ധിച്ച് കോണ്‍ഗ്രസിലുണ്ടായിരുന്ന ഭിന്നതകള്‍ അവസാനിച്ചതായി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസുകാര്‍ ഒന്നിച്ച് നിന്നാല്‍ യുഡിഎഫിനെയും പാര്‍ട്ടിയെയും ആര്‍ക്കും തോല്പിക്കാനാവില്ല. അത്രമാത്രം സ്നേഹം ജനങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാരിനോടുണ്ട്. ബാര്‍ കോഴ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സിബിഐ അന്വേഷണം ആവശ്യപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു,
ഹൈക്കോടതി വിധി പരിഗണിച്ച് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നായിരുന്നു സൂചനകളെങ്കിലും സര്‍ക്കാരിന്റെ പ്രതിച്ഛായെ ഇത് സാരമായി ബാധിക്കുമെന്ന് കണ്ടാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ ധാരണയായത്. പൂട്ടിക്കിടക്കുന്ന 418 ബാറുകളിലെ ഒരു ഫോര്‍ സ്റ്റാര്‍ ബാറും മൂന്ന് ത്രീ സ്റ്റാര്‍ ബാറും ഉള്‍പ്പെടെയുള്ള 10 ബാറുകള്‍ക്ക് ലൈസന്‍സ് നല്കുന്ന കാര്യം പരിശോധിക്കനാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ലൈസന്‍സ് നല്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തില്ലെങ്കില്‍ നികുതി വകുപ്പ് സെക്രട്ടറിക്കും എക്സൈസ് കമ്മീഷണര്‍ക്കും എതിരെ നടപടി എടുക്കേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇടതുമുന്നണി നടത്താന്‍ പോകുന്ന രണ്ടാംഘട്ട സമരത്തെ മുഖ്യമന്ത്രി പരിഹസിച്ചു. തുടര്‍ച്ചയായി സമരങ്ങള്‍ നടത്തി പരാജയപ്പെട്ട പ്രതിപക്ഷമാണ് വീണ്ടും സമരത്തിനിറങ്ങുന്നത്. സോളാര്‍ കേസില്‍ താന്‍ സാക്ഷി മാത്രമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: